ചെങ്ങന്നൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ഗുണഭോക്തൃ പദ്ധതികള്‍ നല്‍കുന്നത് സിപിഎം ഓഫീസുകള്‍ വഴിയാണെന്നും സര്‍ക്കാര്‍ സഹായങ്ങള്‍ സിപിഎം നേതാക്കള്‍ പറയുന്നതുപോലെയാണ് നല്‍കപ്പെടുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികള്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് കിട്ടാതെ വരികയും പാര്‍ട്ടി പ്രവര്‍ത്തകര്‍ തട്ടിയെടുക്കുകയുമാണെന്ന് കുമ്മനം പറഞ്ഞു. ജനരക്ഷായാത്രയ്ക്ക് ചെങ്ങന്നൂരില്‍ നല്കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം.
എല്ലാവര്ക്കും ഒരുപോലെ ജീവിക്കാനുള്ള അവകാശത്തെയാണ് സിപിഎം ഇല്ലായ്മചെയ്തുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയമോ ജാതിയോ നോക്കിയാവരുത് സര്‍ക്കാര്‍ പണം ഉപയോഗിച്ചുള്ള സഹായങ്ങള്‍ നല്‍കുന്നത്. സിപിഎമ്മില്‍ പെട്ടവര്‍ മാത്രം ജീവിച്ചാല്‍ മതിയെന്നു പറയുന്നത് ഫാസിസ്റ്റ് സമീപനമാണ്. എല്ലാ മേഖലയിലും കയ്യൂക്കിന്റെയും സ്വാധീനത്തിന്റെയും ബലത്തിലാണ് നേട്ടങ്ങളുണ്ടാക്കുന്നത്. ഭൂരഹിതരായവര്‍ക്ക് ഭൂമി നല്കാതിരിക്കുമ്പോള് കയ്യൂക്കിന്റെ ബലത്തില്‍ ചിലര്‍ കാര്യങ്ങള്‍ നേടുകയാണ്. മന്ത്രിമാര്‍ വരെ ഭൂമികയ്യേറുന്നു. മൂന്നാറിലും കുട്ടനാട്ടിലും മന്ത്രിമാരും രാഷ്ട്രീയക്കാരും വന്‍കിട കയ്യേറ്റങ്ങളാണ് നടത്തുന്നത്. ജീവിക്കാന്‍ നിവൃത്തിയില്ലാതെ ജനം നെട്ടോട്ടമോടുകയാണ്.
സിപിഎമ്മുകാര്‍ എതിരാളികളെ വെട്ടിക്കൊല്ലുകയാണ്. തീവ്രവാദികളും അവര്‍ക്കിഷ്ടമില്ലാത്തവരെ കൊന്നൊടുക്കുന്നു. കേരളത്തില്‍ ജിഹാദി പ്രവര്‍ത്തനം ശക്തമായി നടക്കുമ്പോള്‍ സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിച്ച് ജിഹാദികള്‍ക്ക് ഒത്താശ ചെയ്യുകയാണ്. മാറാട് എട്ടു പേരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ സിപിഎമ്മും കോണ്‍ഗ്രസ്സും മൗനം പാലിച്ചു. തീവ്രവാദികള്‍ക്ക് പിന്തുണയും സഹായവും നല്കുന്നതില് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും പങ്ക് വളരെ വ്യക്തമാണെന്ന് കുമ്മനം പറഞ്ഞു.
പി.പരമേശ്വരനെ കൊല്ലാന്‍ പദ്ധതിയിട്ട മദനിയുടെ കേസ് ഫയലുകള്‍ കാണാനില്ലെന്നാണ് പോലീസ് കോടതിയില്‍ പറഞ്ഞത്. ജിഹാദികള്‍ക്കു വേണ്ടി കേസുകള്‍ അട്ടിമറിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെത്. പെണ്‍കുട്ടികളെ സ്നേഹം നടിച്ച് തട്ടിയെടുത്തശേഷം സിറിയയിലേക്ക് കൊണ്ടുപോയി തീവ്രവാദ പ്രവര്‍ത്തനത്തിനുപയോഗിക്കുന്ന സംഘം കേരളത്തില്‍ സജീവമാണ്. എന്നാല്‍ സര്‍ക്കാര്‍ അതും കണ്ടില്ലെന്ന് നടിക്കുന്നു. തട്ടികൊണ്ടുപോകപ്പെട്ട പെണ്‍കുട്ടികളെ ഓര്‍ത്ത് കരയുന്ന അമ്മമാരുടെ കണ്ണീര് തുടയ്ക്കുന്നതിനാണീ ജനരക്ഷാ യാത്രയെന്ന് കുമ്മനം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: