വേങ്ങര നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കാത്ത ഫലമാണ് പുറത്തുവന്നതെങ്കിലും ഗൗരവമായ ചില സൂചനകളാണ് അത് കേരളത്തിന് നല്‍കുന്നത്. മുസ്ലിംലീഗിന്റെ സംസ്ഥാന തല നേതാക്കള്‍ക്ക് എളുപ്പം ജയിച്ചുവരാനായി സൃഷ്ടിച്ച വേങ്ങര സീറ്റില്‍ ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവ് വന്നുവെങ്കിലും അവര്‍ക്ക് വീണ്ടും ജയിക്കാനായി. മറ്റൊരട്ടിമറി ആരും അവിടെ പ്രതീക്ഷിച്ചിരുന്നില്ല.
മുസ്ലിംലീഗിന്റെ വോട്ടുകോട്ടയില്‍ ഭിന്നിപ്പുണ്ടായി. വര്‍ഗീയതനിറഞ്ഞ പ്രചാരണക്കൊടുങ്കാറ്റില്‍ ആരു ജയിക്കുമെന്ന സിപിഎം, എസ്ഡിപിഐ, മുസ്ലിംലീഗ് സംഘടനകളുടെ അപകടകരമായ മത്സരത്തിനാണ് വേങ്ങര സാക്ഷ്യം വഹിച്ചത്. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളോ പ്രതിപക്ഷത്തിന്റെ നിലപാടുകളോ വിഷയമായില്ല. മുസ്ലിം മതവികാരം ആളിക്കത്തിക്കാനായിരുന്നു ഒളിഞ്ഞും തെളിഞ്ഞും ഈ പാര്‍ട്ടികള്‍ ശ്രമിച്ചത്.
അഖില കേസില്‍ ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും വിധികളും നിലപാടുകളും തെറ്റായ ഉദ്ദേശ്യത്തോടെ പ്രചാരണത്തില്‍ നിറഞ്ഞുനിന്നു. വേങ്ങരയുടെ പിന്നാക്കാവസ്ഥയോ തകര്‍ന്ന റോഡുകളോ കുടിവെള്ള ദൗര്‍ലഭ്യമോ ചര്‍ച്ചയായില്ല. മുസ്ലിം രാഷ്ടീയത്തില്‍ മുസ്ലിം ലീഗും എസ്ഡിപിഐയും സിപിഎമ്മും കോണ്‍ഗ്രസ്സും വച്ചുപുലര്‍ത്തുന്ന പ്രതിലോമകരമായ നിലപാടുകള്‍ മൂടിവയ്ക്കാന്‍ ഇവര്‍ അണിയറയില്‍ കൈകോര്‍ത്തു. ബിജെപിക്കെതിരായ പ്രചാരണത്തിന്റെ കുന്തമുന ഉയര്‍ത്തിപ്പിടിക്കാനാണ് പ്രബല മുന്നണികള്‍ ഒത്തുചേര്‍ന്നു ശ്രമിച്ചത്. എസ്ഡിപിഐയുടെ മുമ്പേ എന്ന മട്ടില്‍ മത്സരിക്കുകയായിരുന്നു ഇവര്‍.
അപകടകരമായ ഭാവിയാണ് കേരളത്തെ കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് വേങ്ങര തെരഞ്ഞെടുപ്പ് നല്‍കുന്നത്. മതവികാരങ്ങളെ ആളിക്കത്തിച്ച് ന്യൂനപക്ഷസമൂഹത്തിന്റെ വോട്ട് നേടാമെന്ന ആപത്കരമായ സൂത്രവിദ്യയാണ് ഇവിടെ പ്രയോഗിക്കപ്പെട്ടത്. വേങ്ങരയില്‍ വിജയിച്ചത് ജനാധിപത്യ കേരളമല്ല, മതാധിപത്യ കേരളമാണ്. ജയിച്ചത് മുസ്ലിംലീഗാണെങ്കിലും മത്സരിച്ച സിപിഎമ്മിന്റെയും എസ്ഡിപിഐയുടേയും വിജയം കൂടിയാണത്. മതവികാരത്തെ ചൂഷണം ചെയ്യാമെന്നും അതുവഴി വോട്ടുകള്‍ കൂട്ടാമെന്നുമുള്ള തന്ത്രമാണ് ഇക്കൂട്ടര്‍ പരീക്ഷിച്ചത്.
മുസ്ലിം ലീഗിനെ അധികാരത്തിലെത്തിച്ച പാരമ്പര്യമുള്ള പാര്‍ട്ടിയാണ് സിപിഎം. മുസ്ലിം നാമധേയത്തിലുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പിന്‍ബലമില്ലാതെ സിപിഎം കേരളത്തില്‍ ഭരിച്ചിട്ടില്ല. കോണ്‍ഗ്രസ്സിന്റെ പ്രീണന രാഷ്ട്രീയം കൂടുതല്‍ മിടുക്കോടെ അനുകരിക്കുകയായിരുന്നു സിപിഎം. എന്നാല്‍ പുതിയ കാലത്ത് മുസ്ലിം വര്‍ഗ്ഗീയതയും കടന്ന് ഭീകരവാദനിലപാടുകളെ പിന്തുണയ്ക്കുകയാണ് മതേതരമെന്ന് അവകാശപ്പെടുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും.
മുഴങ്ങിക്കേള്‍ക്കുന്ന കേരളത്തിന്റെ മതേതര പ്രതിച്ഛായയെക്കുറിച്ചുള്ള വിശേഷണങ്ങള്‍ എത്രമാത്രം വികൃതവും നാണംകെട്ടതുമാണെന്ന സൂചനയാണിത് നല്‍കുന്നത്. മുഖ്യമന്ത്രി മുതല്‍ പ്രതിപക്ഷ നേതാവു വരെയുള്ളവര്‍ നടത്തിയ പ്രചാരണം കേരളത്തിന്റെ നാളെകളെ വേട്ടയാടും. വിഭജിച്ചു ഭരിക്കുക എന്ന സാമ്രാജ്യത്വ സമീപനമാണ് ഇന്നും പിന്‍പറ്റിക്കൊണ്ടിരിക്കുന്നത്. വിജയത്തോടൊപ്പം പരാജയവും ചര്‍ച്ച ചെയ്യേണ്ടുന്ന തെരഞ്ഞെടുപ്പായി വേങ്ങര തെരഞ്ഞെടുപ്പ് മാറുകയാണ്. ഈ തെരഞ്ഞെടുപ്പ് ഫലം കേരളത്തിന് നല്‍കുന്നത് വിപല്‍സന്ദേശമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: