പേരൂര്‍ക്കട: കുടപ്പനക്കുന്ന് സിവില്‍സ്റ്റേഷനിലെ പവര്‍ റൂമില്‍ സ്ഥാപിച്ചിരുന്ന ബാറ്ററികള്‍ക്കു തീപിടിച്ചു. സുരക്ഷയൊരുക്കാനെത്തിയ സ്റ്റേഷന് ഓഫീസര്‍ക്കു ഷോക്കേറ്റു. ഇദ്ദേഹവും സഹപ്രവര്‍ത്തകരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.30 നായിരുന്നു സംഭവം.
കുടപ്പനക്കുന്ന് കളക്ടറേറ്റിലെ യുപി എസ്സുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന പവര്‍ റൂമിലായിരുന്നു തീപിടിത്തം. കളക്ടറേറ്റിന്റെ പ്രവേശനകവാടത്തിന്റെ മൂന്നാംനിലയില്‍ കണ്ട്രോള് റൂമിനു സമീപത്തെ പവര്‍ റൂമിലാണ് പൊട്ടിത്തെറിയുണ്ടായത്. രണ്ട് പ്രധാന യുപിഎസുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി രണ്ട് സെറ്റുകളിലായി 60 ബാറ്ററികളാണ് ക്രമീകരിച്ചിരുന്നത്. ഇതില്‍ ഒരു സെറ്റിലെ ആറു ബാറ്ററികളാണ് ആദ്യം പൊട്ടിത്തെറിച്ചത്. ഞായറാഴ്ചയായതിനാല്‍ കളക്ടറേറ്റ് ജീവനക്കാര്‍ ഇല്ലാതിരുന്നതുമൂലം അത്യാഹിതം ഒഴിവായി.
ചെങ്കല്‍ചൂള ഫയര്‍ഫോഴ്സ് ഓഫീസില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ സി. അശോക്കുമാറിന്റെയും ഫയര്മാന് ദീപുവിന്റെയും നേതൃത്വത്തിലുള്ള സംഘം എത്തി ബാറ്ററി റൂം പരിശോധിക്കുന്നതിനിടെ 15 ബാറ്ററികള്കൂടി പൊട്ടിത്തെറിച്ചു. ഫയര്‍ഫോഴ്സ് ജീവനക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 21 ബാറ്ററികളില്‍ സ്ഫോടനം ഉണ്ടായതോടെ മറ്റുള്ള ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കാനുള്ള പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്റ്റേഷന് ഓഫീസര്‍ അശോക്കുമാറിന് ഷോക്കേറ്റു. ഇദ്ദേഹം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കൂടുതല്‍ ഫയര്‍ഫോഴ്സ് ജീവനക്കാരെത്തി സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചശേഷമാണ് ബാക്കിയുള്ള ബാറ്ററികള്‍ നിര്‍വീര്യമാക്കിയത്.
ബാറ്ററികളിലെ തീ കെടുത്തുന്നതിനിടെ ബാക്കിയുള്ള ബാറ്ററികള്‍ വെള്ളംവീണ് നശിച്ചു. സുരക്ഷാ ജീവനക്കാരും ഇലക്ട്രിക്കല്‍ വിംഗിന്റെ ചുമതലയുള്ളവരും ഫയര്‍ഫോഴ്സിനൊപ്പം സമയോചിതമായി പ്രവര്‍ത്തിച്ചു. ബാറ്ററിയുടെ വെന്റിലേഷന് ക്യാപ് സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടെന്നും അത് പരിഹരിക്കണമെന്നും ചൂണ്ടിക്കാട്ടി ജീവനക്കാരും കരാറുകാരനും എഡിഎമ്മിന് നേരത്തെ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഇതാണ് അത്യാഹിതത്തിനു വഴിവച്ചത്. ബാറ്ററികള്‍ നശിച്ചതോടെ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ വരുമെന്നതിനാല്‍ അടുത്തദിവസം കളക്ടറേറ്റിന്റെ പ്രവര്‍ത്തനം നിലച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: