സ്വന്തം ലേഖകന്‍
കോട്ടയം: സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് കൊടി ഉയരാന്‍ മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കേ പുതിയ ദൂരവും വേഗവും കണ്ടെത്താന്‍ ആതിഥേയരായ കോട്ടയം ഒരുങ്ങി. പാലായുടെ മണ്ണില്‍ 190 അംഗ ടീമാണ് പോരിന് ഇറങ്ങുന്നത്. തന്ത്രങ്ങള്‍ തേച്ച് മിനുക്കാനും സിന്തറ്റിക് ട്രാക്കില്‍ പരിചയം നേടുന്നതിനുമായി ഇന്ന് ടീം ട്രാക്കിലെത്തും. റിലേ മത്സരത്തിനായി ടീം അംഗങ്ങളെ സജ്ജരാക്കുകയാണ് പ്രധാന ലക്ഷ്യം.
ആതിഥേയര്‍ എന്ന നിലയില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളില്‍ ഏതെങ്കിലും പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം. കഴിഞ്ഞ വര്‍ഷം തേഞ്ഞിപ്പാലത്ത് നടന്ന ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം ഏഴാം സ്ഥാനത്തയായിരുന്നു. അതില്‍ നിന്ന് നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലണ് ടീം. ജില്ലയുടെ കായിക കരുത്ത് കുറമ്പനാടം സെന്റ്. പീറ്റേഴ്സ്, കോരുത്തോട് സികെഎം എച്ച്എസ്എസ്, പാലാ സെന്റ്.മേരീസ്, ഭരണങ്ങാനം സ്കൂള്‍ തുടങ്ങിയവയെ കേന്ദ്രീകരിച്ചാണ്. 190 അംഗടീമില്‍ ആണ്,പെണ് പ്രാതിനിധ്യം തുല്യ നിലയിലാണ്. പുതിയ സിന്തറ്റിക് ട്രാക്കിന്റെ ആനുകൂല്യം മുതലാക്കാനുള്ള തയ്യാറെടുപ്പിലാണ്.
ആകാശ് എം വര്‍ഗീസ്( സെന്റ്.പീറ്റേഴ്സ് കുറമ്പനാടം), ജയ്ജിത്ത് പ്രസാദ്( എം.ഡി സെമിനാരി), അശ്വിന് എം ജോണ്‍ (സികെഎം എച്ചഎസ്എസ് കോരുത്തോട്), റിയാമോള്‍ ജോയ്( സെന്റ്.മേരീസ് പാലാ) ,അതുല്‍ കെ.പ്രദീപ് (സികെഎം എച്ചഎസ്എസ് കോരുത്തോട്) തുടങ്ങിയവര്‍ ജില്ലയുടെ സുവര്‍ണ്ണ പ്രതീക്ഷകളാണ്. ജില്ലാ സ്കൂള്‍ കായികമേളയില്‍ എട്ട് മീറ്റ് റിക്കാര്‍ഡുകള്‍ പിറന്നതും പ്രതീക്ഷയ്ക്ക് വക നല്കുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: