കൊല്ലം: കൊല്ലം തോടിന്റെ നവീകരണ ജോലികള്‍ 2018 മെയ് അവസാനമോ ജൂണ്‍ ആദ്യമോ തുറക്കാന്‍ കഴിയുംവിധം പ്രവൃത്തികള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. പള്ളിത്തോട്ടം മുതല്‍ കല്ലുപാലം വരെയുള്ള അഞ്ചാമത്തെ റീച്ചിന്റെ നവീകരണ ജോലികള്‍ 95 ശതമാനവും ഇരവിപുരം കായല്മുതല് ഇരവിപുരം പാലം വരെ 1500 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഒന്നാമത്തെ റീച്ചിന്റെ ജോലികള്‍ 75 ശതമാനവും പിന്നിട്ടതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. രണ്ട് മേഖലകളിലും അടുത്ത മാസം 30ന് മുന്‍പ് ജോലികള്‍ തീര്‍ക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൊച്ചുപിലാമൂട് പാലം മുതല്‍ പള്ളിത്തോട്ടം പാലം വരെയുള്ള നാലാമത്തെ റീച്ചിന്റെ നവീകരണം 35 ശതമാനം പൂര്‍ത്തിയായി. ഇവിടുത്ത പ്രവൃത്തികള്‍ 2018 മാര്‍ച്ച് 31ന് മുന്‍പ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഇരവിപുരം പാലം മുതല്‍ കച്ചിക്കടവ് വരെയുള്ള റണ്ടാം റീച്ചിന്റെയും കച്ചിക്കടവ് മുതല്‍ ജലകേളീ കേന്ദ്രം വരെയുള്ള മൂന്നാം റീച്ചിനും ഭരണാനുമതിയായിരുന്നെങ്കിലും സാങ്കേതികാനുമതി ലഭിച്ചിരുന്നില്ല. ഇതിനായി ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. അഞ്ചാമത്തെ റീച്ചിന്റെ അതിര്‍ത്തിനിര്‍ണയം നടത്തുന്നതിന് റവന്യു അധികൃതരെ ചുമതലപ്പെടുത്തി.
കൊല്ലം തോടിന്റെ വശത്തുകൂടി തീരദേശ റോഡ് വികസിപ്പിക്കുന്നതിനാല്‍ കനാലിന്റെ വശത്ത് ലഭ്യമായ സ്ഥലത്തിന്റെ വിവരങ്ങള്‍ നല്‍കുന്നതിന് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പിനെ ചുമതലപ്പെടുത്തി. കനാലിന്റെ വശത്ത് നടപ്പാതയൊരുക്കുന്നതിന് ടൂറിസം വകുപ്പിന്റെ ധനസഹായം ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: