ഒരു മുഖ്യധാരാ ചാനല്‍ ചര്‍ച്ച കാണാനിടയായതിന്റെ സങ്കടം വായനക്കാരുമായി പങ്കുവയ്ക്കുകയാണ്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരില്‍നിന്ന് താന്‍ പ്രതീക്ഷിക്കുന്ന ഉത്തരംതന്നെ ലഭിക്കാന്‍ ‘കുത്തി കുത്തി’ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന അവതാരക. വിഷയം വൈക്കം സ്വദേശിനി അഖിലയുടെ മതംമാറ്റവും തുടര്‍ന്നുള്ള കേസും. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും, പ്രസിദ്ധമായ ഒരു മുസ്ലിം പള്ളിയിലെ ഇമാമും, പിന്നെ മതംമാറ്റപ്പെട്ട പതിനെട്ടുകാരി നിമിഷയുടെ അമ്മ ബിന്ദുവും. നിമിഷ ഇപ്പോള്‍ സിറിയയിലോ അഫ്ഗാനിസ്ഥാനിലോ എന്നറിയാതെ ഉള്ളുലയ്ക്കുന്ന വ്യഥയുമായി ബിന്ദു. ചര്‍ച്ചയുടെ ഇടയ്ക്കുവച്ചാണ് കരഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ടുള്ള ബിന്ദുവിന്റെ ചോദ്യം. ഒരു വിലാപം പോലെയുള്ള ആ ചോദ്യം ഏതാണ്ടിങ്ങനെ.
”എന്റെ മോള് നിമിഷ അവള്‍ക്കിഷ്ടപ്പെട്ട ഏതു ചെറുപ്പക്കാരനെ പ്രേമിക്കുന്നതിനും വിവാഹം കഴിക്കുന്നതിനും എനിക്കെതിര്‍പ്പില്ല. അവള് ചെന്നു കയറുന്നവന്റെ ഭവനത്തില്‍ അവള്‍ക്ക് അവളുടെ വിശ്വാസവും ആചാരവും അനുഷ്ഠിച്ചു ജീവിക്കാനെന്താ കഴിയാത്തത്? എന്താണതിനു തടസ്സം? ഞാന്‍ അത്ര പഠിപ്പും അറിവുമുള്ള സ്ത്രീയല്ല. അതുകൊണ്ട് എന്റെ ചോദ്യത്തിന് എനിക്കൊരുത്തരം വേണം. അല്ലെങ്കില്‍ എന്താണെന്നുവച്ചാല്‍ കോടതി തീരുമാനിക്കട്ടെ. പെറ്റ വയറിന്റെ വേദനകൊണ്ട് ചോദിച്ചുപോവുകയാണ്.”
”ഒരമ്മയുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു.” ഔദാര്യവതിയായ അവതാരകമൊഴിഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ അവശേഷിക്കുന്ന ബാക്കി മൂന്നുപേരില്‍ ആരെങ്കിലും ആ ചോദ്യത്തിന് മറുപടി നല്‍കുമെന്ന് പ്രതീക്ഷിച്ച് ആകാംക്ഷയോടെ കാത്തിരുന്നു. ബിന്ദുവിന്റെ ആ ചോദ്യത്തിനു മാത്രം ആരും മറുപടി പറഞ്ഞില്ല. ചര്‍ച്ച പിന്നെയും നീണ്ടു. പലരും പല റൗണ്ട് സംവദിച്ചു. പക്ഷേ മര്‍മ്മപ്രധാനമായ ആ ചോദ്യത്തിനു മാത്രം ആരും മറുപടി പറഞ്ഞില്ല. ബിന്ദുവിന്റെ ചോദ്യത്തിന് ഉത്തരം ലഭിക്കണമെന്ന് ചാനല്‍ അവതാരകയ്ക്കും ആഗ്രഹമുള്ളതായി തോന്നിയില്ല.
യഥാര്‍ത്ഥത്തില്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മൂന്ന് പേരോടുള്ള ചോദ്യമല്ലത്; ഇന്നത്തെ മൊത്തം കേരളീയ സമൂഹത്തോടുമുള്ള ചോദ്യമാണത്. ഹിന്ദു യുവാക്കളും ക്രിസ്ത്യന്‍ യുവാക്കളും ഇതരമതത്തിലുള്ള പെണ്‍കുട്ടികളെ പ്രേമിച്ചു വിവാഹം കഴിച്ച് സന്തോഷകരമായ ജീവിതം നയിക്കുന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. എന്തുകൊണ്ട് മുസ്ലിം യുവാക്കള്ക്കതിനു കഴിയുന്നില്ല? (അപവാദങ്ങള്‍ ഉണ്ടാവാം; പക്ഷേ അത് പൊതുനിയമത്തെ സാധൂകരിക്കുകയേ ഉള്ളൂ.)
ഇത്തരുണത്തില്‍ ഓര്‍മ്മവരുന്നത് പ്രേമത്തിനുവേണ്ടി എന്തുവിലയും നല്കാന് തയ്യാറായി ‘കമലസുരയ്യയായി’ മാറിയ കമലാദാസ് എന്ന നമ്മുടെ സ്വന്തം മാധവിക്കുട്ടിയെയാണ്. പണ്ഡിതനും തത്വജ്ഞാനിയും പ്രഭാഷകനുമൊക്കെയായ ആ ജനപ്രതിനിധിക്കു പക്ഷേ മാധവിക്കുട്ടിയെ ‘മാധവിക്കുട്ടി’ ആയി ഉള്‍ക്കൊള്ളാനായില്ല. നോക്കണേ, മതബോധത്തിന്റെ, ചെറുപ്പത്തിലേ കിട്ടിയ ‘ബ്രെയ്ന്‍ വാഷിന്റെ’ ഒരു ശക്തി; തീവ്രത! തത്വജ്ഞാനവും പാണ്ഡിത്യവുമൊക്കെ ചില മൗലിക വിശ്വാസത്തിനു മുന്നില്‍ ഒന്നുമല്ലാതാകുന്നത്.
സ്നേഹമെന്നാല് ഉപാധികളില്ലാത്തതാണ്. ഉപാധികളോടെയുള്ള സ്നേഹവും പ്രേമവും വെറും കാപട്യം. ശരീരമാസകലം കറുത്ത തുണിയില്‍ മൂടി, മുഖംപോലും പുറത്തുകാട്ടാതെ, അഞ്ചുനേരം നിസ്കരിക്കാന്‍ തയ്യാറായാല്‍ മാത്രമേ പ്രേമം സഫലമാക്കാനാകൂ! ഇത്തരം പ്രേമത്തെയല്ലേ ‘ലൗ ജിഹാദ്’ എന്നുവിളിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതി അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് കൊച്ചിയില്‍ നടത്തിയ പ്രസ്താവന ഇങ്ങനെ: ”ഭിന്നമതങ്ങളും സംസ്കാരങ്ങളും ഭാരതത്തിന്റെ സമ്പന്നതയെക്കാണിക്കുന്നു. ഇതരസംസ്കാരങ്ങളെയും മതങ്ങളെയും ബഹുമാനിക്കാന്‍ നമുക്ക് കഴിയണം.” ഇത് സഹിഷ്ണുതയുടെ വാക്കുകള്‍. തന്റെ പ്രേമഭാജനത്തിന്റെ വിശ്വാസത്തെയും ആചാരങ്ങളെയും അതേപടി അംഗീകരിക്കാനാവാത്തവര്ക്ക് പ്രേമിക്കാന്‍ തന്നെ അര്‍ഹതയില്ല. അയല്‍ക്കാരനെ സ്നേഹിക്കയെന്നാല്‍ അവന്റെ വിശ്വാസത്തെ ആദരിക്കുക എന്നും, അതിനെ ചോദ്യം ചെയ്യാതിരിക്കുക എന്നുംകൂടി അര്‍ത്ഥമുണ്ടെന്ന് പറഞ്ഞത് സാക്ഷാല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
”നിങ്ങള്‍ കാറ്റിനെയോ കല്ലിനെയോ ജലത്തെയോ അഗ്നിയെയോ സൂര്യനെയോ ചന്ദ്രനെയോ എന്തിനെ വേണമെങ്കിലും ആരാധിച്ചുകൊള്ളൂ. ഒരു പ്രശ്നവുമില്ല. അതെല്ലാം ആത്യന്തികമായി എത്തിച്ചേരുന്നത് ഒരേ ഒരു പരമമായ ശക്തിയിലേക്കാണ്. ചൈതന്യത്തിലേക്കാണ്. ആ ചൈതന്യം തന്നെയാണ് ഈശ്വരന്.” എല്ലാറ്റിനെയും ഉള്‍ക്കൊള്ളാനാകുന്ന ഈയൊരു കാഴ്ചപ്പാടാണ് യഥാര്‍ത്ഥത്തില്‍ ‘മതേതരത്വം’ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. സമകാലിക ഭാരതത്തില്‍ ‘മതേതരത്വം’ എന്ന വാക്കിന് അര്‍ത്ഥം നഷ്ടപ്പെടുകയാണ്. മോക്ഷത്തിന് (അഥവാ മോചനത്തിന്, മുക്തിക്ക്) ”ഒരേ ഒരു വഴിയേ ഉള്ളൂ” എന്നു ശഠിക്കുന്നിടത്ത് അസഹിഷ്ണുത തലപൊക്കുന്നു. ഒട്ടേറെ വഴികളുണ്ട് എന്ന് അംഗീകരിക്കലാണ് സഹിഷ്ണുത. അതാണ് മതേതരത്വത്തിന്റെ കാതല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: