മാള്‍ട്ട: പാനമ അഴിമതി പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക ഡാഫ്നെ കറുന ഗലീസിയ മാള്‍ട്ടയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. വടക്കന്‍ മാള്‍ട്ടയിലെ ബിഡ്നിയ ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് ഗലീസിയയുടെ കാര്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ കാര്‍ റോഡില്‍നിന്നും സമീപത്തെ വയലിലേക്ക് തെറിച്ചുപോയതായി ദൃക്സാക്ഷിികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
പാനമ രേഖകളുമായി ബന്ധപ്പെട്ട് മാള്‍ട്ടയിലെ ചിലരുടെ സാമ്പത്തിക ഇടപാടുകള്‍ പുറത്തുകൊണ്ടുവന്ന പത്രപ്രവര്‍ത്തകയായിരുന്നു ഗലീസിയ. 1996 മുതല്‍ മാള്‍ട്ട ഇന്‍ഡിപെന്‍ഡന്റ് എന്ന പത്രത്തില്‍ ദ്വൈവാര പംക്തി എഴുതിയിരുന്നു.
അഴിമതിയ്ക്കെതിരെ തന്റെ ബ്ലോഗില്‍ കൂടി രാഷ്ട്രീയ വിമര്‍ശനം നടത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് അര മണിക്കൂര്‍ മുന്‍പും മാള്‍ട്ടാ പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ചുകൊണ്ടുള്ള ഒരു ലേഖനം അവര്‍ ബ്ലോഗിലൂടെ പ്രസിദ്ധീകരിച്ചിരുന്നു.
അതേസമയം ഗലീസിയ കൊലപ്പെടുത്തിയത് അങ്ങേയറ്റം പൈശാചികമായ നടപടിയാണെന്ന് മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് പറഞ്ഞു. ഗലീസിയയുടെ ഘാതകരെ കണ്ടെത്താതെ തനിക്ക് വിശ്രമമില്ലെന്ന് ജോസഫ്മ മസ്കറ്റ് പറഞ്ഞു.
കൊലപാതകത്തിനെതിരേ രാജ്യം ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്നെ വ്യക്തിപരമായും രാഷ്ട്രീയമായും തുറന്നെതിര്‍ത്തിട്ടുള്ള വ്യക്തിയാണ് ഗലീസിയ എങ്കിലും അവരോട് അങ്ങേയറ്റത്തെ ബഹുമാനം പുലര്‍ത്തിയിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. അവര്‍ക്കുനേരെയുണ്ടായ ആക്രമണത്തെ ന്യായീകരിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: