ഭാരതീയ മസ്ദര്‍ സംഘം (ബിഎംഎസ്) സ്ഥാപകന്‍ ദത്തോപാന്ത് ഠേംഗിഡി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 13 വര്‍ഷം പൂര്‍ത്തിയാകുന്നു. 2005 ഒക്ടോബര്‍ 14 നാണ് അദ്ദേഹം അന്തരിച്ചത്. 1920 നവംബര്‍ 10 ന് മഹാരാഷ്ട്രയില്‍ വാര്‍ദ്ധക്ക് സമീപത്തുള്ള ആര്‍വിയിലാണ് ജനിച്ചത്. 1940-കളുടെ തുടക്കത്തില്‍ ആര്‍എസ്എസ് പ്രചാരകനായിത്തീര്‍ന്ന അദ്ദേഹമാണ് 1942 ല്‍ കോഴിക്കോട്ടെത്തി കേരളത്തില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചത്. പിന്നീട് അദ്ദേഹത്തെ ആര്‍എസ്എസ് ബംഗാളിലേക്ക് നിയോഗിച്ചു.
ആര്‍എസ്എസിന്റെ ദര്‍ശനം സ്വീകരിക്കുന്ന പ്രസ്ഥാനങ്ങള്‍ ജീവിതത്തിന്റെ സമസ്ത മേഖലയിലും ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന ചിന്ത ആര്‍എസ്എസ് രണ്ടാമത്തെ സര്‍സംഘചാലക് ഗുരുജി (മാധവസദാശിവ ഗോള്‍വല്‍ക്കര്‍) യുടെ നേതൃത്വത്തില്‍ സംഘത്തില്‍ ശക്തമായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം പ്രത്യേകിച്ചും ജനജീവിതത്തിന്റെ എല്ലാ മേഖലയിലും തീവ്രമായ ദേശഭക്തി ഉണര്‍ത്തിവിടേണ്ടത് രാഷ്ട്രത്തിന്റെ പരമവൈഭവം നേടിയെടുക്കുന്നതിന് അത്യന്താപേക്ഷിതമാണ് എന്ന തിരിച്ചറിവില്‍നിന്നാണ് ആര്‍എസ്എസില്‍നിന്ന് ഊര്‍ജം സ്വീകരിക്കുന്ന നിരവധി പ്രസ്ഥാനങ്ങള്‍ ഉണ്ടായത്.
രാജ്യത്തിന്റെ അധ്വാനിക്കുന്ന കരങ്ങളാണ് തൊഴിലാളികള്‍. തികഞ്ഞ ദേശഭക്തിയോടെയും കര്‍ത്തവ്യനിഷ്ഠയോടെയും അവകാശബോധത്തോടെയും തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനാണ് ഠേംഗിഡിയുടെ നേതൃത്വത്തില്‍ 1955 ജൂലായ് 23 ന് ലോകമാന്യ ബാലഗംഗാധര തിലകന്റെ ജന്മദിനത്തില് ബിഎംഎസിന് ആരംഭം കുറിച്ചത്. അന്നുമുതല്‍ അന്തരിക്കുന്നതുവരെ ഠേംഗിഡിയും ബിഎംഎസും ഒന്നായി ഒഴുകി.
സമാനതകൡല്ലാത്ത സംഘാടകന്‍, ആദര്‍ശത്തിന്റെ ആള്‍രൂപം, കാലത്തിനു മുന്‍പെസഞ്ചരിച്ചയാള്‍, അഗാധ പാണ്ഡിത്യവും അതിസൂക്ഷ്മമായ വിശകലനബുദ്ധിയുമുള്ളയാള്‍, ഏത് പ്രതിസന്ധിഘട്ടത്തെയും ധീരമായി അഭിമുഖീകരിക്കുന്നയാള്‍ തുടങ്ങിയ നിരവധി വിശേഷണങ്ങള്‍ പുതിയ തലമുറയ്ക്കായി ഠേംഗിഡിയെ പരിചയപ്പെടുത്തുമ്പോള്‍ ഉപയോഗിക്കാന്‍ കഴിയും. ഈ വിശേഷണങ്ങള്‍ പോരാതെ വരികയും ചെയ്യും.
1955 ല്‍ ബിഎംഎസ് ആരംഭിച്ചതിനുശേഷം ഠേംഗിഡിയെന്ന ഒറ്റയാള്‍ രാജ്യം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് ചെറുതും വലുതുമായ യൂണിയനുകള്‍ രൂപീകരിച്ചു. ഒരു വ്യാഴവട്ടത്തിനുശേഷം 1967 ലാണ് ആദ്യത്തെ ദേശീയ സമ്മേളനം ദല്‍ഹിയില്‍ വിളിച്ചുചേര്‍ത്തത്. ഔപചാരികമായി ആ സമ്മേളനത്തില്‍വച്ചാണ് ഠേംഗിഡിയെ ബിഎംഎസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
1975 ജൂണ്‍ മാസത്തില്‍ ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും പൗരാവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തെ ചെറുക്കാന്‍ ആഗ്രഹിച്ച ഇന്ത്യയിലെ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ഒരുമിച്ചുചേര്‍ക്കാന്‍ രൂപീകരിച്ച ലോകസംഘര്‍ഷസമിതിയുടെ ജനറല്‍ കണ്‍വീനര്‍ എന്ന ചുമതലയിലേക്ക് ഠേംഗിഡിയാണ് നിയുക്തനായത്. രാജ്യം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് അടിയന്തരാവസ്ഥാവിരുദ്ധ സമരത്തിന് അദ്ദേഹം നേതൃത്വം വഹിച്ചു. ഇന്ദിരാഗാന്ധിയുടെ പോലീസിന്റെ കഴുകന് കണ്ണുകളെ വെട്ടിച്ചുകൊണ്ടാണ് അത്യന്തം അപകടം നിറഞ്ഞ ഈ ചുമതല അദ്ദേഹം നിര്‍വ്വഹിച്ചത്.
സാമ്പത്തികശാസ്ത്രത്തില്‍ ആഴത്തിലുള്ള അറിവുള്ള ഠേംഗിഡി ആഗോളീകരണത്തെ തീവ്രമായി എതിര്‍ത്തു. രാജ്യം മുഴുവന്‍ ചുറ്റിസഞ്ചരിച്ച് കാര്യകാരണസഹിതം ആഗോളീകരണത്തോടുള്ള എതിര്‍പ്പിനെപ്പറ്റി വിശദീകരിച്ചു. ആഗോളീകരണത്തെ ചെറുക്കാന്‍ സ്വദേശീമന്ത്രം അദ്ദേഹം മുന്നോട്ടുവച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്വദേശി മുദ്രാവാക്യം ഏറ്റവും ശക്തമായി ഉയര്‍ന്നത് തൊണ്ണൂറകളില്‍ ആഗോളീകരണത്തെ ചെറുക്കാന്‍ വേണ്ടിയായിരുന്നു. പഠനങ്ങളുടെ അടിസ്ഥാനത്തില്‍ 2010 നപ്പുറത്തേക്ക് ലോക സാമ്പത്തിക ശക്തിയായി അമേരിക്ക നിലനില്‍ക്കില്ലെന്ന് അദ്ദേഹം പ്രവചിച്ചു. 2002 ഫെബ്രുവരി 23 ന് ബിഎംഎസ് പതിമൂന്നാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പൊതുസമ്മേളനത്തിലാണ് അദ്ദേഹം ഇത് പ്രസ്താവിച്ചത്. ഈ പ്രവചനം യാഥാര്‍ത്ഥ്യമാകുന്നതിന് ലോകം സാക്ഷിയായി.
കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും ബദലായി ഹിന്ദുദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നാം മാര്‍ഗ്ഗം ഉരുത്തിരിഞ്ഞുവരണം എന്നദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. അതിനായി നിരന്തരം പരിശ്രമിച്ചു. പഠനങ്ങള്‍ക്കായി ആളുകളെ പ്രേരിപ്പിച്ചു. രാജ്യം അദ്ദേഹത്തിന് പത്മഭൂഷണ്‍ ബഹുമതി നല്കി ആദരിക്കാന്‍ തീരുമാനിച്ചപ്പോള്‍ സവിനയം അദ്ദേഹമത് നിരസിച്ചു. ബഹുമതികള്‍ക്കുവേണ്ടിയായിരുന്നില്ല പ്രചാരകനായ തന്റെ ജീവിതം. കര്‍ത്തവ്യനിര്‍വ്വഹണം മാത്രമാണ് താന്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
രാഷ്ട്രം ഇന്ന് ഠേംഗിഡിയെയും അദ്ദേഹത്തിന്റെ സംഭാവനകളെയും സ്നേഹബഹുമാനാദികളോടെ ഒരിക്കല്‍ക്കൂടി അനുസ്മരിക്കുകയാണ്. ദത്തോപാന്ത് ഠേംഗിഡിയെന്ന കര്‍മ്മയോഗിയുടെ ജീവിതവും കര്‍മ്മവും ഭാരതത്തെ പരമവൈഭവത്തിലെത്തിക്കാന്‍ പ്രയത്നിക്കുന്ന ഓരോരുത്തരും പൂര്‍ണമായും മനസ്സിലാക്കേണ്ടതായിട്ടുണ്ട്.
(ബിഎംഎസ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: