കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അവസാന പ്രീ ക്വാര്‍ട്ടറില്‍ കളിക്കേണ്ട ബ്രസീലും ഹോണ്ടുറാസും കൊച്ചിയില്‍ കഠിന പരിശീലനത്തില്‍. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ഇരു ടീമുകളും ഇന്നലെ വൈകിട്ട് പെയ്ത മഴയെ അവഗണിച്ച് പരിശീലനം നടത്തി. നാലാം കിരീടം ലക്ഷ്യമിടുന്ന ബ്രസീല്‍ ഇന്നലെ വൈകിട്ട് രണ്ടു മണിക്കൂറോളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടില്‍ പരിശീലനം നടത്തി.
വൈകിട്ട് ആറിന് തുടങ്ങിയ പരിശീലനം രാത്രി എട്ടു വരെ നീണ്ടു. അരമണിക്കൂറോളം കോച്ച് കാര്‍ലോസ് അമാദ്യു താരങ്ങള്‍ക്ക് പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നല്കി. തുടര്‍ന്നായിരുന്നു വാം അപ്പും പരിശീലനവും. പെനാല്‍റ്റി ഷൂട്ടൗട്ടും പരീക്ഷിച്ചു. വിങ്ങുകളിലൂടെയുള്ള മുന്നേറ്റം ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളാണ് പരിശീലനത്തില്‍ കോച്ച് കാര്‍ലോസ് അമാദ്യു കളിക്കാര്‍ക്ക് നല്‍കിയത്.
കഴിഞ്ഞ ദിവസത്തെ പരിശീലനം റദ്ദാക്കിയ ഹോണ്ടുറാസ് ടീം ഇന്നലെ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങി. വൈകിട്ട് ആറു മുതല്‍ എട്ടു വരെയായിരുന്നു ടീം പരിശീലിച്ചത്. ഇരുടീമുകളും ഇന്ന് വൈകിട്ട് പരിശീലനത്തിനിറങ്ങും. നാളെ ജയിക്കുന്ന ടീമിന് 22ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മ്മനിയായിരിക്കും എതിരാളികള്‍.
ബ്രസീല്‍ വീണ്ടും കൊച്ചിയിലെത്തിയതോടെ ടിക്കറ്റ് വില്‍പ്പനയിലും കാര്യമായ പുരോഗതിയുണ്ടായി. 80 രൂപ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോയി. കാറ്റഗറി മൂന്നില്‍ 200 രൂപയുടെ ടിക്കറ്റുകള്‍ ഏറെക്കുറെ വിറ്റുപോയി. കാറ്റഗറി രണ്ടില്‍ 400, കാറ്റഗറി ഒന്നില്‍ 800 രൂപ ടിക്കറ്റുകള്‍ ലഭ്യമാണ്.
അതേസമയം കൊച്ചിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ആര് കളിക്കുമെന്ന് ഇന്നറിയാം. ഇന്ന് വൈകിട്ട് അഞ്ചിന് ഗോവയില്‍ ഇറാന് മെക്സിക്കോയെയും ഗുവാഹത്തിയില്‍ സ്പെയിന് ഫ്രാന്‍സിനെയും നേരിടും. ഈ മത്സരങ്ങളിലെ വിജയികളായിരിക്കും 22ന് വൈകിട്ട് അഞ്ചിന് കലൂര്‍ സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ കളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: