ഏതു കാലഘട്ടം മുതലെന്നറിയില്ല, നമ്മുടെ നാട്ടില്‍, പ്രത്യേകിച്ച് കേരളത്തില്‍ ബ്രാഹ്മണത്വം ജന്മംകൊണ്ടാണെന്ന ചിന്ത ദൃഢമായത്? ഈശ്വര പൂജാരീതിയും, ക്ഷേത്രവിഗ്രഹത്തിനായുള്ള താന്ത്രിക-മന്ത്ര പൂജാവിധികളും ജന്മനാല് ബ്രാഹ്മണരായി ജനിച്ചവര്‍ മാത്രം അനുഷ്ഠിക്കേണ്ടവയാണെന്ന് ഉന്നതകുലത്തില്‍ പിറന്നവര്‍ ഇന്നും കരുതി വരികയാണ്.
ഗൗഢസാരസ്വത ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഈ കത്തെഴുതുന്നവന്റെ ബ്രഹ്മോപദേശ (പൂണൂല് കല്യാണ) വേളയില്‍ ബ്രാഹ്മണ പുരോഹിതര്‍ പറഞ്ഞ കാര്യം ഞാന്‍ ഇന്നും ഓര്‍ക്കാറുണ്ട്. ”നീ ഇന്നുവരെ ക്ഷുദ്രനായിരുന്നു. ബ്രഹ്മചര്യ ജീവിതം നല്കി നിനക്ക് ബ്രാഹ്മണത്വം ലഭ്യമാക്കാന്‍ അമ്മയോടും അച്ഛനോടും അവരുടെ കാല്ക്കല് നമസ്കരിച്ചുകൊണ്ട് അഭ്യര്‍ത്ഥിക്കൂ” എന്നായിരുന്നു പുരോഹിതന് എന്നോടു പറഞ്ഞത്.
ഞാന്‍ ആ ഉപദേശം അനുസരിച്ചു. അങ്ങനെ ജന്മനാല് ബ്രാഹ്മണ കുടുംബത്തിലേതാണെങ്കിലും കര്‍മ്മം ചെയ്താണ് ബ്രാഹ്മണത്വം ലഭ്യമാകുകയെന്ന് ഞാന്‍ മനസ്സിലാക്കി. ഞങ്ങളുടെ സമൂഹത്തില്‍ ഇന്നും ബ്രഹ്മോപദേശ ചടങ്ങില്‍ ഈ രീതി തുടരുന്നു.
മുകളില്‍ കുറിച്ച വിവരം ഞാന്‍ എഴുതാനുള്ള കാരണം, ജന്മനാല് പട്ടികജാതിയില്പ്പെടുത്തിയ പുലയ സമുദായത്തിലെ യദുകൃഷ്ണനെ ദേവസ്വം ബോര്‍ഡ് പൂജാരിയായി നിയമിച്ചുവെന്ന വാര്‍ത്തയാണ്. അനശ്വരനായ പി. മാധവ്ജിയുടെ വിളംബരമായ, ”ജന്മംകൊണ്ടല്ല, കര്‍മ്മംകൊണ്ടാണ് ബ്രാഹ്മണ്യം നേടുന്നത്” എന്നത് കൊല്ലവര്‍ഷം 1193 ലെങ്കിലും കേരളം അംഗീകരിച്ചു എന്നത് മരണാനന്തരമെങ്കിലും മാധവ്ജിക്ക് നല്കുന്ന ഉയര്‍ന്ന ബഹുമതിയാണ്. ഈ തുടക്കം എല്ലാ കേരളീയരും സസന്തോഷം സ്വീരിച്ചുവെന്നതും അദ്ദേഹത്തിനുള്ള ബഹുമതിതന്നെയാണ്.
വാ. ലക്ഷ്മണപ്രഭു, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: