ആമ്പല്ലൂര്‍ : ബസ് സ്റ്റോപ്പിലെ അപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിക്കൊരുങ്ങി പുതുക്കാട് പോലീസ്. അപകടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കെ പോലീസ് കെഎസ്ആര്‍ടിസിക്ക് നോട്ടീസ് നല്കി.
ദേശീയപാതയിലെ പ്രധാന റോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും അവസാനിപ്പിക്കണമെന്ന് പോലീസ് കെ.എസ്.ആര്.ടി.സി. അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്കി.
ദേശീയപാതയില്‍ നിര്‍ത്തി ആളുകളെ കയറ്റുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിഐ എസ്പി സുധീരന് പറഞ്ഞു. ചാലക്കുടി ബസ് സ്റ്റോപ്പിന് മുന്പില് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ കോളേജ് ബസുകളും നിര്‍ത്തി ആളുകളെ കയറ്റുന്നതുമൂലം അപകടങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ശനിയാഴ്ച കെഎസ്ആര്‍ടിസി ബസ് ദേശീയപാതയില്‍ നിര്‍ത്തി ആളുകളെ കയറ്റി മുന്നോട്ട് എടുത്ത് രണ്ടാമത്തെ ട്രാക്കിലേക്ക് കയറാന്‍ ശ്രമിച്ചത് അപകടത്തിന് ഇടയാക്കിയിരുന്നു.
ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ മാസം കണ്ടെയ്നര്‍ ലോറി നിയന്ത്രണംവിട്ട് ദേശീയപാതയോരത്ത് ബസ് കാത്ത് നിന്ന യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി വിദ്യാര്‍ത്ഥികള്‍ അടക്കം 15 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് ദേശീയപാത അഥോറിറ്റി ബസ് സ്റ്റോപ്പിന് മുന്പില് ഡിവൈഡറില്‍ സംരക്ഷണവേലി സ്ഥാപിച്ചിരുന്നു.
ഇപ്പോള്‍ സംരക്ഷണവേലി അവസാനിക്കുന്നിടത്താണ് ബസുകള്‍ പ്രധാന പാതയില്‍ നിര്‍ത്തി ആളുകളെ കയറ്റുന്നതും ഇറക്കുന്നതും.
പോലീസ് നോട്ടീസ് നല്‍കിയിട്ടും ദേശീയപാതയില്‍ നിര്‍ത്തി ആളുകളെ കയറ്റുന്നത് തുടരുകയാണ് കെഎസ്ആര്‍ടിസി ബസുകള്‍. പ്രധാന റോഡിലൂടെ വരുന്ന ബസ്സുകള്‍ സര്‍വ്വീസ് റോഡിലേക്ക് പ്രവേശിച്ച് ബസ് ബേയില്‍ നിര്‍ത്തി ആളെ കയറ്റിയാല്‍ മറ്റു വാഹനങ്ങള്‍ക്ക് തടസ്സമൊഴിവാക്കാമെങ്കിലും ഇത് പാലിക്കുന്നില്ല. സിഗ്നല്‍ മറികടക്കാന്‍ വാഹനങ്ങള്‍ അമിതവേഗതയില്‍ വരുന്നതും അപകടത്തിന് ഇടയാക്കുന്നുണ്ട്.
ഇവിടെ സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായിട്ട് ആയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഇതുമൂലം അമിതവേഗതയില്‍ വരുന്ന വാഹനങ്ങള്‍ സിഗ്നല്‍ മറികടക്കാന്‍ ശ്രമിക്കുന്നത് മൂലവും ഇവിടെ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: