മറയൂര്‍: ആനക്കാല്‍പ്പെട്ടി-ചിന്നവര മേഖലകളില്കൂട്ടത്തോടെ കാട്ടുപോത്തുകള്‍ എത്തുന്നു. രണ്ടാഴ്ചക്കിടെ കാട്ടുപോത്തുകള്‍ മേഖലയില്‍ വരുത്തിയത് വന്‍ കൃഷി നാശം. പകല്‍ സമയങ്ങളില്‍ പോലും ഇവ കൃഷിയിടങ്ങള്കയറിയിറങ്ങി നശിപ്പിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. വൈദ്യുതവേലി തകര്‍ന്ന് കിടക്കുന്നതാണ് വന്യമൃഗങ്ങളുടെ ശല്യം കൂടാന്‍ കാരണം.
ചിന്നവര സ്വദേശികളായ ധര്‍മ്മരാജ്, രാജേഷ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് കഴിഞ്ഞ ദിവസം പകല്‍ സമയത്ത് കാട്ടുപോത്തുകള്‍ എത്തിയത്. വിളകളില്‍ പാകമായവ തിന്നും ചവിട്ടിമെതിച്ചും ആണ് നശിപ്പിക്കുന്നത്. സമീപത്തെ ചന്ദന റിസര്‍വ്വില്‍ നിന്നുമാണ് കാട്ടുപോത്തുകള്‍ കൂട്ടമായി കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. വനത്തിനുള്ളില്‍ ഭക്ഷണം ലഭിക്കാതെ വന്നതോടെയാണ് കാട്ടുപോത്തുകള്‍ കൂട്ടമായി കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്.
മഴക്കാലത്ത്മേഖലയില് മികച്ച മഴ ലഭിച്ചിരുന്നു. പിന്നീട് കൃഷി ഇറക്കിയപ്പോഴാണ് കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ഇവ തിന്നാനായി എത്തി തുടങ്ങിയത്. വനത്തിനുള്ളില്‍ ആഹാരം കുറയുന്നത് മൂലം ആനയുള്‍പ്പെടെയുള്ള മൃഗങ്ങളും ഇതോടൊപ്പം എത്തുന്നുണ്ട്. സംഭവത്തില്‍ വനം വകുപ്പ് ഇടപെട്ട് മൃഗങ്ങളെ കാട്ടിലേയ്ക്ക് തിരികെ അയക്കാന്‍ നടപടി സ്വീകരിക്കണമെന്നുള്ള ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: