ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്നു. 68 മണ്ഡലങ്ങളുള്ള ഹിമാചലില്‍ നവംബര്‍ ഒന്‍പതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഗുജറാത്തില്‍ രണ്ട് ഘട്ടമായും. തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ 18ന് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിട്ടുണ്ട്.
ഹിമാചലിലെ നിയമസഭയുടെ കാലാവധി ജനുവരി ഏഴിനും ഗുജറാത്ത് നിയമസഭയുടെ കാലാവധി ജനുവരി 22നും അവസാനിക്കാനിരിക്കെ ഡിസംബറില്‍തന്നെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ തീരുമാനം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഹിമാചല്‍ പ്രദേശില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. നിരവധി ഘടകങ്ങള്‍ പരിശോധിച്ച ശേഷമാണ് ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തേണ്ടെന്ന തീരുമാനത്തിലെത്തിയതെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷണല്‍ എ.കെ ജ്യോതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഗുജറാത്ത് വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നതിനെതിരെ കോണ്‍ഗ്രസ് വിലകുറഞ്ഞ ആരോപണങ്ങളുമായി പതിവുപോലെ രംഗത്തെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിനെ മാന്യമായാണ് നേരിടേണ്ടതെന്നും, വ്യാജ ആരോപണങ്ങളിലൂടെ അല്ലെന്നും ബിജെപിയും തിരിച്ചടിച്ചു. 1990ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67 സീറ്റുമായി കുതിപ്പ് തുടങ്ങിയ ബിജെപി 1995 മുതല്‍ ഗുജറാത്തില്‍ ഭരണത്തിലാണ്. 182 അംഗ നിയമസഭയില്‍ 121 സീറ്റുകളുമായാണ് ബിജെപി നേതാവ് കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അന്ന് അധികാരത്തിലെത്തിയത്. 1998ല്‍ 117 സീറ്റുകളോടെ ബിജെപിക്ക് ഗുജറാത്ത് ജനത രണ്ടാം വട്ടവും അധികാരം നല്കി.
2002, 2007,2012 തെരഞ്ഞെടുപ്പുകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ ഗുജറാത്ത് ബിജെപിക്കൊപ്പം നിലയുറപ്പിച്ചു. തുടര്‍ച്ചയായ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളിലാണ് ഗുജറാത്തില്‍ താമര വിരിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പന്ത്രണ്ട് വര്‍ഷം സംസ്ഥാനത്തിന്റെ സുവര്‍ണ്ണകാലമായിരുന്നു. മോദിയോടുള്ള ജനപ്രീതി സംസ്ഥാനത്ത് കൂടുതല്‍ കൂടുതല്‍ ഉയരുന്നതാണ് ഇന്നും കാണുന്നത്. കഴിഞ്ഞ ദിവസം നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും ബഹുഭൂരിപക്ഷം മുനിസിപ്പാലിറ്റികളും കൈപ്പിടിയിലൊതുക്കി ബിജെപി ശക്തി പ്രകടിപ്പിച്ചു കഴിഞ്ഞു. രണ്ടു മാസത്തിനിപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ സൂചന കൂടിയാണ് ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം.
ഹിമാചല്‍ പ്രദേശിലും സ്ഥിതി വത്യസ്തമല്ല. കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ വീരഭദ്രസിങ്ങിനെതിരായ അഴിമതി ആരോപണങ്ങളും മറ്റും സംസ്ഥാനത്തെ ബിജെപിയുടെ വിജയം അനായാസമാക്കിത്തീര്ത്തിട്ടുണ്ട്. 2012ല്‍ നിസാര സീറ്റുകള്‍ക്ക് കൈവിട്ട ഭരണം ഇത്തവണ തിരികെ പിടിക്കുമെന്ന് ബിജെപി വ്യക്തമാക്കിക്കഴിഞ്ഞു. 2014ല്‍ ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം രാജ്യത്തു നടന്ന വാര്‍ഡ് തെരഞ്ഞെടുപ്പ് മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ വരെ മോദി ഭരണത്തിന്റെ വിലയിരുത്തലാണെന്ന മാധ്യമങ്ങളുടെ പതിവു പല്ലവികള്‍ ഇത്തവണയും ഉയരുന്നുണ്ട്.
മോദി ഭരണത്തിന്റെ വിലയിരുത്തല്‍ തന്നെയാണ് ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകളെന്ന് ബിജെപിയും ഉറപ്പിച്ചു പറയുന്നു. സദ്ഭരണത്തിന്റെ ആത്മവിശ്വാസമാണ് ബിജെപിയുടെ പ്രയാണത്തെ നയിക്കുന്നതെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: