കൊച്ചി: കൊച്ചിയിലെ പച്ചപ്പുല്‍ മൈതാനത്ത് മികച്ച പ്രകടനം നടത്തിയ ജര്‍മ്മനി അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടര്‍ ൈഫനലില്‍. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ ഗിനിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ജര്‍മ്മനി അവസാന 16-ല്‍ ഒന്നായത്. മഡ്ഗാവില്‍ നടന്ന മത്സരത്തില്‍ ഇറാന് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കോസ്റ്ററിക്കയെ തകര്‍ത്ത് ഗ്രൂപ്പ് സി ചാമ്പ്യന്മാരായി . ഇറാന് പിന്നില്‍ രണ്ടാമതായാണ് ജര്‍മ്മനിയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.
പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും ഗിനിയക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ സ്ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്മ അവരെ വലച്ചു. ആദ്യപകുതിയില്‍ 55 ശതമാനവും പന്ത് നിയന്ത്രിച്ച ഗനിയ താരങ്ങള്‍ 13 ഷോട്ടുകളാണ് ജര്‍മ്മന്‍ ഗോള്‍മുഖത്തേക്ക് ഉതിര്‍ത്തത്. അതേസമയം ജര്‍മ്മനി പായിച്ച 11 ഷോട്ടുകളില്‍ നാലെണ്ണം ലക്ഷ്യത്തിലേക്കായിരുന്നെങ്കിലും ഒരിക്കല്‍ മാത്രമാണ് ഗിനിയ ഗോളി കീഴടങ്ങിയത്.
തുടക്കം മുതല്‍ ജര്‍മ്മനിയുടെ മുന്നേറ്റമായിരുന്നു. . ഒന്നാം മിനിറ്റില്‍ മധ്യനിരയില്‍നിന്നും നീട്ടിക്കിട്ടിയ പന്തുമായി ബോക്സിലേക്കു കടക്കാനുള്ള ജമ്മന്‍ ക്യാപ്റ്റന്‍ ഫിറ്റേ ആര്‍പ്പിന്റെ ശ്രമം തടഞ്ഞ ഇസ്മയില്‍ ട്രാവോറിനു പിഴച്ചു. ജര്‍മ്മന്‍ ക്യാപ്റ്റനെ വീഴ്ത്തിയതിന് മഞ്ഞക്കാര്‍ഡും ബോക്സിനു തൊട്ടുവെളിയില്‍ ഫ്രീകിക്കും. എന്നാല്‍ കിക്കെടുത്ത യാന്നിക് കെയ്റ്റലിന്റെ ഷോട്ട് പിഴച്ചു. തൊട്ടുപിന്നാലെ ലഭിച്ച കോര്‍ണറും ലക്ഷ്യത്തിലെത്തിക്കാന്‍ ജര്‍മ്മനിക്ക് കഴിഞ്ഞില്ല. എന്നാല്‍ എട്ടാം മിനിറ്റില്‍ ജര്‍മ്മനി ലീഡ് നേടി.
ഗിനിയന്‍ താരം ഇസ്മയില്‍ ട്രാവോര്‍ വരുത്തിയ പിഴവില്‍ നിന്നായിരുന്നു ജര്‍മ്മനിയുടെ ഗോള്‍. ബോക്സിനു സമീപം പന്ത് സഹതാരത്തിനു നല്‍കാനുള്ള ശ്രമം ജര്‍മന്‍ താരം ഡെന്നിസ് ജാസ്ട്രെംബിസ്കിയിലേക്ക്. ഡെന്നിസ് നീട്ടി നല്കിയ പാസ് യാന്‍ ഫിറ്റെ ആര്‍പ്പിലേക്ക്. ബോക്സിനുള്ളില്‍ ആവശ്യത്തിനു സമയമെടുത്ത് ആര്‍പ്പ് തൊടുത്ത ഷോട്ട് ഗിനിയ ഗോള്‍കീപ്പര്‍ മുഹമ്മദ് കമാറയെ കബളിപ്പിച്ച് വലയില്‍. സ്കോര്‍ 1-0.
എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ഗിനിയ ഉജ്ജ്വലമായി പൊരുതി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 26-ാം മിനിറ്റില്‍ ഗിനിയ ഗോള്‍ മടക്കി. ജര്‍മ്മന്‍ പ്രതിരോധത്തിന്റെ പിഴവില്‍നിന്നു ലഭിച്ച പന്തുമായി വലതുവിങ്ങിലൂടെ ഇബ്രാഹിം സൗമയുടെ മുന്നേറ്റം. ബോക്സിനുള്ളില്‍ കടന്ന സൗമ തൊടുത്ത പൊള്ളുന്ന ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ക്രോസ്ബാറിനു മുകളിലൂടെ പുറത്തേക്ക്. തൊട്ടുപിന്നാലെ എല്ലാ പിഴവുകള്‍ക്കും പരിഹാരമായി ഇബ്രാഹിം സൗദയുടെ തകര്‍പ്പന്‍ ഗോള്‍.
സമനില ഗോള്‍ വീണതോടെ കളിയുടെ ഗതിമാറി . തുടര്‍ച്ചയായ ആക്രമണങ്ങളുമായി ഗിനിയന്‍ ഗോള്‍മുഖം വിറപ്പിച്ച ജര്‍മ്മനി പ്രതിരോധത്തിലേക്ക് മാറുന്നതാണ് പിന്നീട് കണ്ടത്. അതേസമയം ഗിനിയ മികച്ച മുന്നേറ്റങ്ങളും നടത്തി. വലതു വിങ്ങില്‍ ഇബ്രാഹിം സൗദയും ഇടതു വിങ്ങില്‍ ക്യാപ്റ്റന്‍ ഫാജെ ടൂറെയും ജര്‍മനിയെ വിഷമത്തിലാക്കി. ഇടയ്ക്ക് കൗണ്ടര്‍ നീക്കങ്ങളിലൂടെ ജര്‍മ്മനി ഗിനിയന്‍ പോസ്റ്റിലേക്ക് മുന്നേറിയയെങ്കിലും ഗോള്‍ വഴങ്ങാതെ ഗിനിയയുടെ പ്രതിരോധം പിടിച്ചുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗിനിയ ഗോളില്‍ നിന്ന് രക്ഷപ്പെട്ടു. ജര്‍മ്മന്‍ താരം ആര്‍പ്പ് പായിച്ച ഷോട്ടാണ് ഗിനിയ ഗോളി കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. 61-ാം മിനിറ്റില്‍ കളിയുടെ ഗതിക്കെതിരെ ജര്‍മ്മനി ലീഡ് ഉയര്‍ത്തി. സുന്ദരമായ നീക്കത്തിനൊടുവില്‍ നിക്കോളാസ് ക്യുഹെന് ആണ് ഗിനിയ ഗോളിക്ക് ഒരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചത്. രണ്ടാം ഗോള്‍ വീണതിനു പിന്നാലെ, ഡോസ് സൗമയെ പിന്‍വലിച്ച് ഗിനിയ പരിശീലകന് അലി സൗമയെ കളത്തിലിറക്കി. ഏതുവിധേനയും സമനില ഗോള്‍ കണ്ടെത്താനുള്ള ഗിനിയയുടെ ശ്രമം മത്സരത്തിന്റെ ആവേശം കെടാതെ കാത്തു. നിരവധി തവണ അവര്‍ ഗോളിനടുത്തെത്തിയെങ്കിലും ഷൂട്ടിങിലെ പിഴവ് തിരിച്ചടിയായി.
80-ാം മിനിറ്റില്‍ ജര്‍മ്മന്‍ താരം നിക്കൊളാസ് ക്യുഹെന്റെ ഉറച്ച ഗോള്‍ ശ്രമം ഗിനിയ ഗോള്‍കീപ്പര്‍ അസാധ്യമായാണു തടുത്തിട്ടത്. തൊട്ടുപിന്നാലെ ഗിനിയന്‍ താരങ്ങളുടെ കൗണ്ടര്‍ അറ്റാക്ക് ഗാലറിയില്‍ ആവേശം നിറച്ചെങ്കിലും അഗിബു കമാറയുടെ ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി. ഇന്‍ജുറി ടൈമില്‍ വഴങ്ങിയ പെനാല്‍റ്റിയില്‍നിന്ന് ജര്‍മ്മനിയുടെ സഹ്വേര്ഡി സെറ്റിന് പട്ടിക പൂര്‍ത്തിയാക്കിയതിനൊപ്പം പ്രീക്വാര്‍ട്ടര്‍ യോഗ്യത ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: