കണ്ണൂര്‍: ആര്‍എസ്എസ് മുഴപ്പിലങ്ങാട് മണ്ഡല് കാര്യവാഹ് കൂടക്കടവിലെ നിധീഷിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നുണപ്രചാരണവുമായി പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനി. സംഭവത്തില്‍ ദേശവ്യാപകമായി പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് പാര്‍ട്ടി പത്രത്തിലൂടെ നുണപ്രചാരണം നടത്തി തലയൂരാന്‍ സിപിഎം നേതൃത്വത്തിന്റെ വൃഥാ ശ്രമം. മദ്യപസംഘങ്ങളുടെ ഏറ്റുമുട്ടലിലാണ് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റതെന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്. പരിസരവാസികള്‍ ഇത്തരം മൊഴി നല്‍കിയെന്നും പാര്‍ട്ടി പത്രം പറയുന്നു. എന്നാല്‍ സമാധാനം നിലനില്‍ക്കുന്ന മുഴപ്പിലങ്ങാട് ആര്‍എസ്എസ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച സിപിഎം നേതൃത്വത്തിന്റെ നീക്കത്തിനെതിരെ പ്രദേശത്ത് വ്യാപകമായ പ്രതിഷേധമുയര്‍ന്നുകഴിഞ്ഞു. പ്രദേശത്ത് സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിന് അധികൃതര്‍ സമാധാനയോഗം വിളിച്ച് ചേര്‍ത്തിന് തൊട്ടടുത്തദിവസം തന്നെയാണ് നിധീഷിന് നേരെ അക്രമമുണ്ടായത്. ബിജെപി-സിപിഎം സംസ്ഥാന നേതാക്കള്‍ ജില്ലയില്‍ സമാധാനാന്തരീക്ഷമുണ്ടാക്കുന്നതിന് ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നെങ്കിലും അതിനെയെല്ലാം കാറ്റില്‍ പറത്തിയാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഒത്താശയോടെ വ്യാപകമായി അക്രമം നടത്തുന്നത്.
ആസൂത്രിതമായ അക്രമം നടത്തിയതിനു ശേഷം വ്യാജപ്രചാരണമഴിച്ചുവിടുകയെന്നത് സിപിഎം ഉള്‍പ്പെടെയുള്ള ഇടതു തീവ്രവാദ സംഘടനകളുടെ പതിവ് രീതിയാണ്. കണ്ണൂരില്‍ സംസ്ഥാന സ്കൂള്‍ യുവജനോത്സവം നടക്കുന്ന സമയത്താണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ സ്വന്തം നാട്ടില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് ചേര്‍ത്ത് പറഞ്ഞത് കുടുംബവഴക്കാണ് കൊലയ്ക്ക് പിന്നിലെന്നാണ്. എന്നാല്‍ കൊലപാതകം നടന്ന് 24 മണിക്കൂര്‍ കഴിയുന്നതിന് മുമ്പ് പ്രാദേശിക സിപിഎം നേതാക്കളുള്‍പ്പടെയുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പയ്യന്നൂരില്‍ മണ്ഡല് കാര്യവാഹ് ബിജുവിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയപ്പോഴും നേതൃത്വം നുപ്രചാരണവുമായി രംഗത്തിറങ്ങുകയായിരുന്നു. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലെത്തിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി പറഞ്ഞത് പാര്‍ട്ടി നേതൃത്വത്തിന് കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു. എന്നാല്‍ ബിജു വധക്കേസിലും സിപിഎം നേതാക്കള്‍ ഉള്‍പ്പടെ അറസ്റ്റിലായി. ആസൂത്രിതമായി അക്രമം നടത്തുകയും ജനരോഷമുയരുമ്പോള്‍ നുണപ്രചാരണവുമായി രംഗത്തിറങ്ങുകയെന്ന സിപിഎമ്മിന്റെ സ്ഥിരം നിലപാട്തന്നെയാണ് മണ്ഡല് കാര്യവാഹിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു ശേഷവും സിപിഎം നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: