ശ്രീകാര്യം: പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ നടക്കുന്ന കഴക്കൂട്ടം-കാരോട് ബൈപ്പാസ് റോഡില്‍ കുഴിവിളയ്ക്ക് സമീപം മണ്ണ് ഇടിഞ്ഞുവീണ് ഗതാഗതം നിലച്ചു. അപകടസമയത്ത് അത് വഴി രണ്ട് ബൈക്കുകളിലായി യാത്ര ചെയ്യുകയായിരുന്ന നാലുപേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
തിങ്കളാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. ഉടന്‍ തുമ്പ പോലീസ് സ്ഥലത്തെത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിലെ മണ്ണ് നീക്കംചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഹര്‍ത്താല്‍ ദിനമായതിനാല്‍ സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ആളപായമാണ് ഒഴിവായത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കുന്ന് ഇടിഞ്ഞ് പ്രധാന റോഡിലേക്ക് വീഴുന്നത് ഇവിടെ പതിവാണ്. റോഡിന്റെ വലതുവശത്തെ കുന്നാണ് തിങ്കളാഴ്ച ഇടിഞ്ഞുവീണത്. ഇതിന് മുകളില്‍ അശാസ്ത്രീയമായി സര്‍വീസ് റോഡ് നിര്മിക്കാനാരംഭിച്ചതോടെയാണ് കുന്നിടിഞ്ഞ് മണ്ണ് ബൈപ്പാസ് റോഡിലേക്ക് വീണു തുടങ്ങിയത്. കുന്നിന് മുകളില്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് സര്‍വീസ് റോഡ് നിര്‍മിക്കുന്നത്. ഇത് അപകടം ക്ഷണിച്ചുവരുത്തുകയാണെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആരോപണം. മഴ കനത്തതോടെ കുന്നിന്റെ പലഭാഗങ്ങളും ഇടിഞ്ഞു റോഡിലേക്ക് മണ്ണ് വീഴുന്നത് പതിവായി. നിരവധി തവണ ഇത്തരത്തില്‍ മണ്ണ് ഇടിഞ്ഞു വീണിട്ടും നിര്‍മാണ കമ്പനിയോ അധികൃതരോ തടയുന്നതിനുള്ള നടപടി എടുത്തിട്ടില്ലെന്നാണ് ആരോപണം. ഗതാഗത കുരുക്കുള്ള സമയത്ത് ഉണ്ടാകുന്ന കുന്നിടിയല്‍ വന്‍ ദുരന്തത്തിന് വഴിവയ്ക്കും. കുഴിവിളയില്‍ 30 അടിയോളം ഉയരത്തിലാണ് സര്‍വീസ് റോഡുകള്‍ നിര്‍മിക്കുന്നത്.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന ബൈപ്പാസ് റോഡില്‍ തുടര്‍ച്ചയായി മണ്ണിടിയുന്നത് വാഹന യാത്രക്കാരെയും കാല് നടയാത്രികരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അഞ്ചു മാസത്തിനിടയില്‍ ആറുതവണയാണ് ഇവിടെ മണ്ണിടിഞ്ഞത്. അതില്‍ നാലുതവണയും രാത്രിയിലായിരുന്നു. മണ്ണിടിച്ചില്‍ തടയാന്‍ അധികൃതര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: