കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് സ്പെയിന് ഇന്ന് ഗ്രൂപ്പ് ഡിയിലെ അവസാന പോരിന്. എതിരാളികള്‍ കളിച്ച രണ്ട് മത്സരവും തോറ്റ ഉത്തര കൊറിയ. സ്പെയിനിന് രണ്ട് കളികളില്‍ മൂന്ന് പോയിന്റുണ്ട്. ഉത്തര കൊറിയയ്ക്ക് ഇതുവരെ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടുമില്ല.
ആദ്യ മത്സരത്തില്‍ ബ്രസീലിനോട് 2-1ന് തോറ്റ സ്പെയിന് രണ്ടാം കളിയില്‍ നൈജറിനെതിരെ വന്‍ തിരിച്ചുവരവ് നടത്തി.
സൂപ്പര്‍ താരം ആബേല്‍ റൂയിസിന്റെ ഇരട്ട ഗോള്‍ കരുത്തില്‍ 4-0നായിരുന്നു സ്പെയിനിന്റെ ജയം. ടിക്കി ടാക്ക സ്റ്റൈലില്‍ മൈതാനം അടക്കിവാഴുന്ന തന്ത്രം തന്നെയാണ് സ്പെയിന് ഇന്ന് ഉത്തര കൊറിയക്കെതിരെയും പുറത്തെടുക്കുക.
ആദ്യ കളിയില്‍ നിറംമങ്ങിയ ആബേല്‍ റൂയിസ് ഫോമിലേക്ക് തിരിച്ചെത്തിയതും ചെമ്പടയുടെ ആത്മവിശ്വാസം കൂട്ടുന്നു. ഫെറാന്‍ ടോറസിന്റെ വിംഗുകളില്‍ക്കൂടിയുള്ള മുന്നേറ്റം എതിരാളികളെ ഭയപ്പെടുത്തുന്നതാണ്. കഴിഞ്ഞ കളിയില്‍ ഫെറാന്‍-റൂയിസ് സഖ്യത്തിന്റെ ഒത്തൊരുമയാണ് സ്പാനിഷ് വിജയത്തിന്റെ മുഖ്യകാരണം.
മറ്റ് പ്രമുഖ താരങ്ങളായ സെസാര്‍ ഗെലാബര്‍ട്ട്, സെര്‍ജിയോ ഗോമസ് എന്നിവരും മികച്ച ഫോമിലെത്തിയിട്ടുണ്ട്. ഇരുവരും കഴിഞ്ഞ കളിയില്‍ ഗോള്‍ നേടുകയും ചെയ്തു. ടീമിലെ മറ്റുള്ളവരും തങ്ങളുടെ റോളുകള്‍ ഭംഗിയായി നിറവേറ്റുന്നതോടെ സ്പെയിന് ഇന്ന് അനായാസ ജയവും പ്രീ ക്വാര്‍ട്ടര്‍ സ്ഥാനവും സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം. വന്‍ വിജയം നേടി ഗ്രൂപ്പ് ചാമ്പ്യന്മാരാകുകയാണ് അവരുടെ ലക്ഷ്യമാണ്.
അതേസമയം ഉത്തര കൊറിയയ്ക്ക് ഇന്ന് നിലനില്‍പ്പിന്റെ പോരാട്ടമാണ്. രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് പുറത്താകലിന്റെ വക്കിലാണ് അവര്‍. ഇന്ന് സ്പെയിനിനെ ഏഴ് ഗോള്‍ വ്യത്യാസത്തിലെങ്കിലും തോല്‍പ്പിച്ചാലേ അവര്‍ക്ക് നോക്കൗട്ട് സാധ്യതയുള്ളൂ. എന്നാല്‍ അതിനുള്ള സാധ്യത വിദൂരമാണ്. അങ്ങനെ ജയിച്ചാല്‍ മാത്രം പോരാ, ബ്രസീല്‍ നൈജറിനെ തോല്‍പ്പിക്കുകയും വേണം. ഉത്തര കൊറിയന്‍ കോച്ച് പോലും അത്തരമൊരു അത്ഭുതം പ്രതീക്ഷിക്കുന്നില്ല. ഒരു സമനിലപോലും വലിയ നേട്ടമാണെന്നാണ് വിലയിരുത്തുന്നത്.
പ്രതിരോധമാണ് കൊറിയയുടെ കരുത്ത്. ബ്രസീലിനെതിരായ കളിയില്‍ 55 മിനിറ്റ് വരെ അവര്‍ പ്രതിരോധക്കോട്ടകെട്ടി ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. ഒടുവില്‍ അഞ്ച് മിനിറ്റിനിടെ രണ്ട് തവണ പ്രതിരോധം ഭേദിച്ച ബ്രസീല്‍ 2-0ന് ജയിക്കുകയും ചെയ്തു. ആദ്യ കളിയില്‍ നൈജറില്‍ നിന്ന് 1-0ന്റെ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയത് കനത്ത തിരിച്ചടിയായി. പ്രതിരോധം മികച്ചതാണെങ്കിലും മധ്യ-മുന്നേറ്റ നിരകള്‍ വേണ്ടത്ര ശോഭിക്കുന്നില്ല. സ്ട്രൈക്കര്‍ റീക്വാങ് ഇല് അവസരത്തിനൊത്തുയരാത്തതും അവരെ കുഴക്കുന്നു.
ഇന്നത്തെ പോരാട്ടത്തിലും തോറ്റ് നാട്ടില്‍ മടങ്ങിയെത്തിയാല്‍ അവരെ കാത്തിരിക്കുന്നത് കഠിന ശിക്ഷയാണ്. കഴിഞ്ഞ ഒളിമ്പിക്സില്‍ പരാജയപ്പെട്ട താരങ്ങളെ ഖനികളിലും മറ്റും കഠിന ജോലി ചെയ്യിക്കുകയാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ചെയ്തത്. അത്തരമൊരു വിധിതന്നെയായിരിക്കും കൗമാരക്കൂട്ടങ്ങള്ക്കും.
ബ്രസീലിന് എതിരാളി നൈജര്‍
മഡ്ഗാവ്: അണ്ടര്‍ 17 ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയ ബ്രസീല്‍ തുടര്‍ച്ചായായ മൂന്നാം വിജയം ലക്ഷ്യമിട്ട് ഇറങ്ങുന്നു. ഗ്രൂപ്പ് ഡി യിലെ അവസാന മത്സരത്തില്‍ അവര്‍ ഇന്ന് നൈജറിനെ നേരിടും.
ആദ്യ മത്സരങ്ങളില്‍ സ്പെയിനെയും ഉത്തര കൊറിയയേയും തകര്‍ത്തുവിട്ട് ബ്രസീല്‍ ടീം മികച്ച ഫോമിലാണ്. അവസാന മത്സരത്തിലും ആധിപത്യം സ്ഥാപിച്ച് സമ്പൂര്‍ണ വിജയത്തോടെ നോക്കൗട്ടിലേക്ക് കടക്കാനുളള ഒരുക്കത്തിലാണവര്‍. രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ബ്രസീല്‍. ഇന്ന് ജയിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്മാരാവും. ചാമ്പ്യന്മാരായാല് ബ്രസീലിന് കൊച്ചിയില്‍ പ്രീ ക്വാര്‍ട്ടര്‍ കളിക്കുകയും ചെയ്യാം.
പൗളിഞ്ഞോ, ലിങ്കന്, ബ്രന്നര്‍ എന്നിവരാണ് ബ്രസീലിന്റെ മുന്‍നിരയിലെ കരുത്തര്‍. ഇവരെ തടഞ്ഞു നിര്‍ത്താന്‍ നൈജറിന്റെ പ്രതിരോധ നിരയ്ക്ക് ഭഗീരഥപ്രയത്നം തന്നെ നടത്തേണ്ടിവരും.
ഇതാദ്യമായി ലോകകപ്പില്‍ മത്സരിക്കുന്ന നൈജര്‍ വിജയത്തോടെയാണ് അരങ്ങേറിയത്. ആദ്യ മത്സരത്തില്‍ അവര്‍ ഉത്തര കൊറിയയെ തോല്‍പ്പിച്ചു. എന്നാല്‍ രണ്ടാം മത്സരത്തില്‍ സ്പെയിനിനോട് തോറ്റു. ഇന്ന് അവര്‍ക്കും നിര്‍ണ്ണായകമാണ്. ബ്രസീലിനെ അട്ടിമറിക്കാന്‍ കഴിഞ്ഞാല്‍ പ്രീ ക്വാര്‍ട്ടര്‍ സ്ഥാനം അവര്‍ക്കും സ്വപ്നം കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: