കൊല്ലം: മാര്‍ക്സിസ്റ്റ് അറുകൊല രാഷ്ട്രീയത്തിന്റെ അരനൂറ്റാണ്ടുകാലത്തെ ചരിത്രമുള്ള മണ്ണാണ് കൊല്ലത്തിന്റേത്. കൊലവെറിക്ക് ഇരയായവരില്‍ ആര്‍എസ്എസുകാര്‍ മാത്രമല്ല, കോണ്‍ഗ്രസുകാരും സിഎംപിക്കാരുമൊക്കെയുണ്ട്. രാഷ്ട്രീയ എതിരാളികളെ കൊന്നു തോട്ടങ്ങളില്‍ ചവിട്ടിത്താഴ്ത്തുന്ന സിപിഎം മൃഗീയതയ്ക്ക് പേര് കേട്ടതാണ് ജില്ലയുടെ കിഴക്കന്‍ മേഖല. കടയ്ക്കലിലെ കൊലനിലങ്ങളില്‍ വളര്‍ന്ന മാര്‍ക്സിസ്റ്റ് ഗുണ്ടായിസമാണ് ജില്ലയിലുടെനീളം അശാന്തി പരത്തിയത്. ഐഎസ് എന്ന് ലോകം കേള്‍ക്കുംമുമ്പേ ഐഎസ്എസ് ഉണ്ടായ നാടെന്ന ഖ്യാതി കൂടിയുണ്ട് ഈ ജില്ലയ്ക്ക്. ജനരക്ഷായാത്രയുടെ ആരവങ്ങളിലേക്ക് നാട് നടന്നുനീങ്ങുമ്പോള്‍ ഓര്‍മ്മയില്‍ കല്ലിച്ചുകിടക്കുന്നുണ്ട് ചിതറി വീണ ആ ചോരത്തുള്ളികള്‍.
ടി.എന്‍. ദുര്ഗാദാസെന്ന ആര്‍എസ്എസ് പ്രചാരകനെ നിലമേല്‍ എന്‍എസ്എസ് കോളേജില്‍ പ്രിന്‍സിപ്പാളിനെ കണ്ടിറങ്ങുമ്പോള്‍ കല്ലെറിഞ്ഞുവീഴ്ത്തി വളഞ്ഞിട്ട് കുത്തിക്കൊല്ലുകയായിരുന്നു. കോളേജിലെ എബിവിപി പ്രവര്‍ത്തകരെ മുറിയില്‍ പൂട്ടിയിട്ട് അക്രമിക്കുന്നുവെന്ന വാര്‍ത്ത കേട്ട് കോളേജിലെത്തിയതായിരുന്നു ആ ഇരുപത്തഞ്ചുകാരന്. മുപ്പത്തിയാറ് കൊല്ലത്തിന്റെ പഴക്കമുണ്ട് ആ സംഭവത്തിന്. 1981 ജൂലൈ 21 നാണ് അതുണ്ടായത്. ഭാരതീയ ജനസംഘം സംസ്ഥാന അദ്ധ്യക്ഷനും ആദ്യകാല ആര്‍എസ്എസ് പ്രചാരകനുമായ നിലമ്പൂര്‍ കോവിലകാംഗം ടി.എന്‍.‘ഭരതന്റെ മകനായിരുന്നു ദുര്‍ഗാദാസ്. ആ ദുര്‍ഗാദാസിന്റെ പേരില്‍ അടയാളപ്പെടുത്തപ്പെട്ട മൈതാനത്താണ് ഇന്ന് ജനരക്ഷായാത്ര സംഗമിക്കുന്നത്.
1988ലെ ശിവരാത്രി നാളില്‍ കടയ്ക്കല്‍ തുടയന്നൂര്‍ അരത്തകണ്ഠപ്പന്‍ ക്ഷേത്രത്തില്‍ കുതിരയെടുത്തുകൊണ്ടിരുന്ന മണലുവട്ടം ജയനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎമ്മുകാര്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കുണ്ടറയിലെ സിപിഎം കേന്ദ്രങ്ങളില്‍ കാവിക്കൊടി ഉയര്‍ത്താന്‍ പരിശ്രമിച്ചതിന്റെ പേരിലാണ് സഹോദരങ്ങളായ സതീശനും സദാശിവനും കൊലക്കത്തിക്കിരകളായത്. പഴങ്ങാലം കളയ്ക്കല്‍ വീട്ടില്‍ സദാനന്ദന്റെയും തങ്കമ്മയുടെയും മക്കള്‍. 1990ലെ വിഷുപ്പുലരിയില്‍ കണിയൊരുക്കി ഗ്രാമത്തിന് നന്മകള് നേര്‍ന്ന് നടന്ന ബാലഗോകുലം പരിപാടി സിപിഎം നേതൃത്വത്തിന് അങ്കലാപ്പുണ്ടാക്കി. വിഷുപ്പിറ്റേന്ന് രാത്രി അവര്‍ അക്രമം അഴിച്ചുവിട്ടു. കുത്തേറ്റ സതീശന്(31) മൂന്നാം നാള് മരിച്ചു. നട്ടെല്ലിനേറ്റ മാരകമായ പരിക്കുമായി തളര്‍ന്നുവീണ് ജ്യേഷ്ഠന് സദാശിവന് രണ്ട് കൊല്ലം കൂടി ജീവിച്ചു. കെപിഎംഎസിന്റെ സജീവ പ്രവര്‍ത്തരായിരുന്നു ഇരുവരും.
അതേവര്‍ഷം ഡിസംബര്‍ 7നാണ് നീരാവില്‍ ശാഖാ മുഖ്യശിക്ഷകായിരുന്ന കോശി എന്ന സുനില്‍(23) കൊല്ലപ്പെടുന്നത്. കൂത്താട്ടുകുളം ക്ഷേത്രോത്സവത്തിന് നാള് രാത്രി 12 മണിയോടെ സുനിലിനെ ആസൂത്രിതമായി വകവെരുത്തുകയായിരുന്നു. ജീവനോടെ ക്ഷേത്രക്കുളത്തില്‍ ചവിട്ടിത്താഴ്ത്തി, കറണ്ട് കമ്പി പൊട്ടിച്ച് കുളത്തിലിട്ട്….. അങ്ങനെ.
1992 ഫെബ്രുവരി ഒന്നിനാണ് ജോലികഴിഞ്ഞ് മടങ്ങിവരികയായിരുന്ന ഇരുപത്തഞ്ചുകാരനായ വെള്ളാര്‍വട്ടം പ്രശോഭനെന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ ഇരുട്ടില്‍ പതിയിരുന്ന് തലതല്ലിത്തകര്‍ത്ത് കൊന്നത്. സിപിഎം വിട്ട് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായിരുന്നു പ്രശോഭന് ചെയ്ത തെറ്റ്. കരുനാഗപ്പള്ളി ആദിനാട് കൊച്ചുപുരയ്ക്കലിലെ ഉണ്ണിക്കൃഷ്ണനും ആര്എസ്എസുകാരനായതുകൊണ്ടുമാത്രം കൊല്ലപ്പെട്ട ആളാണ്. 1992 മെയ് 31ന് കുലശേഖരപുരം അകത്തൂട്ട് ചന്തയ്ക്കു സമീപം സിപിഎമ്മുകാര്‍ ഉണ്ണിയെ അക്രമിച്ചുവീഴ്ത്തുകയായിരുന്നു. 1993ല്‍ കടയ്ക്കാമണ്‍ പ്രദേശത്ത് ആര്‍എസ്എസ് ശാഖ തുടങ്ങിയതിന്റെ കലി സിപിഎം തീര്‍ത്തത് മധു എന്ന സ്വയം സേവകന്റെ ജീവനെടുത്തുകൊണ്ടായിരുന്നു.
വടക്കേവിള തെക്കേക്കാവിലെ ആര്. സത്യശീല(26)നെ കൊലപ്പെടുത്തിയത് ഇന്ന് സിപിഎമ്മുകാര്‍ തോളിലേറ്റിനടക്കുന്ന അബ്ദുള്‍ നാസര്‍ മദനിയുടെ തീവ്രവാദ സംഘമായിരുന്നു. 1993 മാര്‍ച്ച് 10ന് രാത്രി ഗോപാലശ്ശേരി ഗുരുമന്ദിരത്തിന് സമീപമുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലായിരുന്നു അക്രമം. സതീശനെയും സദാശിവനെയും പോലെ സത്യനും ചെങ്കൊടി പിടിച്ചു തളര്‍ന്നുപോയ ഒരു പിന്നാക്കകുടുംബത്തിന്റെ അത്താണിയായിരുന്നു.
ആര്‍എസ്എസിന്റെ വടക്കേവിള മണ്ഡല് സേവാപ്രമുഖായിരുന്ന പട്ടത്താനം എസ്. സന്തോഷ്കുമാര്‍ കൊല്ലപ്പെടുന്നത് 1997 നവംബര്‍ 24നാണ്. മുപ്പത്താറ് വയസായിരുന്നു. ശാഖ കഴിഞ്ഞ് സൈക്കിളില്‍ മടങ്ങിപ്പോവുകയായിരുന്ന സന്തോഷിനെ അക്രമികള്‍ മണിച്ചിത്തോട്ടിനുസമീപം കാര്‍ കൊണ്ട് ഇടിച്ചുതെറിപ്പിച്ച്, വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടിക്കൊല്ലെടാ അവനെ എന്ന് അന്ന് ആക്രോശിച്ച സംഘത്തിലൊരാള്‍ ഇന്ന് എംഎല്‍എയാണ്. ഇരവിപുരം എംഎല്‍എ എം. നൗഷാദ് ചുവപ്പ്, ജിഹാദി ഭീകരതയുടെ ആള്‍രൂപമായി കൊല്ലത്തിന്റെ മനസ്സില്‍ ഇപ്പോഴും കത്തിനില്ക്കുന്നു.
2002 ജൂണ്‍ 9നാണ് ഇപ്പോഴത്തെ പുനലൂര്‍ മുന്‍സിപ്പല്‍ ചെയര്മാന് എം.എ. രാജഗോപാല്‍ ഇരട്ട ജീവപര്യന്തത്തിന് ജയിലഴികളിലായ പുനലൂര്‍ രാജേഷ് വധം. ബിജെപിയുടെ മുന്‍സിപ്പാലിറ്റി ബൂത്ത് പ്രസിഡന്റായിരുന്നു രാജേഷ്. പുനലൂര്‍ ശിവന്‍കോവിലിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പാര്‍ട്ടി ഗുണ്ടയ്ക്കുണ്ടായ മാനക്കേട് തീര്‍ക്കാന്‍ രാജേഷിനെ കൊന്നുകളയാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. കലുങ്കിലിരുന്ന രാജേഷിനെ ബോംബെറിഞ്ഞ് മുഖം തകര്‍ത്താണ് കൊന്നത്. അതിവേഗക്കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് ജയിലിലായിരുന്ന സിപിഎം നേതാവ് എം.എ. രാജഗോപാല്‍ ഹൈക്കോടതിയില്‍ പോയാണ് പുറത്തിറങ്ങിയത്.
2017 ഫെബ്രുവരി 18നാണ് ബിജെപി കടയ്ക്കല്‍ പഞ്ചായത്ത് സമിതി അദ്ധ്യക്ഷനും റിട്ട. പോലീസ് ഉദ്യോഗസ്ഥനുമായിരുന്ന രവീന്ദ്രനാഥിനെ സിപിഎം ഭീകരര്‍ തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയത്. രവീന്ദ്രനാഥിന് ചികിത്സ നല്‍കരുതെന്ന് വിലക്കാനും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നത് തടയാനും കൊലയാളിപ്പാര്ട്ടിക്കാര് വട്ടം നിന്നു. പാര്‍ട്ടി ഗ്രാമത്തില്‍ ബിജെപി പ്രവര്‍ത്തനത്തിന് കരുത്തു പകര്‍ന്നതായിരുന്നു രവീന്ദ്രനാഥ് ചെയ്ത കുറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: