പേരാമ്പ്ര: വഴിയോരമതിലിടിഞ്ഞ് അപകടാവസ്ഥയിലായ വീട്ടില്‍ പോളിയോ ബാധിതനായ മകനോടോപ്പം ഭീതിയോടെ വൃദ്ധരായ അച്ഛനും അമ്മയും. കായണ്ണ ഗ്രാമപഞ്ചായത്ത് വാര്‍ഡ് ഏഴില്‍പ്പെട്ട ഊളേരി കരികണ്ടന്‍പാറ റോഡ് ഓര കല്ക്കെട്ടിടിഞ്ഞു വീണാണ് ആറങ്ങാട്ടുകൊല്ലി ബാലകൃഷ്ണന്റെ വീടിനു ഭീഷണിയായത്.
കഴിഞ്ഞ ആഗസ്ത് 16നായിരുന്നു സംഭവം. ഇടിഞ്ഞു വീണ കല്ലും മണ്ണും വീടിനു മുന്നില്‍ പതിച്ച നിലയിലാണ്. ഇടിഞ്ഞതിന്റെ ശേഷിക്കുന്ന ഭാഗം പൊട്ടിപ്പിളര്‍ന്നു നില്‍ക്കുകയാണ്. ഉയര്‍ന്നു നില്ക്കുന്ന തിട്ടയുടെ അടിഭാഗത്താണു ബാലകൃഷ്ണന്റെ വീട്. ഭാര്യയും പോളിയോ ബാധിച്ച 40 വയസുള്ള മകനുമാണു വീട്ടിലുള്ളത്. വീണ്ടും മണ്ണിടിഞ്ഞു അത്യാഹിതം സംഭവിച്ചാല്‍ മുതിര്‍ന്ന മകനെയുമെടുത്തു ഓടിരക്ഷപ്പെടാന്‍ തനിക്കാവില്ലെന്ന് 66 കാരനായ ബാലകൃഷ്ണന് പറഞ്ഞു.
ഇടിഞ്ഞ ഭാഗം കെട്ടി സംരക്ഷിക്കാന്‍ സത്വര നടപടി ആവശ്യപ്പെട്ടു ഇദ്ദേഹം രണ്ടു മാസമായി കായണ്ണ പഞ്ചായത്ത് ഓഫീസിന്റെ പടികള്‍ കയറിയിറങ്ങുകയാണ്. പ്രവര്‍ത്തി കരാര്‍ നല്‍കിയിട്ടുണ്ടെന്നാണ് പഞ്ചായത്തിന്റെ നിലപാട്. കോണ്ട്രാക്ടര്മാരുടെ സമരം കാരണം പണി നടക്കുന്നില്ലെന്ന കാരണം പറഞ്ഞ് അധികൃതര്‍ തങ്ങളെ അവഗണിക്കുകയാണെന്നാണ് ബാലകൃഷ്ണന്റെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: