കലാലയങ്ങളില്‍ രാഷ്ട്രീയം വേണ്ട എന്നതാണ് ഹൈക്കോടതിയുടെ ഉത്തരവ്. രാഷ്ട്രീയവും പഠനവും ഒരുമിച്ച് കൊണ്ടുപോകുന്നത് ശരിയല്ല. കുട്ടികള്‍ കലാലയങ്ങളില്‍ എത്തുന്നത് പഠിക്കാനാവണം. രാഷ്ട്രീയ പ്രവര്‍ത്തനത്തിനും പഠനത്തിനും വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. ഏതുവേണമെന്നു വിദ്യാര്‍ഥികള്‍ക്ക് തീരുമാനിക്കാം.
എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനു കോളേജ് ഉപേയാഗിക്കാന്‍ അനുവദിക്കില്ല. എന്നൊക്കെയാണ് കോടതി പറയുന്നത്. കോടതികള്‍ക്ക് ഇത്തരം വിധികള്‍ പറയാന്‍ അവകാശമുണ്ട്്.
സമൂഹത്തിന് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ഇത്തരം തീര്‍പ്പുകള്‍ കോടതികളില്‍നിന്ന് മുന്‍പും ഉണ്ടായിട്ടുണ്ട്. കോടതി വിധി മാനിക്കുന്നു എന്നു പറയുമ്പോള്‍ത്തന്നെ വിധി ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രതികരിച്ചത് അതിനാലാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് നമ്മുടേത്. ജനാധിപത്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു തന്നെയാണ് ഒന്നാം സ്ഥാനം. പാരമ്പര്യവും കുടുംബമഹിമയും ഒക്കെ സ്വാധീനിക്കുമെങ്കിലും പയറ്റിത്തെളിഞ്ഞ രാഷ്ട്രീയക്കാര്‍ തന്നെയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ നട്ടെല്ല്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടും നിലപാടും ചെറുപ്പം മുതല്‍ എടുത്തുവന്നവരാണ് തലയെടുപ്പുള്ള രാഷ്ടീയക്കാരായി മാറിയത്.
പാര്‍ലമെന്ററി ജനാധിപത്യത്തെ പരിചയപ്പെടുത്താന്‍ സ്ക്കൂള് തലത്തില്‍ പോലും തെരഞ്ഞെടുപ്പ് സംവിധാനം വേണമെന്ന് ഭരണഘടനാ ശില്‍പ്പികള്‍ നിര്‍ദ്ദേശിച്ചിരുന്നത് വെറുതയല്ല. കലാലയ രാഷ്ട്രീയമാണ് ഭാവിയിലെ രാഷ്ട്രീയ നേതൃത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നത് എന്നു പറഞ്ഞാല്‍, രാഷ്ട്രീയം അറിയാവുന്ന ആരെങ്കിലും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.
കോളേജുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് വിലക്കേര്‍പ്പെടുത്തിയതിന്റെ ഭീകരവശം വിഷ്ണു പ്രണോയിയുടെ മരണം നമ്മെ ഓര്‍മ്മപ്പെടുത്തിയതാണ്. രാഷ്ട്രീയം പടിയിറങ്ങിയ കലാലയങ്ങളില്‍ നടക്കുന്ന അരാജകത്വവും അഴിമതിയും കേരളം ചര്‍ച്ച ചെയ്തതുമാണ്. അതിനെ തുടര്‍ന്ന് കലാലയങ്ങളിള്‍ ശക്തമായ വിദ്യാര്‍ത്ഥി രാ്രഷ്ടീയ പ്രവര്‍ത്തനം വേണമെന്ന വികാരം ഉണ്ടായിരിക്കെയാണ് കോടതിയുടെ വിരുദ്ധവിധി.
അക്രമത്തിന്റെ പേരുപറഞ്ഞാണ് കലാലയങ്ങളില്‍ രാഷ്ട്രീയം പാടില്ല എന്ന വാദം ഉന്നയിക്കുന്നത്. കലാപമുണ്ടാകാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതിനേറെ മാര്‍ഗ്ഗങ്ങളുമുണ്ട്. രാഷ്ട്രീയ കക്ഷികള്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തരുത് എന്നു പറയുന്നതിനേയും അംഗീകരിക്കാം.
അതിനു പകരം നിരോധനം ഏര്‍പ്പെടുത്തുന്നത് എങ്ങനെ അംഗീകരിക്കും. സര്‍ക്കാര്‍ ഇടപെടലാണ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടത്. നിയമനിര്‍മ്മാണത്തിലൂടെ വിദ്യാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം മടക്കിക്കൊണ്ടുവരാനുള്ള അവസരമായി കോടതി വിധിയെ കാണാന്‍ സര്‍ക്കാറിനു കഴിയണം.
കോടതികളും പൊതുസമൂഹവും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോട് വിരക്തി തോന്നിപ്പിക്കുന്നതിന്റെ മുഖ്യകാരണം രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാണ്. വിദ്യാര്‍ത്ഥികളെ ചട്ടുകമാക്കി അക്രമവും കലാലയങ്ങളില്‍ അരാജകത്വവും സൃഷ്ടിക്കുന്നത് മറന്നുകൂടാ.
നല്ല രാഷ്ട്രീയവും നല്ല വിദ്യാഭ്യാസവും സൃഷ്ടിക്കാന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമെല്ലാം ഒത്തൊരുമിച്ചു പരിശ്രമിക്കണം. ഇതിനായി ഭരണകൂടത്തിന്റെ ഇടപെടല്‍കൂടി വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: