ആലപ്പുഴ: ഇരുമ്പുപാലത്തിനു സമീപം വാണിജ്യകനാലിന്റെ തെക്കേക്കരയില്‍ കനാല്‍ മാനേജ്മെന്റ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള മൂന്നു കിയോസ്ക്കുകള്‍ തകര്‍ന്ന് കനാലിലേക്ക് മറിഞ്ഞു. വിവിധ കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവന്ന കിയോസ്ക്കുകളാണ് ഇന്നലെ പുലര്‍ച്ചെ കനാലിലേക്ക് കൂപ്പുകുത്തിയത്.
ഹര്ത്താലായിരുന്നതിനാലും പകല്‍ സമയത്തല്ലാതിരുന്നതിനാലും വന്‍ ദുരന്തം ഒഴിവായി. വില്ലേജ് ഓഫീസര്‍, ഡിടിപിസി സെക്രട്ടറി തുടങ്ങിയവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.പൈയുടെ ഉടമസ്ഥതയിലുള്ള പൈ ടീ സ്റ്റാള്‍, സിവില്സ്റ്റേഷന് വാര്‍ഡ്, തൈപ്പറമ്പില്‍, ലൈലാ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള വാച്ച് ഹൗസ്, സിയാദിന്റെ ഉടമസ്ഥതയിലുള്ള കനാല്‍ കോഫിഹൗസ് എന്നിവയാണ് കിയോസ്കുകളില്‍ പ്രവര്‍ത്തിച്ചിരുന്നത്.
കിയോസ്ക് അടിത്തറയുള്‍പ്പെടെ കനാലിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു.ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. ലൈലൈ അബൂബക്കറിന്റെ ഉമടസ്ഥതയിലുള്ള വാച്ച് ഹൗസില്‍ വാച്ച് റിപ്പയറിങിന് പുറമെ, വാച്ച്, മൊബൈല്‍ അസസറീസ് എന്നിവയുടെ വില്‍പ്പനയുമാണ് നടത്തി വന്നിരുന്നത്.
റിപ്പയറിങിനായി എത്തിച്ച വിലപിടിപ്പുള്ള വിദേശ വാച്ചുകളടക്കമുള്ളവ നഷ്ടപ്പെട്ടവയില്‍ പെടുന്നു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ സാധന സാമഗ്രികള്‍ നഷ്ടപ്പെട്ടതായി സ്ഥാപനം ഇപ്പോള്‍ നടത്തിവരുന്ന മുഖാം സുന്നി മന്‍സിലില്‍ കെ. ഷംസുദ്ദീന് പറഞ്ഞു.
സ്റ്റേഷനറിക്ക് പുറമെ ചായക്കച്ചവടവും നടത്തിവന്നിരുന്ന കനാല്കോഫി ഷോപ്പ്, പൈ ടീ സ്റ്റാള്‍ എന്നിവയില്‍ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ് ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധന സാമഗ്രികളും കിയോസ്കിനൊപ്പം കനാലില്‍ പതിച്ചതായി വ്യാപാരികള്‍ പറഞ്ഞു.
കിയോസ്കുകളുടെ ഭിത്തികള്‍ ഏറെ നാളായി വിണ്ട് നില്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ വ്യാപാരികള്‍ ഡിടിപിസി സെക്രട്ടറിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു. പല തവണ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഏതാനും നാള് മുമ്പ് ബന്ധപ്പെട്ടവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി കിയോസ്ക് പുനര്‍നിര്‍മ്മിക്കാമെന്ന് ഉറപ്പ് നല്‍കുകയും തുടര്‍ന്ന് ഇവര്‍ നിര്‍മ്മിതി കേന്ദ്രത്തെ ചുമതലപ്പെടുത്തുകയും ചെയ്തതാണ്. എന്നാല്‍ നിര്‍മിതി കേന്ദ്രം അധികൃതര്‍ കാലതാമസം വരുത്തിയതാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് വ്യാപാരികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: