കൊടകര: മറ്റെല്ലാ ജോലികളിലുമെന്ന പോലെ കൃഷിപ്പണിയോടുമുള്ള മലയാളികളുടെ താല്പര്യമില്ലായ്മ മുതലാക്കാന്‍ ബംഗാളില്‍ നിന്നും തൊഴിലാളികളെത്തി. മറ്റത്തൂര്‍ പഞ്ചായത്തിലെ ചെമ്പുച്ചിറ പാടശേഖരത്തിലാണ് ഞാറു നടാന്‍ ബംഗാളി തൊഴിലാളികളെത്തിയത്. പുരുഷന്മാരാണ് കൂട്ടമായി കൃഷിപ്പണിക്കായി എത്തിയിട്ടുള്ളത്. ഇവരില്‍ പ്രായമായവരും ചെറുപ്പക്കാരുമുണ്ട്. ഞാറ്റടിയില്‍ നിന്ന് ഞാറ് പറിച്ച് ഒരു പറ നിലത്ത് നടുന്നതിന് 700 രൂപ മാത്രമാണ് കൂലി. നാട്ടില്‍ ഈ ജോലി ചെയ്യാന്‍ മലയാളികളെ കിട്ടാനില്ല.ജോലിക്ക് വന്നാലാകട്ടെ പുരുഷന്മാര്ക്ക് എഴുന്നൂറും സ്ത്രീകള്‍ക്ക് അഞ്ഞൂറും രൂപ കൂലി കൊടുക്കണം. മൂന്ന് സ്ത്രീ തൊഴിലാളികളുണ്ടെങ്കിലേ ഒരു പറ നിലം നടാന്‍ സാധിക്കൂ.
ഈ നിരക്കില്‍ ചുരുങ്ങിയത് 1500 രൂപ വേണ്ടിയിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ ബംഗാളികള്‍ 700 രൂപ നിരക്കില്‍ ചെയ്ത് തരുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. മലയാളികള്‍ വയലിലെത്തണമെങ്കില് എട്ടര മണിയെങ്കിലും ആകും. രാവിലെ ആറരക്ക് തന്നെ ബംഗാളികള്‍ റെഡി. ഞാറ്റുപാട്ടുകള്‍ ഉയര്‍ന്നു കേട്ടിരുന്ന പാടശേഖരങ്ങളില്‍ ഇപ്പോള്‍ ബംഗാളി ശീലുകള്‍ മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: