ഏറ്റുമാനൂര്‍: ഹൈന്ദവര്‍ വേദോപനിഷത്തുക്കളുടേയും പുരാണേതിഹാസങ്ങളുടേയും സന്ദേശങ്ങള്‍ നിരന്തരം പ്രചരിപ്പിക്കണമെന്നും അതിനായി നവ മാദ്ധ്യമങ്ങള്‍ പോലും ഉപയോഗിക്കണമെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക്ക് ഹെരിറ്റേജ് ഡയറക്ടര്‍ ഡോ.എന്‍.ഗോപാലകൃഷ്ണന് പറഞ്ഞു. ആദ്ധ്യാത്മിക സമന്വയ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭാരതീയ പൈതൃകത്തിന്റെ മഹിമയെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാലാനുസൃതമായി ഓരോ വിഷയങ്ങളിലും വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ദൈവ സങ്കല്പങ്ങളിലും വരേണ്ടതുണ്ട്. അതിനായി നിലവിലുള്ള ദുരാചാരങ്ങളേയും അനാചാരങ്ങളേയും വര്‍ജ്ജിക്കണം. ഭാരതത്തിലെ പൂര്‍വികരായ ഋഷീശ്വരന്മാരും മറ്റു മഹദ് വ്യക്തികളും നല്കിയ അറിവിനെ അടുത്ത തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുവാനുള്ള ബാദ്ധ്യത ഹൈന്ദവ സമൂഹം ഏറ്റെടുക്കണം. ഭാരതീയര്‍ എല്ലാവരും സംസ്കൃതം പഠിക്കുകയും ഭാരതീയ ദര്‍ശനങ്ങളുടെ ഈടുവയ്പുകളായ ഗ്രന്ഥങ്ങള്‍ ചിട്ടയായി പഠിക്കുകയും പഠിപ്പിക്കുകയും വേണം. ഈ ബാദ്ധ്യത ഏറ്റെടുക്കാന്‍ മടിച്ചാല്‍ ഇനിയും ലൗ ജിഹാദ് പോലുള്ള അതിക്രമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. സെമിറ്റിക്ക് മതവിശ്വാസികളില്‍ കാണാത്ത ആന്തരിക ഐക്യം ഹൈന്ദവരില്‍ ഉള്ളതിനാലാണ് അനേക വര്‍ഷങ്ങളായി വിദേശികള്‍ നടത്തിയ അതിക്രമങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ഹിന്ദു മതത്തിനുണ്ടായത്. സര്‍വ്വ ചരാചരങ്ങളും ഏതു ശക്തിയില്‍ നിന്ന് ആവിര്‍ഭവിക്കുന്നുവോ സര്‍വ്വതും ഏതില്‍ വിലയം പ്രാപിക്കുന്നുവോ ആ പരബ്രഹ്മത്തെ നാം ഈശ്വരനായി മനസ്സിലാക്കി ആത്മീയതയുടെ പടവുകള്‍ കയറിപ്പോകണമെന്നും ഡോ.ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: