234 അംഗങ്ങളുള്ള നിയമസഭയില്‍ ഒരംഗംപോലുമില്ലാത്ത രാഷ്ട്രീയകക്ഷി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം മൂന്നു ശതമാനം പോലും വോട്ടുനേടുവാന്‍ കഴിയാത്ത കക്ഷി…അതാണ് തമിഴ്നാട്ടിലെ ബിജെപി. പക്ഷെ ഇന്ന്, പ്രധാന രാഷ്ട്രീയപാര്‍ട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകവും, ഈര്‍ക്കില്‍ കക്ഷികള്‍ എന്നു വിശേഷിപ്പിക്കാവുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, മുസ്ലിംലീഗ് തുടങ്ങിയവര്‍ രാവും പകലും ഉരുവിടുന്ന ഒരേ ഒരു നാമം മാത്രമേ തമിഴ്നാട്ടില്‍ കേള്‍ക്കാനുള്ളൂ- ബിജെപി!
ഇതൊരു കൗതുകകരമായ അവസ്ഥാവിശേഷമാണ്. തമിഴ്നാട് ഭരിക്കുന്ന എഐഎഡിഎംകെ ആഭ്യന്തരകലഹത്തില്‍പ്പെട്ട് നട്ടംതിരിയുകയാണ്. മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വവും നേതൃത്വം നല്കുന്ന ഘടകം ഒരുവശത്തും, വി.കെ. ശശികലയും അവരുടെ കുടുംബാംഗങ്ങളും മറുവശത്തുമായി നിന്ന് എഐഎഡിഎംകെയുടെ നിയന്ത്രണത്തിനായി കുരുക്ഷേത്രയുദ്ധംതന്നെ നടത്തുകയാണ്. ശശികലക്കും കുടുംബത്തിനും ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം, സിപിഐ എന്നീ കക്ഷികളുടെ രഹസ്യപിന്തുണയുമുണ്ട്.
എഐഎഡിഎംകെ ഘടകങ്ങള്‍ തമ്മിലടിച്ച് നശിക്കുന്നതോടെ ഡിഎംകെയുടെ പ്രധാന ശത്രു ഇല്ലാതാകും. ഒരുകാലത്ത് ഡിഎംകെയുടെ പ്രധാന എതിരാളിയായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അന്ത്യകൂദാശ കൈക്കൊള്ളുന്ന സമയമാണ്. അണികളേക്കാള്‍ കൂടുതല്‍ നേതാക്കന്മാരുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് തമിഴ്നാട്ടിലെ കോണ്‍ഗ്രസ്. മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം രാജ്യസഭയിലെത്തിയത് മഹാരാഷ്ട്ര നിയമസഭ വഴിയാണ്. ‘കോണ്‍ഗ്രസ് സ്ട്രോംഗ്മാന്‍’ എന്നു മതേതര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ചിദംബരത്തിനാണ് ഈ അവസ്ഥ. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്കാണ് മത്സരിച്ചത്. ഒരിടത്തും ജയിച്ചില്ല എന്നു മാത്രമല്ല, 39 മണ്ഡലങ്ങളില്‍ 38 ലും ജാമ്യസംഖ്യവരെ നഷ്ടമായി. ജാമ്യത്തുക നഷ്ടപ്പെട്ടവരില്‍ ചിദംബരത്തിന്റെ പുത്രന് കാര്‍ത്തിയും, മുന്‍കേന്ദ്രമന്ത്രിയും മറ്റൊരു ‘ബുദ്ധിരാക്ഷസനു’മായ മണിശങ്കര്‍ അയ്യരും ഉള്‍പ്പെടുന്നു.
എഐഎഡിഎംകെ ഉള്‍പ്പെടെയുള്ള എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും ഉറക്കം കെടുത്തുന്ന പ്രസ്ഥാനമായി മാറിയിരിക്കുന്നു ബിജെപി. ജയലളിതയുടെ മരണത്തോടെ തമിഴ്നാട്ടില്‍ ഒരു രാഷ്ട്രീയ ശൂന്യത സംജാതമായിട്ടുണ്ട്. ജയലളിതക്ക് പകരം നില്ക്കുന്ന ഒരു രാഷ്ട്രീയനേതാവ് തല്ക്കാലം തമിഴ്നാട്ടില്‍ ഇല്ല. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ സുപ്രീംകോടതി, ജയലളിത കുറ്റക്കാരിയാണെന്ന് വിധിച്ചിരിക്കാം. പക്ഷേ ഡിഎംകെ േനതാവ് കരുണാനിധിയടക്കം എല്ലാവരും ഭയക്കുകയും ആദരിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ജയലളിതയുടേത്. രോഗങ്ങളാല്‍ അവശനാണ് 95-കാരനായ കരുണാനിധി. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് 2016 ഒക്ടോബറോടെ വിരാമമായി എന്നതാണ് പരമാര്‍ത്ഥം. പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റായി മകന് സ്റ്റാലിനെ വാഴിച്ചതിനുശേഷമാണ് കരുണാനിധി വിശ്രമജീവിതത്തിലേക്കു തിരിഞ്ഞത്. കരുണാനിധിയുടെ പുത്രന് എന്നതില്‍ ഉപരിയായി സ്റ്റാലിന് മറ്റു കഴിവുകളൊന്നും ഇല്ല. എഐഎഡിഎംകെയില്‍ വ്യക്തിപ്രഭാവമുള്ള നേതാക്കളൊന്നും ഇല്ല എന്നത് മാത്രമാണ് സ്റ്റാലിന് അനുകൂലമായിട്ടുള്ള ഘടകം.
ഈ സാഹചര്യത്തിലാണ് ബിജെപിയുടെ പ്രസക്തി വര്‍ധിക്കുന്നത്. ഒരു കാരണവശാലും ബിജെപിയെ തമിഴ്നാട്ടില്‍ വളരാന്‍ അനുവദിക്കുകയില്ല എന്ന വാശിയിലാണ് ഡിഎംകെയും സഖ്യകക്ഷികളും. അതുകൊണ്ടുതന്നെ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നല്ല പദ്ധതികളെയെല്ലാം തുരങ്കംവയ്ക്കാനാണ് ഡിഎംകെ ശ്രമിച്ചുവരുന്നത്. കുഴലൂത്തുകാരായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ്-ഇസ്ലാമിക്-ക്രൈസ്തവ പാര്‍ട്ടികളും ഒപ്പമുണ്ട്.
എഐഎഡിഎംകെ സര്‍ക്കാരിന്റെ ഭരണപരാജയങ്ങളേക്കാള്‍ സ്റ്റാലിനെ വേട്ടയാടുന്നത് ബിജെപി എന്ന ഘടകമാണ്. ബിജെപി സംസ്ഥാനത്ത് നിലയുറപ്പിച്ചാല്‍ ഡിഎംകെയുടെ കാര്യം കഷ്ടത്തിലാകുമെന്ന് സ്റ്റാലിന് ബോധ്യമുണ്ട്. അതുകാരണം ഹിന്ദുവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ ഹിന്ദിവിരുദ്ധ വികാരം ഉയര്‍ത്തിവിടാനുള്ള ശ്രമത്തിലാണ് സ്റ്റാലിന്.
അനേകം പ്രശ്നങ്ങളാണ് ഡിഎംകെയെ വേട്ടയാടുന്നത്. കരുണാനിധി ഔദ്യോഗികമായി മൂന്ന് വിവാഹം കഴിച്ചു. പത്മാവതി, ദയാലു, രാജാത്തി എന്നിവരാണ് കരുണാനിധിയുടെ ഇഷ്ടപത്നിമാര്‍. ഇവരുടെയെല്ലാം മക്കള്‍, ചെറുമക്കള്‍, മരുമക്കള്‍ എന്നിവരായി നല്ലൊരു ജനസംഖ്യതന്നെ കുടുംബത്തുണ്ട്. ഇവര്‍ക്കൊക്കെ രാഷ്ട്രീയ-വാണിജ്യ-കലാ സാംസ്കാരിക താല്പര്യങ്ങളുണ്ട്. എല്ലാ മക്കളുടെയും രാഷ്ട്രീയസ്വപ്നങ്ങള്‍ പൂവണിയണമെങ്കില്‍ തമിഴ്നാടിനെപ്പോലെ ഒന്നോ രണ്ടോ സംസ്ഥാനങ്ങള്‍ പുതിയതായി സൃഷ്ടിക്കണം. ദയാലു അമ്മാളില്‍ ജനിച്ച മൂത്തപുത്രന് അഴഗിരി കരുണാനിധിക്കെന്നും ഭീഷണിയായിരുന്നു.
2013 ല്‍ അഴഗിരിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി കരുണാനിധിക്ക് പ്രിയം ഇളയപുത്രന് സ്റ്റാലിനും മൂന്നാമത്തെ ഭാര്യ രാജാത്തിയില്‍ ജനിച്ച കനിമൊഴിയുമാണ്. സ്റ്റാലിന്റെ കുതന്ത്രങ്ങളാണ് അഴഗിരിയുടെ പുറത്താക്കലില്‍ എത്തിനില്‍ക്കുന്നത്. തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ ഡിഎംകെ എന്നാല്‍ അഴഗിരിയും, അഴഗിരി എന്നാല്‍ ഡിഎംകെയും എന്നുമാണ്. തെരഞ്ഞെടുപ്പ് ജയിക്കാന്‍ അഴഗിരിയും ഭരണം ആസ്വദിക്കാന്‍ സ്റ്റാലിനും എന്ന നിലയിലേക്കു സംഗതി എത്തിയപ്പോള്‍ അഴഗിരി കലാപം ഉയര്‍ത്തി. ശേഷമുള്ളത് ചരിത്രം.
അധികാരമില്ലാത്ത ഡിഎംകെ വെളിച്ചമില്ലാത്ത സൂര്യനെപ്പോലെയാണ്. ഭാരതത്തെ ഹൈന്ദവവല്‍ക്കരിക്കാനാണ് ബിജെപി നേതാക്കള്‍ ഹിന്ദിഭാഷ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് സ്റ്റാലിന്റെ കണ്ടുപിടിത്തം. ജിഎസ്ടി, നീറ്റ് ഇവയെല്ലാം കാവിവല്‍ക്കരണത്തിന്റെ ഭാഗമാണത്രെ. നീറ്റ് പരീക്ഷയുടെ ഉപജ്ഞാതാക്കള്‍ യുപിഎ സര്‍ക്കാരാണല്ലോ എന്നു ചോദിച്ചാല്‍ സ്റ്റാലിന് വിഷയം മാറ്റും. 1967 ല്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഡിഎംകെ ആവിഷ്കരിച്ച തന്ത്രമായിരുന്നു ഹിന്ദിവിരുദ്ധ സമരം. അന്നത്തെ ഹിന്ദിവിരുദ്ധ കലാപത്തില്‍ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. അതായത് ഇനിയും ഒരു കലാപത്തിന് സ്റ്റാലിന് മടിക്കില്ല എന്നു കരുതേണ്ടിയിരിക്കുന്നു.
ഒരു ലക്ഷത്തി എഴുത്തി ആറായിരം കോടി രൂപയുടെ ടു ജി സ്പെക്ട്രം കുംഭകോണത്തെക്കുറിച്ച് വായനക്കാര്‍ ഓര്‍ക്കുന്നുണ്ടോ? പ്രസ്തുത കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ കനിമൊഴി കരുണാനിധിയുടെ പ്രിയപുത്രിയാണ്. ആറുമാസത്തോളം തിഹാര്‍ ജയിലിലായിരുന്നു കനിമൊഴി. അവരുടെ സുഹൃത്ത് എ. രാജ എന്ന മുന്‍കേന്ദ്രമന്ത്രിയും ഈ കേസിലെ പ്രധാന പ്രതിയാണ്. കരുണാനിധിയുടെ പേരക്കിടാങ്ങളായ കലാനിധി മാരനും ദയാനിധി മാരനും സ്പെക്ട്രം കുംഭകോണക്കേസിലും വ്യാജ ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലും പ്രധാന പ്രതികളാണ്.
കേസിന്റെ വിചാരണ നിര്‍വിഘ്നം തുടര്‍ന്ന് വിധി പ്രഖ്യാപിച്ചാല്‍, ഈ പറഞ്ഞവര്‍ക്കെല്ലാം തിഹാര്‍ ജയിലിലേക്ക് താമസം മാറ്റേണ്ടിവരും. ബിജെപി അധികാരത്തിലുള്ളിടത്തോളം കാലം കേസ് നിയമപ്രകാരം നടക്കുമെന്ന് സ്റ്റാലിനറിയാം. അതുകാരണം, തമിഴ്നാട്ടിലെങ്കിലും അധികാരം പിടിക്കാന്‍ എന്തു തീക്കളിക്കു വേണമെങ്കിലും സ്റ്റാലിന് തയ്യാറാകും. അതുതന്നെയാണ് കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും ഇസ്ലാമിക് കക്ഷികളും ആഗ്രഹിക്കുന്നതും.
ഒരു എഐഡിഎംകെ-ബിജെപി സഖ്യം രൂപപ്പെട്ടുകഴിഞ്ഞാല്‍, തമിഴ്നാട്ടിലെ ഹൈന്ദവ വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്ന് സ്റ്റാലിനും മറ്റു നേതാക്കള്‍ക്കും അറിയാം. രജനീകാന്തിനെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തിക്കാട്ടിയാല്‍ അതും ഡിഎംകെയെ ബാധിക്കുമെന്ന് സ്റ്റാലിന് ഭയക്കുന്നു. ഇതെല്ലാമാണ് ‘തൊട്ടതിനും പിടിച്ചതിനും’ ബിജെപിയെ വിമര്ശിക്കുവാന് സ്റ്റാലിന് കാണിക്കുന്ന ആവേശം. രണ്ടു ദശാബ്ദമായി അദ്ദേഹം മുഖ്യമന്ത്രിപദത്തില്‍ കണ്ണുംനട്ട് കാത്തിരിക്കുന്നു. ഇതുവരെ പ്രധാന തടസ്സം കരുണാനിധിയായിരുന്നു. ഇനി ആ ഭീഷണി ഉണ്ടാകില്ല. അപ്പോഴാണ് ശത്രു ബിജെപിയുടെ രൂപത്തില്‍ ഉദയം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: