അഞ്ചല്‍: ജനരക്ഷായാത്ര കൊല്ലത്തേക്ക് കടക്കുമ്പോള്‍ ധീരബലിദാനി ദുര്‍ഗാദാസിന്റെ ഓര്‍മ്മകള്‍ കടലായി ഇരമ്പും. കേന്ദ്രമന്ത്രിമാരുള്‍പ്പെടെ പതിനായിരങ്ങള്‍ അന്ന് സംഗമിക്കുന്നത് മാര്‍ക്സിസ്റ്റ് കഠാരയ്ക്കിരയായി ജീവിതം ഹോമിക്കേണ്ടിവന്ന ആര്‍എസ്എസ് പ്രചാരകന് ടി.എന്‍.ദുര്‍ഗാദാസിന്റെ പേരിലുള്ള സമ്മേളന നഗരിയില്‍.
വര്‍ഷം മുപ്പത്തിയാറ് കടന്നുപോയിരിക്കുന്നു. ഇരുപത്തിമൂന്നുകാരനായ ദുര്‍ഗാദാസ് അന്ന് കിളിമാനൂരില്‍ ആര്‍എസ്എസിന്റെ താലൂക്ക് പ്രചാരകനായിരുന്നു. നിലമേല്‍ എന്‍എസ്എസ് കോളേജിലെ പ്രിന്‍സിപ്പല്‍ റൂമിനു മുന്നില്‍ കല്ലെറിഞ്ഞ് വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു സിപിഎം ഗുണ്ടകള്‍ അദ്ദേഹത്തെ.
നിലമേല്‍ എന്‍എസ്എസ് കോളേജ് എസ്എഫ്ഐ ഗൂണ്ടാകളുടെ വിഹാരകേന്ദ്രമായിരുന്നു. ഇവിടെ എബിവിപിയുടെ അംഗത്വ വിതരണം നടത്തിയ കുട്ടികളെ കോളേജ് മുറിയില്‍ പൂട്ടിയിട്ടു മര്‍ദ്ദിച്ചു. ഇതറിഞ്ഞ് പ്രിന്‍സിപ്പാളിനെ കാണാനെത്തിയതായിരുന്നു അന്ന് ദുര്‍ഗാദാസ്. പ്രിന്‍സിപ്പാളിനെ കണ്ട് തിരിച്ചിറങ്ങിയ അദ്ദേഹത്തെ അവര്‍ കല്ലെറിഞ്ഞു വീഴ്ത്തി. മാറില്‍ കഠാര കുത്തിയിറക്കി. പോരാട്ടത്തിന്റെ വീരസ്മൃതികളെ ജീവിക്കാന്‍വിട്ട് അദ്ദേഹം മരണത്തിനു കീഴടങ്ങി.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കോവിലകത്തെ അംഗവും ആദ്യകാല ആര്‍എസ്എസ് പ്രചാരകനും ഭാരതീയ ജനസംഘം ആദ്യസംസ്ഥാന അദ്ധ്യക്ഷനും ആയിരുന്ന ടി.എന്‍.’ഭരതന്റെ മകനായിരുന്നു ദുര്‍ഗാദാസ്. പ്രചാരക ജീവിതത്തിനു ശേഷം വിവാഹിതനായപ്പോള്‍ തന്റെ മകനെ സംഘത്തിനു നല്‍കാമെന്ന് ഭരതന് തീരുമാനിക്കുകയായിരുന്നു. പഠനത്തിനുശേഷം തിരുവനന്തപുരത്തും തുടര്‍ന്ന് കിളിമാനൂരിലും ആര്‍എസ്എസ് പ്രചാരകനാവുകായിരുന്നു അദ്ദേഹം .മകന്റെ മരണവാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്റെ മാതാവ് മനോനിലതെറ്റിയാണ് ദീര്‍ഘകാലം ജീവിച്ചത്.
ദുര്‍ഗാദാസിനെ ക്രൂരമായി കൊന്ന കൊലയാളികളെ ഭരണത്തണലില്‍ സിപിഎം രക്ഷപ്പെടുത്തി.പിന്നീടവര്‍ സിപിഎം നേതാക്കള്‍ ആയി. ദുര്‍ഗാദാസ് മരിച്ചുവീണ സ്ഥലത്ത് പില്ക്കാലത്ത് വളര്‍ന്ന വേപ്പുമരം പോലും കത്തിച്ച് സിപിഎം ക്രിമിനലുകള്‍ അഴിഞ്ഞാടി.
മുപ്പത്തിയാറ് വര്‍ഷം മുന്‍പ് ദുര്‍ഗാദാസ് ജീവരക്തമൊഴുകിപ്പടര്ന്ന വഴിയിലൂടെയാണ് കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര കടന്നുവരുന്നത്. ആ പാതയിലാണ് ഇന്ന് പതിനായിരങ്ങള്‍ മാര്‍ക്സിസ്റ്റ് ഭീകരവാദത്തിനെതിരെ അണിനിരക്കുന്നത്.
ദുര്‍ഗാദാസ് ജീവന് വെടിഞ്ഞ കാലത്ത് ശൈശവ ദശയിലായിരുന്നു ബിജെപി. ഇന്ന് കരുത്തിന്റെ, യുവത്വത്തിലാണ്. ദുര്‍ഗാദാസിന്റെ പേരിലുള്ള നഗരിയില്‍ കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ അണിനിരക്കുമ്പോള്‍ അദ്ദേഹത്തിന്റെ ബലിദാനത്തിന് കൊല്ലം വീണ്ടും ഒരു ശ്രദ്ധാഞ്ജലിയര്‍പ്പിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: