മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണ തുടര്‍ച്ചയായ ഏഴ് വിജയങ്ങള്‍ക്കുശേഷം സമനിലയില്‍ കുരുങ്ങി. അത്ലറ്റികോ മാഡ്രിഡാണ് സ്വന്തം മൈതാനത്ത് ബാഴ്സയെ 1-1ന് സമനിലയില്‍ തളച്ചത്. മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ 85-ാം മിനിറ്റിലെ ഗോളില്‍ റയല്‍ മാഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തി. എവേ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്റെ വിജയം.
അത്ലറ്റികോയുടെ തട്ടകത്തില്‍ നടന്ന കളിയില്‍ ബാഴ്സലോണക്കായിരുന്നു ആധിപത്യം. പന്ത് നിയന്ത്രിച്ചു നിര്‍ത്തുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും അവര്‍ എതിരാളികളേക്കാള്‍ ഏറെ മുന്നിലായിരുന്നു. അത്ലറ്റികോ ഗോളിയുടെ മിന്നുന്ന പ്രകടനമാണ് ബാഴ്സയെ വിജയത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്. കളിയുടെ ആദ്യ മിനിറ്റില്‍ തന്നെ ബാഴ്സ ലീഡ് നേടേണ്ടതായിരുന്നു.
മെസ്സി തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത് സുവാരസിന്. പന്ത് കിട്ടിയ സുവാരസ് ബോക്സിനുള്ളിലേക്ക് മെസ്സിക്ക് മറിച്ചുനല്‍കി. മെസ്സി അത്ലറ്റികോ താരങ്ങള്‍ക്കിടയിലൂടെ പന്ത് വലയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പോസ്റ്റിനെ ഉരുമ്മി പുറത്ത്. എന്നാല്‍ കളിയില്‍ ആദ്യം ഗോള്‍ നേടിയത് അത്ലറ്റികോയായിരുന്നു.
21-ാം മിനിറ്റില്‍ സോള്‍ നിഗ്വെസ് നേടിയ ഗോളാണ് അത്ലറ്റിക്കോയ്ക്ക് ലീഡു സമ്മാനിച്ചത്. 25 വാര അകലെനിന്ന് നിഗെ്വസ് പായിച്ച ബുള്ളറ്റ് ലോങ് റേഞ്ചറാണ് വലയില്‍ കയറിയത്. പിന്നീട് സമനിലഗോളിനായി മെസ്സിയുടെയും സുവാരസിന്റെയും നേതൃത്വത്തില്‍ ബാഴ്സയുടെ കനത്ത സമ്മര്‍ദ്ദം. എന്നാല്‍ പ്രതിരോധനിരയും ഗോളിയും മികച്ച പ്രകടനം പുറത്തെടുത്തതോടെ ആദ്യപകുതിയില്‍ ഗോള്‍ മടക്കാന്‍ കഴിഞ്ഞില്ല.
പിന്നീട് 57-ാം മിനിറ്റില്‍ മെസ്സി എടുത്ത ഫ്രീകിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. ഒടുവില്‍ മല്‍സരം അവസാനിക്കാന്‍ എട്ടു മിനിറ്റു ശേഷിക്കെ ലൂയി സ്വാരസാണ് സന്ദര്‍ശകര്‍ക്ക് സമനില സമ്മാനിച്ച ഗോള്‍ നേടിയത്. സെര്‍ജിയോ റോബര്‍ട്ടോ ബോക്സിലേക്ക് നല്കിയ ക്രോസ് ഉയര്‍ന്നു ചാടിയ സുവാരസ് ഹെഡ്ഡ് ചെയ്തു. ഹെഡ്ഡര്‍ നിലത്തുകുത്തിയ ശേഷം അത്ലറ്റികോ ഗോളിയുടെ കൈകള്‍ക്കിടയിലൂടെ വലയില്‍ കയറി.
ഗറ്റാഫെക്കെതിരായ കൡയില്‍ മികച്ച ആധിപത്യം നേടിയത് റയല്‍ മാഡ്രിഡായിരുന്നു. പരിക്കേറ്റ ഗരെത്ത് ബെയ്ല് ഇല്ലാതെ ഇറങ്ങിയ റയലിനായി കരിം ബെന്‍സേമയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.
തുടക്കം മുതല്‍ എതിര് ബോക്സിലേക്ക് ആക്രമണം നടത്തിയ റയലിന് ആദ്യ ഗോള്‍ നേടാന്‍ 39-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ബോക്സിനുള്ളില്‍ നിന്ന് ബെന്‍സേമ പായിച്ച ഷോട്ടാണ് ഗറ്റാഫെ വലയില്‍ കയറിയത്. ഈ ഗോളിന് ആദ്യ പകുതിയില്‍ അവര്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു.
കളിയുടെ 56-ാം മിനിറ്റില്‍ ഗറ്റാഫെ സമനില പിടിച്ചു. ജോര്‍ജി മോളിനയാണ് ഗോള്‍ നേടിയത്. എന്നാല്‍ 85-ാം മിനിറ്റില്‍ റയലിന്റെ രക്ഷകനായി ക്രിസ്റ്റിയാനോ തന്നെ അവതരിച്ചു. മൈതാനമധ്യത്തില്‍ നിന്ന് ഇസ്കോ ബോക്സിലേക്ക് നീട്ടിനല്‍കിയ പാസാണ് ക്രിസ്റ്റിയാനോ വലംകാല് ഷോട്ടിലൂടെ ഗറ്റാഫെ വലയിലെത്തിച്ചത്. സ്പാനിഷ് ലാ ലിഗ സീസണില്‍ ക്രിസ്റ്റ്യാനോയുടെ ആദ്യഗോള്‍.
ഇതോടെ പരിശീലകനായി സിനദിന്‍ സിദാന്റെ 100-ാം മല്‍സരത്തില്‍ റയല്‍ മഡ്രിഡ് വിജയിച്ചു കയറി. വിജയത്തോടെ എട്ട് കളികളില്‍ നിന്ന് 17 പോയിന്റുമായി റയല്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി ബാഴ്സയാണ് ഒന്നാമത്. 16 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: