ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. ചാണ്ടിയുടെ റിസര്ട്ടിലേക്കുള്ള സീറോ ജെട്ടി റോഡിന് ഒത്താശ ചെയ്തത് ആലപ്പുഴ മുന്‍ എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡന്റുമായ എ.എ. ഷുക്കൂര്‍.
2010 സപ്തംബറില്‍ എംഎല്‍എ ആയിരിക്കേയാണ് ഷുക്കൂര്‍ നെല്പാടം നികത്തിയുള്ള റോഡിന് വേണ്ടി എംപി ഫണ്ടിനായി പി.ജെ. കുര്യന് ശുപാര്‍ശക്കത്ത് നല്‍കിയത്. ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മ്മിക്കാന്‍ അങ്ങയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുക അനുവദിക്കണമെന്ന് താല്പര്യപ്പെടുന്നു എന്നതാണ് കത്തിന്റെ ഉള്ളടക്കം.
ഇന്ന് തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കോണ്‍ഗ്രസ് നേതാവ് തന്നെ ചാണ്ടിക്കായി ശുപാര്‍ശ കത്ത് നല്കിയ വിവരം പുറത്തായതോടെ മറനീക്കുന്നത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ്. ആറ് കുടുംബങ്ങള്‍ക്ക് മാത്രമാണ് ഈ റോഡിന്റെ ഗുണം കിട്ടുകയെന്നും നന്നായറിയാമായിരുന്ന ഷുക്കൂര്‍, എംഎല്‍എ എന്ന നിലയില്‍ രണ്ട് ഏക്കറിലേറെ നെല്പാടം നികത്തി എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയുള്ള അനധികൃത നിര്‍മ്മാണത്തിന് ഒത്താശ ചെയ്യുകയായിരുന്നു.
ഇനി ഇതേ റോഡിനായി സിപിഐ നേതാവ് കെ.ഇ. ഇസ്മായില്‍ എങ്ങനെ എംപി ഫണ്ട് നല്കി എന്ന വിവരമാണ് ഇനി പുറത്തുവരാനുള്ളത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമനുസരിച്ച് സംസ്ഥാന തല നിരീക്ഷണ സമിതിയുടെ അനുവാദം വാങ്ങാതെയാണ് ഈ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: