ഗുവാഹത്തി/കൊല്‍ക്കത്ത: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗ്രൂപ്പ് ഇയില്‍ നിന്ന് ഫ്രാന്‍സും രണ്ടാം സ്ഥാനക്കാരായി ജപ്പാനും പ്രീ ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പിലെ മൂന്നാം സ്ഥാനക്കാരായി ഹോണ്ടുറാസും അവസാന 16-ല്‍ ഇടംനേടി. മൂന്ന് മത്സരങ്ങളും ജയിച്ച ഫ്രാന്‍സിന് 9ഉം ഒരു ജയവും ഒരു തോല്‍വിയും ഒരു സമനിലയുമടക്കം ജപ്പാന് നാലും ഒരു ജയത്തോടെ ഹോണ്ടുറാസിന് മൂന്ന് പോയിന്റുമാണുള്ളത്. അവസാന മത്സരത്തില്‍ ജപ്പാനെ സമനിലയില്‍ തളച്ച് ഒരു പോയിന്റ് നേടിയ ന്യൂ കാലിഡോണിയ പുറത്തായി.
ഹോണ്ടുറാസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഫ്രഞ്ച് കൗമാരപ്പട തകര്‍ത്തത്. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ജയം. ഫ്രാന്‍സിന് വേണ്ടി അലക്സിസ് ഫ്ളിപ്പ് രണ്ട് ഗോളുകള്‍ നേടി. ഇസിഡോര്‍, അമിനെ ഗൗരി, യാസിനെ അഡ്ലി എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. കാര്‍ലോസ് മെജിയ ഹോണ്ടുറാസിന്റെ ആശ്വാസം.
ഹോണ്ടുറാസ് ഗോളിയുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോളുകള്‍ വഴങ്ങുന്നതില്‍ നിന്ന് അവരെ തടഞ്ഞുനിര്‍ത്തിയത്. ആദ്യം ഒരു ഗോള്‍ നേടിയതൊഴിച്ചാല്‍ കളിയുടെ ഒരു മേഖലയിലും ഹോണ്ടുറാസിന് ഫ്രാന്‍സിനെ വെല്ലുവിളിക്കാന്‍ കഴിഞ്ഞില്ല. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് ഫ്രാന്‍സ് തന്നെയായിരുന്നു.
കളിയുടെ ആദ്യ മിനിറ്റ് മുതല്‍ അവര്‍ ഹോണ്ടുറാസ് ഗോള്‍മുഖത്തേക്ക് ആക്രമണങ്ങള്‍ മെനഞ്ഞു. മൂന്നാം മിനിറ്റില്‍ വില്‍സണ്‍ ഇസിഡോറിന്റെ ഷോട്ട് ഹോണ്ടുറാസ് ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. പത്താം മിനിറ്റില്‍ ഹോണ്ടുറാസ് കളിയുടെ ഗതിക്കെതിരെ ലീഡ് നേടി. അപ്രതീക്ഷിതമായ പ്രത്യാക്രമണത്തിനൊടുവിലായിരുന്നു ഗോള്‍. സ്വന്തം പകുതിയില്‍ നിന്ന് പാട്രിക് പലാസിയോസ് നീട്ടിനല്‍കിയ പന്തുമായി കുതിച്ചുകയറി ബോക്സില്‍ പ്രവേശിച്ചശേഷം കാര്‍ലോസ് മെജിയ പായിച്ച ഷോട്ടിന് മുന്നില്‍ ഫ്രാന്‍സ് ഗോളിക്ക് മറുപടിയുണ്ടായില്ല (1-0). എന്നാല്‍ ലീഡ് നേടിയതിന്റെ ആഹ്ലാദത്തിന് നാല് മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അലന് നല്കിയ പാസ് സ്വീകരിച്ച് ഇസിഡോര്‍ ബോക്സിന്റെ മധ്യഭാഗത്തുനിന്ന് പായിച്ച ഷോട്ടാണ് ഹോണ്ടുറാസ് വലയിലെത്തിയത്. 20-ാം മിനിറ്റില്‍ സമനില പിടിക്കാന്‍ കാര്‍ലോസ് മെജിയയ്ക്ക് ലഭിച്ച അവസരം ഫ്രാന്‍സ് ഗോളി രക്ഷപ്പെടുത്തി.
തൊട്ടുപിന്നാലെ ബോക്സിന് പുറത്തുനിന്ന് ആക്സല്‍ ഗോമസ് ഉതിര്‍ത്ത ഇടംകാലന്‍ ഷോട്ടിനും ഫ്രഞ്ച് ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല. രണ്ട് മിനിറ്റിനുശേഷം ഫ്രാന്‍സ് ലീഡ് നേടി. ബോക്സിന്റെ വലതുഭാഗത്തുനിന്ന് ഇസിഡോര്‍ നല്കിയ പാസ് ഹോണ്ടുറാസ് ഗോളി തട്ടിയകറ്റിയെങ്കിലും കിട്ടിയത് അലക്സിസ് ഫ്ളിപ്പിന്. കിട്ടിയ അവസരം പാഴാക്കാതെ കനത്ത ഒരു ഷോട്ടിലൂടെ ഫ്ളിപ്പ് വല കുലുക്കി (2-1). തുടര്‍ന്നും നിരവധി അവസരങ്ങള്‍ ഫ്രാന്‍സിന് കിട്ടി. 34-ാം മിനിറ്റില്‍ ഫ്ളിപ്പ് അവസരം പാഴാക്കിയപ്പോള്‍ 42-ാം മിനിറ്റില്‍ ഇസ്ഡറിന്റെ ബോക്സിന് പുറത്തുനിന്നുള്ള ഷോട്ട് ഹോണ്ടുറാസ് ഗോളി രക്ഷപ്പെടുത്തി. ഇതോടെ ആദ്യപകുതിയില്‍ 2-1ന് ഫ്രാന്‍സ് മുന്നില്‍.
ഹോണ്ടുറാസ് ഗെര്‍സന്‍ ചാവേസിന് പകരം അലെസ്സാന്‍ഡ്രോ കാസ്ട്രോയേയും സാന്റിയാഗോ ആക്സെല്‍ ഗോമസിന് പകരം കെന്നെത്ത് മാര്ട്ടിന്സിനേയും കളത്തിലിറക്കി. തൊട്ടുപിന്നാലെ ഇസ്ഡോറും ഫ്ളിപ്പും അവസരങ്ങള്‍ പാഴാക്കി. 55-ാം മിനിറ്റില്‍ വില്ല്യം ഗ്യുബെല്സിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു. 64-ാം മിനിറ്റില്‍ ഫ്ളിപ്പ് തന്റെ രണ്ടാമത്തെയും ടീമിന്റെ മൂന്നാം ഗോളും നേടി. അലന് കിറൗഡെന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. 84-ാം മിനിറ്റില്‍ നാലാം ഗോളും പിറന്നു. യാസിന് അഡ്ലി നീട്ടിക്കൊടുത്ത പന്തില്‍ നിന്നാണ് അമിനെയുടെ ഗോള്‍. ടൂര്‍ണമെന്റില്‍ അമിനെയുടെ ഗോള്‍ നേട്ടം ഇതോടെ അഞ്ചായി. കളി പരിക്ക് സമയത്തേക്ക് കടന്നശേഷം ഫ്രാന്‍സ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് യാസിനെ അഡ്ലി വലയിലെത്തിക്കുകയായിരുന്നു. 17ന് നടക്കുന്ന പ്രീ ക്വാര്‍ട്ടര്‍ മറ്റൊരു ക്ലാസ്സിക്ക് പോരാട്ടത്തിനാണ് വഴിതുറക്കുന്നത്. സ്പെയിനും ഫ്രാന്‍സും തമ്മിലാണ് മത്സരം. എന്നാല്‍ ഹോണ്ടുറാസിന് പ്രീ ക്വാര്‍ട്ടറും കഠിനപരീക്ഷയാണ്. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ എതിരാളികളായി എത്തുന്നത് ബ്രസീല്‍.
കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച കാലിഡോണിയ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ജപ്പാനെ സമനിലയില്‍ പിടിച്ചുകെട്ടി. ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായെങ്കിലും ഒരു പോയിന്റ് നേടാന്‍ അവര്‍ക്കായി എന്നതുതന്നെ വലിയ നേട്ടം. ആദ്യ മത്സരങ്ങളില്‍ ഫ്രാന്സിനോടും ഹോണ്ടുറാസിനോടും തകര്‍ന്നടിഞ്ഞ ന്യൂ കാലിഡോണി ജപ്പാനെ 1-1നാണ് തളച്ചത്. കളിയുടെ 7-ാം മിനിറ്റില്‍ കെയ്റ്റോ നകാമുറയിലൂടെ ജപ്പാന് മുന്നിലെത്തി. എന്നാല്‍ 83-ാം മിനിറ്റില്‍ ജേക്കബ് ജിനോ ഹെഡ്ഡറിലൂടെ ടീമിന്റെ സമനില ഗോള്‍ കണ്ടെത്തി.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് ജപ്പാനായിരുന്നെങ്കിലും ഫിനിഷിങിലെ പോരായ്മ അവര്‍ക്ക് വിജയം നിഷേധിക്കുകയായിരുന്നു. ന്യൂ കാലിഡോണിയ ഗോളിയുടെ മിന്നുന്ന പ്രകടനവും അവരെ ഗോള്‍നേടുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി. അതേസമയം കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി ന്യൂ കാലിഡോണിയ കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം നടത്തി. ഇടയ്ക്ക് നല്ല ചില മുന്നേറ്റങ്ങളുമായി ജപ്പാന് പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും ഷൂട്ടിങ്ങില്‍ അവര്‍ക്കും പിഴച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: