ഗുവാഹത്തി/മഡ്ഗാവ്: ഫ്രാന്‍സിനെ കീഴടക്കി സ്പെയിനും മെക്സിക്കോയെ പരാജയപ്പെടുത്തി ഇറാനും അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ട് ടീമുകളും വിജയിച്ചത് 2-1ന്. ഏഷ്യന്‍ ശക്തികളായ ഇറാന്റെ കന്നി ക്വാര്‍ട്ടര്‍ ഫൈനലാണിത്.
സ്പെയിനിനായി 44-ാംമിനിറ്റില്‍ ജുവാന്‍ മിറാന്‍ഡയും 90-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ആബേല്‍ റൂയിസും ഗോള്‍ നേടിയപ്പോള്‍ ഫ്രാന്‍സിന്റെ ആശ്വാസ ഗോള്‍ ലെന്നി പിന്റര്‍ നേടി. മെക്സിക്കോക്കെതിരെ ഇറാന്റെ ഗോളുകള്‍ 7-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മുഹമ്മദ് ഷരീഫിയും 11-ാം മിനിറ്റില്‍ അലഹ്യാര്‍ സയ്യദും നേടി. മെക്സിക്കോയുടെ ആശ്വാസ ഗോള്‍ റോബര്‍ട്ടോ ഡി ലൊ റോസ 37-ാം മിനിറ്റില്‍ സ്വന്തമാക്കി.
അവസാന മിനിറ്റ് പെനാല്‍റ്റിയില്‍ സ്പെയിന്
അത്യന്തം ആവേശകരമായ പോരാട്ടത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഫ്രാന്‍സിനെതിരെ സ്പെയിന് വിജയം നേടിയത്. ആദ്യപകുതിയില്‍ ്രഫാന്സും രണ്ടാം പകുതിയില്‍ സ്പെയിനിനുമായിരുന്നു മുന്‍തൂക്കം. എന്നാല്‍ ഷോട്ടുകള്‍ പായിക്കുന്നതില്‍ മുന്നിട്ടുനിന്നത് സ്പെയിന്. കളിയിലുടനീളം അവര്‍ പായിച്ച 11 ഷോട്ടുകളില്‍ അഞ്ചെണ്ണം വലയിലേക്ക് നീങ്ങി. അതില്‍ രണ്ടെണ്ണം വലയിലെത്തിയപ്പോള്‍ മൂന്നെണ്ണം ഫ്രഞ്ച് ഗോളി രക്ഷപ്പെടുത്തി. അതേസമയം ഫ്രാന്‍സിന് മൂന്ന് തവണ മാത്രമാണ് സ്പെയിന് ഗോളിയെ പരീക്ഷിക്കാനായത്.
കളിയുടെ ആദ്യ മിനിറ്റുമുതല്‍ ലീഡ് നേടാന്‍ ഇരുടീമുകളും സമ്മര്‍ദ്ദം ചെലുത്തി. 14-ാം മിനിറ്റില്‍ ലെന്നി പിന്ററും 19-ാം മിനിറ്റില്‍ സ്പെയിനിന്റെ ഫെറാന്‍ ടോറസും അവസരം നഷ്ടമാക്കി. രണ്ട് മിനിറ്റിനുശേഷം ഫ്രഞ്ച് സൂപ്പര്‍താരം അമിനെ ഗൗരിയും അവസരം നഷ്ടപ്പെടുത്തി. 25-ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ അലക്സിസ് ഫ്ളിപ്സും തൊട്ടുപിന്നാലെ സ്പാനിഷ് സൂപ്പര്‍താരം ആബേല്‍ റൂയിസും ഗോളിനായി ശ്രമിച്ചെങ്കിലും ഗോളിമാര്‍ രക്ഷപ്പെടുത്തി. തുടര്‍ച്ചയായി അവസരങ്ങള്‍ പാഴാക്കിയശേഷം 34-ാം മിനിറ്റില്‍ ഫ്രാന്‍സ് ആദ്യഗോള്‍ നേടി. സൂപ്പര്‍ താരം അമിന്‍ ഗൗരി നല്കിയ പന്ത് ബോക്സിനകത്തു നിന്നും വലയിലെത്തിച്ചത് ലെന്നി പിന്റര്‍.
തൊട്ടടുത്ത മിനിറ്റില്‍ ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും പിന്ററുടെ ഷോട്ട് പുറത്ത്. ലീഡ് വഴങ്ങിയതോടെ മുന്നേറ്റം കനപ്പിച്ച സ്പെയിന് 44-ാം മിനിറ്റില്‍ സമനില നേടി. ഫെറാന്‍ ടോറസ് നല്കിയ ക്രോസ് തകര്‍പ്പന്‍ ഹെഡറിലൂടെ ഫ്രാന്‍സിന്റെ വലയിലെത്തിച്ചത് ജുവാന്‍ മിറാന്‍ഡ. ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി സമനിലയില്‍.
രണ്ടാം പകുതിയില്‍ ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. തുടര്‍ച്ചയായി പന്ത് ഇരുഗോള്‍മുഖത്തേക്കും കയറിയിറങ്ങിയെങ്കിലും വിജയഗോള്‍ വിട്ടു. ഇതോടെ കളി സമനിലയിലേക്കും ഷൂട്ടൗട്ടിലേക്കും നീങ്ങുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ 90-ാം മിനിറ്റില്‍ കളി മാറി. ബോക്സിനുള്ളില്‍ വച്ച് സ്പെയിനിന്റെ അലോന്‍സോ ലാറയെ ഫ്രഞ്ചു താരം ഔമര്‍ സോലറ്റ് ഫൗള്‍ ചെയ്തു വീഴ്ത്തി. ഇതിന് സ്പെയിനിന് അനുകൂലമായി റഫറി പെനാലറ്റി വിധിച്ചു.
കിക്കെടുക്കാന്‍ എത്തിയത് ആബേല്‍ റൂയിസ്. റൂയിസിന്റെ ഷോട്ട് ഫ്രഞ്ച് ഗോളിയെ അനായാസം മറികടന്ന് വലയില്‍. അവസാന മിനിറ്റില്‍ സ്പെയിന് ലീഡ് നേടിയതോടെ മറുപടി നല്കാന് ഫ്രാന്‍സിനും കഴിഞ്ഞില്ല. 22നു വൈകിട്ട് 5ന് കൊച്ചിയില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറാനാണ് സ്പെയിനിന്റെ എതിരാളികള്‍.
തിരമാലകള്‍ തകര്‍ത്ത് ഇറാന്
മഡ്ഗാവില്‍ നടന്ന മത്സരത്തില്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കിയാണ് ഇറാന് ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്.
കളിച്ചത് മെക്സിക്കോയായിരുന്നെങ്കിലും ഇറാന് ഗോള്‍കീപ്പറുടെ ഉജ്ജ്വല പ്രകടനം അവരുടെ വിജയത്തിന് വിലങ്ങുതടിയായി. ഒപ്പം കളി തുടങ്ങി മെക്സിക്കന്‍ താരങ്ങള്‍ നിലയുറപ്പിക്കുന്നതിന് മുന്നേ ഇറാന് രണ്ട് തവണ വല ചലിപ്പിക്കുകയും ചെയ്തു. ആദ്യ 11 മിനിറ്റിനിടെയാണ് ഇറാന്റെ ഗോളുകള്‍.
മികച്ച ഫോമിലുള്ള ഇറാന് മെക്സിക്കോയെ വിറപ്പിച്ചാണ് കളി തുടങ്ങിയത്. ഏഴാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ഇറാന് ആദ്യഗോള്‍ നേടി. മുഹമ്മദ് ഷരീഫിയാണ് ആദ്യ ഗോള്‍ നേടിയത്. നാല് മിനിറ്റിനുശേഷം അലഹ്യാര്‍ സയ്യദിന്റെ ഷോട്ട് മെക്സിക്കന്‍ വല കുലുക്കി. അലി ഗൊലം സാദെയുടെ പാസ്സിലായിരുന്നു ഇറാന്റെ രണ്ടാം ഗോള്‍.
തുടര്‍ന്ന് ഗോള്‍ മടക്കാന്‍ തിരമാല കണക്കെ മെക്സിക്കോ ഇറാന് ബോക്സിലേക്ക് ഇരച്ചുകയറി. 37-ാം മിനിറ്റില്‍ അവര്‍ ഒരു ഗോള്‍ മടക്കുകയും ചെയ്തു. ബോക്സിനകത്ത് നിന്നും റോബര്‍ട്ടോ ഡി ലാ റോസ തൊടുത്ത വലംകാല് ഷോട്ടാണ് ഗോളായത്. ആദ്യ പകുതിയുടെ അവസാനം റോസയിലൂടെ തന്നെ മെക്സിക്കോ സമനില ഗോളിന് ശ്രമിച്ചെങ്കിലും ലക്ഷ്യം പാഴായി.
രണ്ടാം പകുതിയിലും ഇരുടീമുകളും വാശിയോടെ പൊരുതിയെങ്കിലും കൂടുതല്‍ ഗോള്‍ പിറന്നില്ല. ഇരു ടീമുകളും ഗോള്‍ ശ്രമങ്ങള്‍ പല കുറി നടത്തിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. ഇതോടെ 2-1ന്റെ വിജയവുമായി ഇറാന് ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പിലെ നാലാം സ്ഥാനക്കാരായ മെക്സിക്കോ താരങ്ങള്‍ കണ്ണീരോടെ മൈതാനം വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: