കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. കൊല്‍ക്കത്തയിലും ഗുവാഹത്തിയിലുമായി നാലു മത്സരങ്ങള്‍ അരങ്ങേറും.
കൊല്‍ക്കത്തയില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ഗ്രൂപ്പ് ഇ മത്സരത്തില്‍ ജപ്പാന് ന്യൂകാലിഡോണിയയേയും രാത്രി എട്ടിന് ഗ്രൂപ്പ് എഫ് മത്സരത്തില്‍ ഇംഗ്ലണ്ട് ഇറാക്കിനെയും എതിരിടും.
ഗൂവാഹത്തിയില്‍ ഗ്രൂപ്പ് ഇ യില്‍ ഫ്രാന്‍സും ഹോണ്ടുറാസും ഗ്രൂപ്പ് എഫില്‍ മെക്സിക്കോയും ചിലിയും മാറ്റുരയ്ക്കും. ജപ്പാന്- ന്യൂകാലിഡോണിയ മത്സരം നിയന്ത്രിക്കുന്നതോടെ സ്വിറ്റ്സര്‍ലന്റിന്റെ എസ്തേര്‍ സ്റ്റൗബ്ളി ഇന്ന് ചരിത്രത്തിന്റെ ഭാഗമാകും. ഇതാദ്യമായാണ് ഒരു വനിതാ റഫറി ലോകകപ്പ് നിയന്ത്രിക്കുന്നത്. രണ്ട് കളികളില്‍ മൂന്ന് പോയിന്റുളള ജപ്പാന് ഇന്ന് ന്യൂകാലിഡോണിയക്കെതിരെ വിജയിച്ചാല്‍ നോക്കൗട്ടില്‍ കടക്കാനാകും. ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് ഹോണ്ടുറാസിനെ തകര്‍ത്ത ജപ്പാന് രണ്ടാം മത്സരത്തില്‍ ഫ്രാന്‍സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടങ്ങി. പോയിന്റു നിലയില്‍ ജപ്പാന് രണ്ടാം സ്ഥാനത്താണ്.
അതേസമയം ,ന്യൂകാലിഡോണിയ ഏറ്റവും പിന്നിലാണ്. രണ്ട് മത്സരങ്ങളിലും അവര്‍ തോറ്റു. ഫ്രാന്‍സ് ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കും ഹോണ്ടുറാസിനോട് ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കും തോറ്റു. പോയിന്റു നിലയില്‍ മൂന്നാം സ്ഥാനത്ത് നില്ക്കുന്ന ഹോണ്ടുറാസിന് ഫ്രാന്‍സിനെ വന്‍ മാര്‍ജിനില്‍ കീഴടക്കിയാല്‍ ഒരു പക്ഷെ നോക്കൗട്ടില്‍ കടക്കാനായേക്കും.
ഇംഗ്ലണ്ട്- ഇറാക്ക് പോരാട്ടം ഗ്രൂപ്പ് എഫിലെ ജേതാക്കളെ നിശ്ചയിക്കും.രണ്ട് മത്സരങ്ങളും വിജയിച്ച ഇംഗ്ലണ്ടിന് ആറു പോയിന്റുണ്ട്.
ഏഷ്യന്‍ ശക്തികളായ ഇറാക്ക് പോയിന്റു നിലയില്‍ രണ്ടാം സ്ഥാനത്താണ്. ചിലിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇറാക്ക് മെക്സിക്കോയെ സമനിലയിലും തളച്ചു. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ ഇറാക്കിന് നോക്കൗട്ട് ഉറപ്പാകും. ഇറാക്ക് തോറ്റാല്‍ മെക്സിക്കോയ്ക്ക് നോക്കൗട്ടില്‍ കടക്കാന്‍ സാധ്യത തെളിയും. അവസാന ലീഗ് മത്സരത്തില്‍ ചിലിക്കെതിരെ വമ്പന്‍ വിജയം നേടിയാല്‍ മെക്സിക്കോയ്ക്ക് പ്രീ ക്വാര്‍ട്ടറില്‍ കടക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: