കോട്ടയം: കായിക കൗമാരം പാലായുടെ മണ്ണിലേക്ക്. സംസ്ഥാന സ്കൂള്‍ കായികമേള ഈ മാസം 20 മുതല്‍ 23 വരെ ഇവിടെയാണ് അരങ്ങേറുന്നത്. കാല് നൂറ്റാണ്ടിന് ശേഷമാണ് ഈ മേള പാലായില്‍ വിരുന്നെത്തുന്നത്. ഒരുക്കങ്ങള്‍ അവസാന ലാപ്പിലാണ്. മദ്ധ്യകേരളത്തിലെ ഏക ഗ്രീന്‍ഫീല്‍ഡ് സിന്തറ്റിക് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
14 ജില്ലകളെ പ്രതിനിധാനം ചെയ്ത് 2,800 താരങ്ങളും 250 ഒഫീഷ്യല്‍സും 200 എസ്കോര്‍ട്ടിംഗ് ഒഫീഷ്യല്‍സും കായിക മേളയില്‍ പങ്കെടുക്കും. 95 ഇനങ്ങളിലാണ് മത്സരം. മത്സരത്തിന്റെ ഫലം നിര്‍ണ്ണയിക്കുന്നതിന് അന്താരാഷ്ട തലത്തില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെക്കന്റിന്റെ നൂറിലൊന്ന് വരെ അളക്കാന്‍ ടൈമറും സജ്ജമാക്കിയിട്ടുണ്ട്.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലാണ് ഉപകരണങ്ങള്‍ എത്തിക്കുന്നത്. ഉത്തേജക മരുന്ന് ഉപയോഗം തടയാന്‍ പ്രത്യേക പരിശോധന സംഘങ്ങള്‍ ഉണ്ടാവും.
നവീകരിച്ച സ്റ്റേഡിയത്തിന്റെയും കായികമേളയുടെയും ഉദ്ഘാടനം ഒരേ വേദിയില്‍ നടക്കും. പുതിയ ട്രാക്കെന്ന പ്രത്യേകതയാണ് സ്റ്റേഡിയത്തിനുള്ളത്. അതിനാല്‍ കൂടുതല്‍ റിക്കാര്‍ഡുകള്‍ തിരുത്തപ്പെടാന്‍ സാധ്യതയുണ്ട്.
ട്രാക്കിന്റെയും സ്റ്റേഡിയത്തിന്റെയും അവസാന വട്ട മിനുക്ക് പണികള്‍ നടക്കുകയാണ്. അരകിലോമീറ്ററോളം വരുന്ന നടപ്പാതയുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. തറയോടും മെറ്റലും വിരിക്കുന്ന ജോലികള്‍ നടക്കുകയാണ്. പാലാ നഗരം കായിക പ്രതിഭകളെ വരവേല്‍ക്കാന്‍ ഒരുങ്ങി. പാലായിലേക്ക് താരങ്ങളെ സ്വാഗതം ചെയ്ത് ഫ്ളക്സുകളും കമാനങ്ങളും നിരന്ന് കഴിഞ്ഞു. മഴയെക്കുറിച്ച് മാത്രമാണ് ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: