പത്തനംതിട്ട: സിപിഎമ്മുകാര്‍ ബിജെപിപ്രവര്‍ത്തകരുടെ തലകൊയ്താലും തലകുനിക്കാനില്ലെന്ന് കേന്ദ്രമന്ത്രി സ്മൃതിഇറാനി. ജനരക്ഷായാത്രയുടെ പത്തനംതിട്ടജില്ലയിലെ പ്രയാണം ഇലന്തൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. അക്രമത്തിലൂടെ ബിജെപിയെ ഇല്ലാതാക്കാമെന്ന് സിപിഎം കരുതേണ്ട. കേരളത്തിലെ ബിജെപിപ്രവര്‍ത്തകര്‍ ഒറ്റയ്ക്കല്ല. സിപിഎം അക്രമത്തെ നേരിടാന്‍ രാഷ്ട്രം ഒറ്റക്കെട്ടായി അവര്‍ക്കൊപ്പമുണ്ട്. മാര്‍ക്സിസ്റ്റ് അക്രമത്തിനെതിരായി ബിജെപി മുന്നോട്ടുവച്ച കാല് പിന്നോട്ടുവയ്ക്കില്ല. ബലിദാനികളുടെ കുടുംബങ്ങള്‍ക്ക് നീതിലഭിക്കുംവരെ പ്രക്ഷോഭം തുടരും.
ദൈവത്തിന്റെ സ്വന്തംനാട് എന്നറിയപ്പെടുന്ന കേരളത്തില്‍ അമ്മമാര്‍വരെ കൊലചെയ്യപ്പെടുമ്പോള്‍ എങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കും. ബിജെപി ആര്‍എസ്എസ് പ്രത്യയശാസ്ത്രങ്ങളോട് അനുഭാവം പ്രകടിപ്പിച്ചതിനാണ് മാര്‍ക്സിസ്റ്റുകാര്‍ ഇവിടെ അമ്മമാരെയും സഹോദരിമാരേയും കൊന്നൊടുക്കുന്നത്. ഈ നാട്ടില്‍ ജനാധിപത്യത്തെപ്പറ്റി പറയാന്‍ സിപിഎമ്മിന് എന്ത് അവകാശമാണുള്ളത്.
രാഷ്ട്രീയപ്രതിയോഗികളെ ഇല്ലാതാക്കുന്നവര്‍ക്ക് അധികാരത്തിന്റെ തണലില്‍ സംരക്ഷണം നല്‍കുകയാണ് സിപിഎം ചെയ്യുന്നത്. മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാധിപത്യമാര്‍ഗ്ഗങ്ങള്‍ അനുസരിച്ചായിരിക്കും ബിജെപി മറുപടി നല്‍കുന്നതെന്നും സ്മൃതിഇറാനി പറഞ്ഞു. ഇലന്തൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ പി.കെ.രവീന്ദ്രന് നഗറില്‍ യാത്രാനായകന് കുമ്മനം രാജശേഖരന് ബിജെപി പതാകകൈമാറിയാണ് കേന്ദ്രമന്ത്രി സ്മൃതിഇറാനി രക്ഷായാത്രയുടെ ജില്ലയിലെ പ്രയാണത്തിന് തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: