തിരുവനന്തപുരം: നവോത്ഥാന കവിയെന്ന് അതുല്യ സിംഹാസനം നല്കി സാംസ്കാരിക കേരളം ആദരിക്കുന്ന കുമാരനാശാനോടുള്ള ‘ബഹുമാനം’ നഗരസഭയ്ക്ക് കടലാസില്‍ മാത്രം. കേരള സര്‍വകലാശാലാ ആസ്ഥാനത്തിന് മുന്നിലെ ആശാന് പ്രതിമയ്ക്ക് ചുറ്റുമുള്ള പൂന്തോട്ടത്തില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചുകൊണ്ട് അതും വരുമാനമാര്ഗമാക്കാനാണ് നീക്കം.
വാട്ടര്ഫൗണ്ടന്, എല്‍ഇഡി ലൈറ്റ് എന്നിവ സ്ഥാപിച്ച് മനോഹരമാക്കിയിട്ടുണ്ടെങ്കിലും സ്വകാര്യഏജന്‍സികള്‍ പരസ്യങ്ങള്‍ സ്ഥാപിച്ച് ഇതിന്റെ നിറം കെടുത്തുകയാണ്. ഇതിന്റെ സംരക്ഷണത്തിനും പരിപാലനത്തിനുമായി നഗരസഭ ചുമതലപ്പെടുത്തിയിരിക്കുന്നത് സ്വകാര്യ പരസ്യകമ്പനിയെയാണ്. ഇവര്‍ ഇതിന് ചുറ്റും പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിനായി പ്രതിമയ്ക്ക് മുന്നില്‍ എല്‍ഇഡി സ്ക്രീന്‍ സ്ഥാപിച്ച് പരസ്യം ക്ഷണിച്ചിരിക്കുകയാണ്.
നഗരത്തിന്റെ പല ഭാഗങ്ങളില്‍ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ടെന്‍ഡര്‍ ലഭിച്ച ഏജന്‍സികള്‍ക്കാണു നിശ്ചിത കാലാവധിയിലേക്കു പരിപാലനചുമതല നല്‍കുന്നത്. സാമ്പത്തികച്ചെലവുകളും അവര്‍ തന്നെ വഹിക്കണം. പകരമായി, ഇവരുടെ പരസ്യബോര്‍ഡുകള്‍ പാര്‍ക്കില്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കും. ഇത് മറികടന്നാണ് ഇവര്‍ പരസ്യം ക്ഷണിച്ചിരിക്കുന്നത്. പരസ്യം ക്ഷണിച്ചിരിക്കുന്നതിനെക്കുറിച്ചും തുകയെക്കുറിച്ചും സ്വകാര്യ ഏജന്‍സിയോട് ചോദിച്ചെങ്കിലും അവര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ല. ആശാന്റെ മാറ്റുവിന്‍ ചട്ടങ്ങളെ എന്ന ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് നഗരസഭാ അധികൃതര്‍ ഇതിന് മൗനസമ്മതം നല്‍കിയോ എന്നാണ് അറിയേണ്ടത്.
മഹാന്മാരുടെ പ്രതിമയ്ക്ക് ചുറ്റും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ജനങ്ങള്‍ക്കിടയിലും അതൃപ്തിയുണ്ട്. 1973 ഡിസംബര്‍ 4ന് അന്നത്തെ രാഷ്ട്രപതി വി.വി. ഗിരിയാണ് ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മഹാനായ കവിയായിരുന്ന കുമാരനാശാന്റെ പ്രതിമ അനാവരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: