കൊച്ചി: ബ്രസീലും സ്പെയിനും അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍. കൊച്ചിയില്‍ നടന്ന കളിയില്‍ സ്പെയിന് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഉത്തരകൊറിയയെ കീഴടക്കിയപ്പോള്‍ ഗോവയിലെ ഫട്ടോര്‍ദ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീല്‍ ഇതേ മാര്‍ജിനില്‍ നൈജറിനെ തകര്‍ത്തു. മൂന്ന് മത്സരങ്ങളും വിജയിച്ച ബ്രസീല്‍ 9 പോയിന്റുമായി ഗൂപ്പ് ചാമ്പ്യന്മാരായപ്പോള് രണ്ട് കളികളില്‍ ജയിച്ച സ്പെയിന് ആറ് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി.
പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വിജയം അനിവാര്യമാണെന്ന തിരിച്ചറിവില്‍ സ്പെയിന് ഉത്തര കൊറിയക്കെതിരെ തുടക്കം മുതലേ മികച്ച മുന്നേറ്റങ്ങള്‍ മെനഞ്ഞു. റൂയിസും ടോറസും ഗോമസും എണ്ണയിട്ട യന്ത്രം കണക്കെ മധ്യനിര മുതല്‍ എതിര് ബോക്സ് വരെ ഒത്തൊരുമിച്ച് പന്തെത്തിച്ചു തുടങ്ങിയതോടെ ഉത്തരകൊറിയന്‍ പ്രതിരോധം ആടിയുലഞ്ഞു. നാലാം മിനിറ്റില്‍ അവര്‍ ലീഡ് നേടുകയും ചെയ്തു. മുഹമ്മദ് മൗക്—ലിസാണ് സ്പെയിന് ലീഡ് സമ്മാനിച്ചത്. ബോക്സിനു പുറത്തുനിന്നും സെസാര്‍ ഗിലാബര്‍ട്ട് നീട്ടി നല്കിയ പന്ത് പിടിച്ചെടുത്തായിരുന്നു മൗഖ്ലിസിന്റെ തകര്‍പ്പന്‍ ഫിനിഷിങ്. പിന്നീട് സ്പാനിഷ് താരങ്ങളുടെ സര്‍വ്വാധിപത്യമായിരുന്നു . ഉത്തര കൊറിയന്‍ ഗോള്‍മുഖത്ത് അവര്‍ മുന്നേറ്റങ്ങളുടെ പെരുമഴ തീര്‍ത്തു.
17-ാം മിനിറ്റില്‍ സെസാര്‍ ഗിലാബര്ട്ടിനെ ബോക്സിനു തൊട്ടുപുറത്ത് കിം ചുങ് ജിന്‍ വീഴ്ത്തിയതിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും, സെര്‍ജിയോ ഗോമസിന്റെ പാസില്‍ മൗഖ്ലിസിന്റെ ഷോട്ട് ക്രോസ്ബാറിലുരുമ്മി പുറത്തേക്കു പറന്നു. 21-ാം മിനിറ്റില്‍ യുവാന്‍ മിറാന്‍ഡയുടെ പാസില്‍ സെര്‍ജിയോ ഗോമസ് തൊടുത്ത ബുള്ളറ്റ് ഷോട്ടും പുറത്തുപോയി. തുടര്‍ച്ചയായെത്തിയ സ്പാനിഷ് മുന്നേറ്റങ്ങളെ ചെറുക്കാന്‍ ഉത്തരകൊറിയന്‍ പ്രതിരോധം യഥേഷ്ടം കോര്‍ണറും ഫ്രീകിക്കും വഴങ്ങി. 27ാം മിനിറ്റില്‍ മുഹമ്മദ് മൗക്—ലിസ് എടുത്ത കോര്‍ണര്‍ കിക്കില്‍ യുവാന്‍ മിറാന്‍ഡ കൃത്യമായി തലവച്ചെങ്കിലും പന്തു പോസ്റ്റിലിടിച്ച് തെറിച്ചു. പന്തു കിട്ടിയ സെസാര്‍ ഗിലാബര്‍ട്ടിന്റെ ഷോട്ട് ഉത്തരകൊറിയ കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. അധികം കഴിയും മുന്നേ ഗിലാബര്ട്ടിന് ലഭിച്ച അവസരം പാഴാക്കി. ബോക്സിനു മുന്നില്‍നിന്നും ഗിലാബര്‍ട്ട് തൊടുത്ത ഷോട്ട് ഉത്തരകൊറിയന്‍ ഗോളിയുടെ നീട്ടിയ കൈകളെ മറികടന്നെങ്കിലും പന്ത് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തേക്ക്.
ഇടയ്ക്ക് ആബേല്‍ റൂയിസിനും കിട്ടി ഉറച്ച ഗോളവസരം. ഉത്തരകൊറിയയുടെ പോസ്റ്റിനു മുന്നില്‍ ഗോള്‍കീപ്പറിനൊപ്പം ഭാഗ്യവും ലഭിച്ചതോടെ അവയിലൊന്നുപോലും ലക്ഷ്യത്തിലെത്തിയില്ല. പിന്നീട് ഗിലാബര്‍ട്ടിന്റെ പാസില്‍ സെര്‍ജിയോ ഗോമസ് തൊടുത്ത ഷോട്ട് ഗോളിയെ മറികടന്നെങ്കിലും നിരങ്ങിയെത്തിയ ഉത്തരകൊറിയന്‍ താരം അപകടമൊഴിവാക്കി. ഉത്തര കൊറിയന്‍ ഗോളിയുടെ മിന്നുന്ന പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്ന് സ്പെയിനിനെ തടുത്തുനിര്‍ത്തിയത്. ആദ്യപകുതിയില്‍ 72 ശതമാനവും പന്ത് കൈവശംവെച്ച സ്പെയിന് ആകെ പായിച്ചത് 17 ഷോട്ടുകള്‍. അതില്‍ നാലെണ്ണം ലക്ഷ്യത്തിലേക്ക്. എന്നാല്‍ ഒരിക്കല്‍ മാത്രമേ ഉത്തര കൊറിയന്‍ ഗോളിയെ മറികടക്കാന്‍ കഴിഞ്ഞുള്ളു. . സ്പെയിന് താരങ്ങളുടെ മുന്നേറ്റത്തെ തടയാന്‍ പലപ്പോഴും പരിക്കന്‍ അടവുകളും കൊറിയ പുറത്തെടുത്തു. ഇതിന്റെ ഫലമായി ആദ്യ പകുതിയില്‍ തന്നെ രണ്ട് മഞ്ഞക്കാര്‍ഡും റഫറി പുറത്തെടുത്തു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സ്പാനിഷ് ഗോള്‍മുഖത്തേക്ക് ഉത്തര കൊറിയന്‍ മുന്നേറ്റം. 47-ാം മിനിറ്റില്‍ അവരുടെ ഹാന്‍ ക്യോങ് ഹുന്‍ ബോക്സിന് പുറത്തുനിന്ന് പായിച്ച ലോങ്റേഞ്ചര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പറന്നു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 71-ാം മിനിറ്റില്‍ സ്പെയിന് രണ്ടാം ഗോള്‍ നേടി. ക്ലോസ് റേഞ്ചില്‍ നിന്ന് സെസാര്‍ ഗിലാബെര്‍ട്ട് പായിച്ച ഷോട്ടാണ് ഗോളിയെ മറികടന്ന് വലയില്‍ കയറിയത്. 84-ാം മിനിറ്റില്‍ കൊറിയയുടെ പെയ്ക് ക്വാന്‍ മിന് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ അവര്‍ പത്തുപേരായി ചുരുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: