ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഏറെ പങ്കുവഹിച്ച പ്രകൃതിനിര്‍മ്മിത കോട്ടയാണ് ഹിമാലയന്‍ നിരകളെങ്കില്‍, കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിച്ചുനിര്‍ത്തിയ പ്രകൃതിയതിരുകളാണ് കിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് കണ്ടല്‍ വനങ്ങളും. കണ്ടല്‍ വനങ്ങള്‍ തിങ്ങിവളര്‍ന്നുനിന്നിരുന്ന നമ്മുടെ പടിഞ്ഞാറന്‍ തീരത്തിന്റെ ഒളിസങ്കേതങ്ങളുടെ മറപറ്റിയാണ് കോഴിക്കോട് സാമൂതിരിയുടെ നാവികപ്പടത്തലവന്മാരായിരുന്ന കുഞ്ഞാലിമാര്‍ തങ്ങളുടെ മരയ്ക്കാര്‍പ്പടയെ മൂര്‍ച്ചപ്പെടുത്തി പറങ്കികള്‍ക്ക് ചാവിടമൊരുക്കിയിരുന്നത്. അന്നത്തെ വ്യാവസായിക മേഖലയെയും കണ്ടല്‍ച്ചോലകള്‍ ഏറെ സഹായിച്ചിരുന്നുവത്രെ.
പായ്ക്കപ്പലുകള്‍ക്ക് നങ്കൂരമിടിനും, തീരത്തേക്കു വലിച്ചടുപ്പിക്കാനുമൊക്കെ കണ്ടല്‍ വനങ്ങളുടെ സാന്നിദ്ധ്യം ഏറെ സഹായകമായിരുന്നുവെന്ന് ചരിത്രകാരന്മാര് കുറിച്ചുവയ്ക്കുന്നുണ്ട്. ഇതൊന്നും കൂടാതെ, തീരത്തെ സംരക്ഷിച്ചുനിര്‍ത്തുന്ന വലിയൊരു കോട്ടയായും കണ്ടല്‍ നിലകൊണ്ടിരുന്നു.
ഇന്ന് നമ്മള് കണ്ടലുകളെക്കുറിച്ച് വാചാലരാകുന്നത് കടലാക്രമണ ഭീഷണിയുണ്ടാകുമ്പോള്‍ മാത്രമാണ്. രണ്ടായിരത്തി നാലില്‍ സുമാത്രയില്‍നിന്നു തുടങ്ങി, നാലുപാടും വീശിയടിച്ച സുനാമി തിരമാലകള്‍ നമ്മുടെ തീരത്തെയും കാര്‍ന്നെടുത്തപ്പോഴാണ് കേരളത്തിലെ നവസമൂഹം കണ്ടല്‍ച്ചെടിയുടെ പ്രാധാന്യത്തെക്കുറിച്ച് ഉറക്കെ ചിന്തിക്കാന്‍ തുടങ്ങിയത്. സുനാമി തടയാനുള്ള പ്രകൃത്യാലുള്ള മാര്‍ഗ്ഗമായി കണ്ടലിനെ പ്രകൃതിസ്നേഹികളും സര്‍ക്കാരും വാഴ്ത്തുകയും, കണ്ടല്‍ സംരക്ഷണമെന്ന പേരില്‍ ചില നടപടികളെങ്കിലും സ്വീകരിക്കേണ്ടി വരികയും ചെയ്തു.
അതായത് സുനാമിപോലൊരു വലിയ അപകടം നേരിടേണ്ടിവന്നു നമുക്ക് കണ്ടലിനെക്കുറിച്ച് ഓര്‍ക്കുന്നതിന്. കടലിനെയും കടലോരജീവിതത്തെയും മത്സ്യ സമ്പത്തിനെയും കാലാവസ്ഥയെയും നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും കണ്ടലുകള്‍ക്കുള്ള പങ്കിനെക്കുറിച്ച് കടലോരനിവാസികള്‍ക്ക് ജന്മനാ ബോധമുണ്ട്. ആ ബോധങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ കണ്ടലുകളുടെ നിലനില്‍പ്പിന് സഹായകരമാകുകയുള്ളൂ.
കണ്ടല്‍ച്ചെടികളെപ്പറ്റിപ്പറയുമ്പോള്‍ ഏറ്റവുമാദ്യം പറയേണ്ടിയിരുന്ന പേരാണല്ലോ കല്ലേന്‍ പൊക്കടന്റേത്. കണ്ണൂരിലെ ഏഴംമൂലയില്‍ ജനിച്ച് കണ്ടലിന്റെ തോഴനായി മാറി, വിദ്യാസമ്പന്നരെന്നഭിമാനിക്കുന്ന കേരളീയരുടെ മുഖത്തേക്ക്, അവരുടെ നിരുത്തരവാദിത്വങ്ങളെ നിരന്തരമോര്‍മ്മപ്പെടുത്തിയ പ്രകൃതിയുടെ മുഖമായിരുന്നു കല്ലേന്‍ പൊക്കുടന്.
ആദ്യകാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് സഹവാസം തന്റെ പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയാകുന്നുവെന്നു കണ്ടതില്‍പ്പിന്നെയാണ് പ്രകൃതിക്കുവേണ്ടി മാര്‍ക്സിനെ പൊക്കുടന് ഉപേക്ഷിച്ചത്. കണ്ടല്‍ വനങ്ങള്‍ നിറഞ്ഞ കണ്ണൂരിലെ കടല്‍ത്തീരങ്ങളില്‍നിന്നും പാര്‍ട്ടി ഗ്രാമങ്ങളിലെ പാര്‍ട്ടിത്തമ്പുരാക്കളുടെ ഉത്തരവുകള്പ്രകാരം കാടുകള്‍വെട്ടി, കൈയ്യേറ്റങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നതുകണ്ടപ്പോള്‍ കലഹവുമായി പിരിഞ്ഞുപോയ പൊക്കുടന് പിന്നീട് കണ്ടലിനുവേണ്ടി ജീവിതമുഴിഞ്ഞുവെക്കുകയായിരുന്നു. ഒരു ലക്ഷത്തിലധികം കണ്ടല്‍ച്ചെടികള്‍ ആ കയ്യുകള്കൊണ്ട് നട്ടുപിടിപ്പിച്ചു ആ താപസന്. കടലമ്മയോടുള്ള സമര്‍പ്പണവും, കൈയ്യേറ്റക്കാരോടുള്ള പ്രതിഷേധവും അതിലുണ്ടായിരുന്നു.
പൊക്കുടനോടുള്ള പ്രതിഷേധം കേരളീയ ഭരണാധിപന്മാര് പ്രകടിപ്പിച്ചപ്പോഴും, അദ്ദേഹം സ്ഥാപിച്ച മാന്‍ഗ്രോവ് സ്കൂള്‍ കേരളത്തിലങ്ങോളമിങ്ങോളം കണ്ടല്‍ അവബോധ ക്ലാസ്സുകള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ധര്‍മ്മടത്തെ ദ്വീപുകളില്‍ മിക്കതും സിപിഎം നിര്‍ദ്ദേശാനുസരണം, ടൂറിസത്തിന്റെ പേരുപറഞ്ഞും മറ്റും കയ്യേറുമ്പോള്‍ ഒറ്റയാള്‍ പട്ടാളമായതിനെയെതിര്‍ക്കാന്‍ മുന്നില്‍നിന്നു പടനയിച്ച പൊക്കുടന് പാര്‍ട്ടിക്കുണ്ടാക്കിയ തലവേദന ചെറുതായിരുന്നില്ല. അതുകൊണ്ടുതന്നെ തമസ്കരണ ശ്രമങ്ങള്‍ ഏറെയുണ്ടായിരുന്നു അദ്ദേഹത്തിനെതിരെ.
കടല്‍ത്തീര സംരക്ഷണത്തിനായി ജീവിതമുഴിഞ്ഞുവച്ച ആ ജ്ഞാനതപസ്വിയെ തേടിവരേണ്ടിയിരുന്ന നിരവധി ദേശീയവും അന്തര്‍ദേശീയവുമായ അംഗീകാരങ്ങള്‍ക്ക് തടയിടാന്‍ പാര്‍ട്ടി തീട്ടൂരങ്ങള്‍ക്ക് കഴിഞ്ഞുവെങ്കിലും, കേരളീയ മനസ്സില്‍ കല്ലേന്‍ പൊക്കുടന് കണ്ടല്‍ പൊക്കുടനായി നിലനില്‍ക്കുന്നത് അദ്ദേഹത്തിന്റെ പ്രകൃതിയെ നെഞ്ചോടുചേര്‍ത്തുള്ള പ്രവര്‍ത്തനതപസ്സുകൊണ്ടാണ്.
കണ്ടല്‍ വനങ്ങളുടെ സാന്നിദ്ധ്യത്തിന്റെ ഫലമായി രൂപപ്പെടുന്ന കടലോരച്ചതുപ്പില്‍ അടിഞ്ഞുചേര്‍ന്ന മണ്ണില്‍ വളരുന്ന ചെറുജീവികളും മത്സ്യങ്ങളും ചെടികളും, അവയുടെ കായ്കളുമൊക്കെ ദേശാടനപ്പക്ഷികളുടെ ഭക്ഷണമാണ്. അനുയോജ്യമായ കാലാവസ്ഥതേടി, കടലിന്റെ തണുപ്പും ചൊരുക്കും, ഒപ്പം ചേക്കാറാനുള്ള തിങ്ങിയ ചില്ലകളുമൊക്കെയായി ദേശാടനപ്പക്ഷികളുടെ പറുദീസയായി കണ്ടല്‍ വനങ്ങള്‍ അവരെ മാടിവിളിക്കുമ്പോള്‍ ദേശാന്തരഗമനം നടത്തിവരുന്ന പറവകള്‍ക്ക് ആ ആതിഥ്യം സ്വീകരിക്കാതിരിക്കാനാവില്ല.
ചെറുമത്സ്യങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് കണ്ടല്‍ച്ചെടികളുടെ സാന്നിദ്ധ്യമുള്ള കടലോര മേഖലകള്‍. കടലോരനിവാസികള്‍ക്ക് ഏറെ പരിചിതമായ കിണ്ടാന്‍, കരിമണി, കണിച്ചൂര തുടങ്ങിയ പ്രാദേശികനാമാന്തരങ്ങളുള്ള നിരവധി മത്സ്യങ്ങള്‍ ഇവിടങ്ങളില്‍ വളരുന്നുണ്ട്. കണ്ടലുകളുടെ നാശം ഇത്തരം മത്സ്യജാതികളുടെ വംശനാശത്തിനുകൂടിയാണ് വഴിയൊരുക്കുക.
ജൈവവൈവിദ്ധ്യത്തിന്റെ പ്രാധാന്യം പ്രകൃതിയുടെ തനിമ നിലനില്ക്കേണ്ടതിന് എത്രത്തോളമുണ്ടെന്ന് ഇവിടെ വിവരിക്കേണ്ടതില്ലെന്നു തോന്നുന്നു. ഒന്ന് മറ്റൊന്നിനെ ആശ്രയിച്ചും, ഭക്ഷണമായി സ്വയം ഹോമിച്ചും, മറ്റൊന്നിനെ ഭക്ഷണമാക്കിയുമൊക്കെയാണ് ഈ വൈവിദ്ധ്യം പുലര്‍ന്നുപോരുന്നത്. മറ്റു കടല്‍ജീവികളുടെ സാന്നിദ്ധ്യത്തിനും നിലനില്‍പ്പിനും, അവയുടെ സാന്നിദ്ധ്യത്താല്‍ കടലോരത്തിന് വന്നുചേരുന്ന സവിശേഷമായ പ്രകൃതിഗുണങ്ങള്‍ക്കുമൊക്കെ നിദാനമായി പ്രവര്‍ത്തിക്കുന്ന ഇത്തരം ചെറുജീവികളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ ഏറെ പങ്കുവഹിക്കുന്ന കണ്ടല്‍ വനങ്ങള്‍ക്ക് ഓരോ കടലോരങ്ങളിലും ഓരോ ധര്‍മ്മമാണ് അനുഷ്ഠിക്കാനുള്ളത്. അതുകൊണ്ടുതന്നെയാണ് കാസര്‍കോട്ടെയും കണ്ണൂരിലെയും പന്തലായിനിയിലെയും കോഴിക്കോട്ടെയും ആലപ്പുഴയിലെയും കണ്ടല്‍ വനങ്ങള്‍ക്ക് നിര്‍വ്വഹിക്കാനുള്ള ദൗത്യങ്ങള്‍ വ്യത്യസ്തമാണെന്ന് പറയുന്നത്.
കാലാവസ്ഥാ വ്യതിയാനങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന താപ മര്‍ദ്ദ വ്യതിയാനങ്ങളും, അവയുടെ ഫലമായി മണ്‍സൂണിനും മറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും, അപ്രതീക്ഷിതമായിക്കൊണ്ടിരിക്കുന്ന കാറ്റുകളുമൊക്കെ നമ്മുടെ തീരങ്ങളുടെ സുരക്ഷിതത്വം അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണെന്നതില്‍ സംശയമില്ല. ആ അനിശ്ചിതത്വങ്ങള്‍ സൃഷ്ടിക്കുന്ന ഭീതിയും ചെറുതല്ല. ഏതുതീരവും ഏതുനിമിഷവും കടലെടുത്തുകൊണ്ടുപോകാമെന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ, പുലിമുട്ടുകളും കടല്‍ഭിത്തികളുംപോലുള്ള ആധുനിക മാര്‍ഗ്ഗങ്ങളോടൊപ്പമോ, അതിലേറെയും തന്നെ ആശ്രയിക്കേണ്ടതും, എളുപ്പത്തില്‍ സാധിക്കുന്നതുമായ ഒരു പ്രതിരോധ മാര്‍ഗ്ഗംകൂടിയാണ് കണ്ടല്‍ വനങ്ങള്‍. പുലിമുട്ടുകളെയും കടല്‍ഭിത്തികളെയുമപേക്ഷിച്ച് ഓക്സിജന്‍ പ്രദാനം ചെയ്യുന്നുവെന്ന നിലയിലെങ്കിലും ഈ സസ്യക്കോട്ടയ്ക്ക് പ്രാധാന്യം കൈവരേണ്ടതാണല്ലോ.
മുളച്ചുപൊങ്ങുന്ന റിസോര്‍ട്ടുകളും കടല്‍ക്കാഴ്ചാകേന്ദ്രങ്ങളും കായല്‍ക്കാഴ്ചാകേന്ദങ്ങളുമൊക്കെ വെട്ടിനശിപ്പിക്കുന്ന കണ്ടല്‍വനങ്ങളെ സംരക്ഷിച്ചുനിര്‍ത്തുന്നതിനുവേണ്ടി നമ്മള് ഓരോ പൊക്കുടന്മാരായി മാറിയാല്‍ മാത്രമേ ലോകത്തെ നമ്മളിലേക്കടുപ്പിച്ച നമ്മുടെ തീരത്തെ നമുക്ക് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: