ആലപ്പുഴ: തുണിയില്‍ പൊതിഞ്ഞ് മകന്റെ ചേതനയറ്റ മൃതദേഹം ഉമ്മറത്തേക്കു കൊണ്ടുവന്നപ്പോള്‍ ആ അമ്മ നെഞ്ചുപൊട്ടി നിലവിളിച്ചു. സ്നേഹിച്ചു വളര്‍ത്തിയ മകനെ മാര്‍ക്സിസ്റ്റുകാര്‍ വെട്ടിക്കൊന്നപ്പോള്‍ തകര്‍ന്നത് ആ അമ്മയുടെ സ്വപ്നങ്ങളായിരുന്നു. അന്നുയര്‍ന്ന നിലവിളി ഇന്നും ആ അമ്മയുടെ ഹൃദയത്തിലുണ്ട്. സിപിഎമ്മുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊന്നുവെന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഹൃദയം വിങ്ങിപ്പൊട്ടുമെന്ന് ആ അമ്മ പറയുന്നു.
സിപിഎമ്മുകാര്‍ തലങ്ങും വിലങ്ങും വെട്ടി കൊലപ്പെടുത്തിയ ആര്‍എസ്എസ് കുട്ടനാട് താലൂക്ക് കാര്യവാഹ് മങ്കൊമ്പ് തെക്കേക്കര വിശ്വംഭരന്റെ (31) അമ്മ കൗസല്ല്യ ഇപ്പോഴും പഴയ സംഭവങ്ങള്‍ ഓര്‍ക്കുന്നത് നടുക്കത്തോടെ.
ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ പര്യടനം ഇന്നലെ ആരംഭിച്ചത് ബലിദാനികളുടെ മാതാപിതാക്കളില്‍ നിന്ന് അനുഗ്രഹം വാങ്ങി. കൗസല്യ, ആര്‍എസ്എസ് ശാഖയില്‍ പോയതിന് സിപിഎമ്മുകാര്‍ കൊന്ന മങ്കൊമ്പ് തെക്കേക്കര പുത്തന്‍ചിറയില്‍ ശിവന്റെ (19) അച്ഛന് സുബ്രഹ്മണ്യന് എന്നിവര്‍ കുമ്മനത്തെ ആശീര്‍വദിച്ചു. ഇനി ഒരാള്‍ക്കു നേരെയും സിപിഎമ്മുകാരുടെ കൊലക്കത്തി ഉയരരുതേ എന്ന പ്രാത്ഥനയോടെ.
1981 ഏപ്രില്‍ നാലിനാണ് ശിവനെ മാര്‍ക്സിസ്റ്റുകാര്‍ കൊന്നത്. സിപിഎമ്മല്ലാതെ മറ്റൊരു പ്രസ്ഥാനത്തെയും കുട്ടനാട്ടില്‍ പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന വാശിയായിരുന്നു ഇതിനു പിന്നില്‍. എണ്‍പതുകളില്‍ കുട്ടനാട്ടിലും ആലപ്പുഴയുടെ പരിസരങ്ങളിലും നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെടാനുണ്ടായ സാഹചര്യം സിപിഎമ്മിന്റെ ഏകാധിപത്യ നിലപാടാണ്. താലൂക്ക് കാര്യവാഹ് ആയിരുന്ന മങ്കൊമ്പ് തെക്കേക്കര വിശ്വംഭരനെ ക്രൂരമായാണ് കൊന്നത്. കിടങ്ങറ പാലത്തിനു സമീപം നിരവധി തവണ വെട്ടി. മൃതദേഹം ചേറില്‍ താഴ്ത്തി. മുഖം വ്യക്തമാകാത്ത വിധത്തില്‍ വികൃതമാക്കി. ഭീകരരെ പോലും നാണിപ്പിക്കുന്ന തരത്തിലായിരുന്നു സംഭവം. 1982 ജൂലായ് 17നായിരുന്നു സംഭവം.
83 വയസ്സുള്ള കൗസല്യയ്ക്കും 86 വയസ്സുള്ള സുബ്രഹ്മണ്യനും മക്കളുടെ വേര്‍പാട് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. കുട്ടനാട്ടില്‍ സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായി നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിന്നീട് മരിച്ചു. ”അവരുടെയെല്ലാം അമ്മമാര്‍ വേദനിച്ചുകൊണ്ടേയിരിക്കുന്നു. ആ വേദന അതു ചെയ്തവരെ വേട്ടയാടിക്കൊണ്ടേയിരിക്കും…” കൗസല്യയുടെ വാക്കുകളില്‍ സങ്കടത്തേക്കാള്‍ മുറ്റിനിന്നത് രോഷം.
കൗസല്യയും സുബ്രഹ്മണ്യനും ജനരക്ഷായാത്രാ നായകന് കുമ്മനത്തെ യാത്രയാക്കുമ്പോള്‍ അവരുടെ മുഖത്ത് പ്രതീക്ഷയുടെ വെളിച്ചമുണ്ടായിരുന്നു. ഇനിയൊരച്ഛനും ഒരമ്മയ്ക്കും ഈ ഗതിയുണ്ടാകില്ലെന്ന പ്രതീക്ഷ. തങ്ങള്‍ ഒറ്റയ്ക്കല്ലെന്ന വിശ്വാസം. ബലിദാനികളുടെ ബന്ധുക്കളോട് കുമ്മനത്തിനും പറയാനുണ്ടായിരുന്നത് അതായിരുന്നു… നിങ്ങള്‍ ഒറ്റയ്ക്കല്ല… ഞങ്ങളുണ്ട് കൂടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: