പുനലൂര്‍: ദീപാവലി എത്താന്‍ മണിക്കൂറുകള്‍ അവശേഷിക്കെ പടക്കവില്പന കേന്ദ്രങ്ങള്‍ സജീവമായി. ഇക്കുറി വര്‍ണ്ണവൈവിധ്യം നിറഞ്ഞ വിവിധ ഇനം പടക്കങ്ങളാണ് വില്പ്പനക്കുള്ളത്.
മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി ചൈനീസ് പടക്കങ്ങള്‍ക്ക് നിരോധനം എര്‍പ്പെടുത്തിയതിനാല്‍ തീര്‍ത്തും സ്വദേശി ഉത്പന്നങ്ങളാണ് പടക്കവിപണിയിലുള്ളത്.’നാളെ മുതല്‍ ഗ്രാമ-നഗരവ്യത്യാസം കൂടാതെ ശബ്ദ-ദൃശ്യ ആകാശക്കാഴ്ച ഒരുക്കാന്‍ ജില്ലയുടെ കിഴക്കന്‍മേഖലയിലും കടയ്ക്കല്‍ ഭാഗങ്ങളിലുമായി പടക്കനിര്‍മ്മാണവും വിപണനവും തകൃതിയായി നടക്കുകയാണ്. മൊത്തവ്യാപാരശാലകളിലാണ് ഏറെ തിരക്ക്.
അടുത്ത ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ കച്ചവടം കുറഞ്ഞെങ്കിലും ഇന്നലെ മുതല്‍ കാര്യമായി വില്പന നടക്കുന്നതായി പടക്കനിര്മ്മാതാവും മൊത്തവ്യാപാരിയുമായ കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട് സാബു പുരുഷോത്തമന് പറഞ്ഞു.
തന്റെ ഉടമസ്ഥതയിലുള്ള ശ്രീശിവ ഫയര്‍വര്‍ക്സില്‍ നിന്നും ജില്ലയുടെ വിവിധ പ്രദേശങ്ങളിലേയ്ക്ക് പടക്കം വാങ്ങാന്‍ ചെറുകിട കച്ചവടക്കാരും മറ്റും ദിവസവും എത്താറുള്ളതായും ഇയാള്‍ പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി ഓലപ്പടക്കത്തിന് ആവശ്യക്കാര്‍ കുറവാണ്. ഈ വര്‍ഷം ലാത്തിരി, പൂത്തിരി എന്നിവയാണ് കൂടുതലും. ചെറിയ പടക്കം, നിലവെടി, ഈര്‍ക്കില്‍ വാണം കുറ്റിപടക്കം എന്നിവയ്ക്ക് പുറമെ ആകാശത്ത് അഞ്ചുവര്ണ്ണങ്ങളില് പൊട്ടിവിരിയുന്ന പെന്റ സ്കൈ അഞ്ചെണ്ണം 300 രൂപയാണ്. വിവിധ വര്‍ണ്ണങ്ങളില്‍ കത്തുന്ന ലാത്തിരി രണ്ടെണ്ണം 200 രൂപയും വനിതാ കമ്പനിയുടെ ഏറ്റവും നൂതന ഇനമായ വാരിയര്‍ റോക്കറ്റ് പത്തെണ്ണം 125 രൂപയുമാണ്. 10 മുതല്‍ 300 രൂപ വരെയുള്ള ചക്രവും ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: