പത്തനാപുരം: കിഴക്കന്‍ മേഖലയില്‍ മണ്ണ് മാഫിയ വീണ്ടും പിടിമുറുക്കുന്നു. വിളക്കുടി പഞ്ചായത്തിലെ എലാകള്‍ വ്യാപകമായി നികത്താന്‍ ശ്രമം. എന്നാല്‍ അന്വേഷണങ്ങള്‍ക്കോ പരിശോധനകള്‍ക്കോ തയ്യാറാകാതെ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുകയാണ്. ദേശീയ പാതയോരത്തെ വിളക്കുടി കണ്ണംകരക്കോണം എല നികത്താനാണ് ശ്രമം നടക്കുന്നത്.
ആറ് മാസം മുമ്പ് നിലം നികത്താന്‍ മണ്ണിറക്കിയപ്പോള്‍ ശക്തമായ ജനകീയ പ്രക്ഷോഭം നടന്ന സ്ഥലത്താണ് വീണ്ടും ശ്രമങ്ങള്‍ നടക്കുന്നത്. മേഖലയില്‍ രാത്രിയിലുള്ള പോലീസ് പട്രോളിംഗും ശക്തമല്ല. ഇത് മണ്ണെടുപ്പ് സംഘങ്ങള്‍ക്കും സഹായകമാകുന്നുണ്ട്. 2 വര്‍ഷം മുന്‍പ് കേരള ലാന്റ് ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ച് എലയിലേക്ക് റോഡ് നിര്‍മ്മിക്കുകയും സംരക്ഷണഭിത്തി കെട്ടുകയും ചെയ്തു. ഇതിനുപുറമെ ഏലായുടെ ഒരു വശത്തുകൂടി തോടും ഒഴുകുന്നുണ്ട്. നികത്താനുള്ള അനുമതി തേടി റവന്യൂ വകുപ്പിലും മറ്റും അപേക്ഷകള്‍ നല്‍കിയതായും സൂചനയുണ്ട്. ഇളമ്പല്‍, കോട്ടവട്ടം, മരങ്ങാട്, പൈനാപ്പിള്‍ ജങ്ഷന്, പത്തനാപുരം മേഖലയില്‍ പിടവൂര്‍, മഞ്ചള്ളൂര്‍, പാടം, മാങ്കോട് എന്നിവിടങ്ങളിലാണ് മണ്ണെടുപ്പും വ്യാപകമാകുന്നത്. രാത്രികാലങ്ങളില്‍ കുന്നുകള്‍ വ്യാപകമായി ഇടിച്ചു നിരത്തിയാണ് മണ്ണെടുപ്പ് നടക്കുന്നത്. വീടുവയ്ക്കാനായിട്ടാണ് പലരും അനുവാദം വാങ്ങുന്നത്.തുടര്‍ന്ന് പരിധിയില്‍ ഉള്‍പ്പെടുന്നതിലും അധികം സ്ഥലം മണ്ണിട്ട് നികത്തിയെടുക്കുന്നു. പലപ്പോഴും വയലുകള്‍ മിക്കതും മണ്ണിട്ട് നികത്തുന്നതോടെ സമീപത്തെ നീര്‍ചാലുകളും ജലാശയങ്ങളും ഇല്ലാതാകുകയാണ് പതിവ്.
എന്നാല്‍ ഇതിനെതിരെ യാതൊരു നടപടിക്കും അധികൃതര്‍ തയ്യാറാകുന്നില്ല എന്നതാണ് സത്യാവസ്ഥ. കണ്ണംകര കോണം ഏലാ ഇല്ലതാക്കാന്‍ ശ്രമം നടന്നാല്‍ ശക്തമായി പ്രതിരോധിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: