കൊല്ലം റയില്‍വേ സ്റ്റേഷനിലെ രണ്ടാം ടെര്‍മിനല്‍ പണി ഈ സാമ്പത്തികവര്‍ഷം തന്നെ പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും. റയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ബുട്ടാനിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്ന അവലോകനയോഗത്തിന് ശേഷം എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചതാണിത്.
കൊല്ലം റയില്‍വേ സ്റ്റേഷന്റെ നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. രണ്ടാം ടെര്‍മിനലിന്റെ ഭാഗമായി 750 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്നതും യാതൊരു തടസവും കൂടാതെ യാത്രക്കാര്‍ക്ക് വാഹനത്തില്‍ തന്നെ ബുക്കിങ് ഓഫീസിലെത്തി മടങ്ങിപ്പോകാനും കഴിയുന്ന വിപുലമായ സൗകര്യമാണ് ഒരുക്കുന്നത്. അഞ്ച് പ്ലാറ്റ് ഫോമുകളെയും രണ്ടാം ടെര്‍മിനലിലെ ബുക്കിങ് ഓഫീസിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ഫുട് ഓവര്‍ബ്രിഡ്ജിന്റെ പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലിഫ്റ്റും എസ്കലേറ്ററും സ്ഥാപിക്കും.
കൊല്ലം സ്റ്റേഷന്റെ പ്രധാന കവാടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പാര്‍സല്‍ ഓഫീസ് യാത്രക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് മാറ്റിസ്ഥാപിക്കും. റിസര്‍വേഷന്‍, ടിക്കറ്റ് കൗണ്ടര്‍ എന്നിവ പാര്‍സല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റും. യാത്രക്കാര്‍ക്കുള്ള വിശ്രമകേന്ദ്രം, പഴയ കെട്ടിടത്തിന്റെ നവീകരണം, ഗുഡ്സ് യാര്‍ഡിലേക്കുള്ള റോഡിന്റെ നവീകരണം എന്നിവ സമയബന്ധിതമായി പൂര്‍ത്തിയാക്കും. നിലവിലുള്ള ടിക്കറ്റ് കൗണ്ടര്‍ മാറ്റുന്ന സ്ഥലത്ത് വിശ്രമകേന്ദ്രവും സ്റ്റേഷന് മാസ്റ്റര്‍ ഓഫീസും സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലെ മേല്‍ക്കൂര, ഒരു വിശ്രമ കേന്ദ്രം എന്നിവയുടെ നിര്‍മാണം നവീകരണത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്കുള്ള അനന്തപുരി എക്സ്പ്രസ് കൊല്ലത്തേക്ക് ദീര്‍ഘിപ്പിക്കുന്നതിനുള്ള ആവശ്യം റയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്. റയില്‍വേ മേല്പാലങ്ങള്, പെരിനാട് അടിപ്പാത എന്നിവയുടെ നിര്‍മാണ അനുമതിക്കുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
മയ്യനാട് റയില്‍വേ സ്റ്റേഷനില്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള പ്ലാറ്റ്ഫോം വികസനത്തിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. പരവൂര്‍ റയില്‍വേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എംപിയോടൊപ്പം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ബുട്ടാണി, സീനിയര്‍ ഡിവിഷണല്‍ എഞ്ചിനീയര്‍മാരായ രാജേന്ദ്രന് മീണ, രംഗരാജന്, സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ വി.സുധീഷ്, സ്റ്റേഷന് മാനേജര്‍ അജയ്കുമാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധനയിലും അവലോകന യോഗത്തിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: