പാലാ: പാലാ ഗ്രീന്‍ഫീല്‍ഡ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ 20 മുതല്‍ 23 വരെ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കുറ്റമറ്റ ക്രമീകരണങ്ങളാണ് മേളയ്ക്ക് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നാലായിരത്തോളം താരങ്ങളും ഒഫീഷ്യല്‍സുമാണ് കായിക മാമാങ്കത്തില്‍ പങ്കെടുക്കുന്നത്. ശക്തമായ മഴയത്ത് പോലും വെള്ളം കെട്ടി നില്‍ക്കാത്ത സാങ്കേതിക മികവുള്ള സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്.
20ന് രാവിലെ 7ന് ആദ്യമത്സരങ്ങള്‍ ആരംഭിക്കും. രാവിലെ 9ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാക ഉയര്‍ത്തും. വൈകിട്ട് 4ന് ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രി എ.സി. മൊയ്തീന് അദ്ധ്യക്ഷനാകും. മുഖ്യമന്ത്രി പിണറായി വിജയന് സിന്തറ്റിക് ട്രാക്കിന്റെ സമര്‍പ്പണവും കായികമേളയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. വിശിഷ്ടാതിഥികളായി ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പി.ആര്. ശ്രീജേഷ്, വില്‍സണ്‍ ചെറിയാന്, ഒളിമ്പ്യന്മാരായ ഷൈനി വിത്സണ്, മനോജ്ലാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പങ്കെടുക്കുന്ന താരങ്ങള്‍ക്ക് സമീപ പ്രദേശത്തുള്ള 21 വിദ്യാലയങ്ങളിലാണ് താമസം ഒരുക്കിയിരിക്കുന്നത്. ഇവിടെ വനിതാ അദ്ധ്യാപകരുടെയും പോലീസിന്റെയും സാന്നിദ്ധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. കോട്ടയം റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി എന്നിവടങ്ങളില്‍ നിന്ന് കായികതാരങ്ങള്‍ക്ക് വാഹന സൗകര്യവും ഏര്‍പ്പെടുത്തി. താമസസ്ഥലത്ത് നിന്നു കായിക താരങ്ങളെ ഭക്ഷണശാലയിലേക്കും കളി സ്ഥലത്തേക്കും പ്രത്യേക വാഹനങ്ങളിലാണ് എത്തിക്കുന്നത്. രജിസ്ട്രേഷന് 19ന് രാവിലെ പാലാ സെന്റ്.തോമസ് എച്ച്എസ്എസില്‍ ആരംഭിക്കും. ഫലങ്ങള്‍ അപ്പപ്പോള്‍ ഇലക്ടോണിക് സംവിധാനത്തിലൂടെ ലഭ്യമാക്കും.
പത്രസമ്മേളനത്തില്‍ ജോസ് കെ. മാണി എംപി, നഗരസഭ ചെയര്‍പേഴ്സണ്‍ ലീന സണ്ണി, സ്പോര്‍ട്സ് ഡയറക്ടര്‍ ഡോ. ചാക്കോ ജോസഫ്, ഫിലിപ്പ് കുഴികുളം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. അരവിന്ദാക്ഷന്, പബ്ലിസിറ്റി കണ്‍വീനര്‍ എസ്. സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: