തിരുവനന്തപുരം: കേരളം രാഷ്ട്രീയപരിവര്‍ത്തനത്തിന് പാകമായെന്ന് ജനരക്ഷായാത്ര തെളിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വെറുമൊരു രാഷ്ട്രീയ യാത്രയായിരുന്നില്ല ജനരക്ഷായാത്ര. ജനങ്ങളുടെ വലിയൊരു കുത്തൊഴുക്കാണ് യാത്രയിലുടനീളം കണ്ടത്. കേരളത്തിന്റെ മനഃസാക്ഷി തൊട്ടുണര്‍ത്താന്‍ യാത്രയ്ക്കായി.
കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ചെയ്ത കൊടും ക്രൂരതയ്ക്ക് മറുപടി നല്‍കണമെന്ന് ജനം ആഗ്രഹിക്കുന്നതായി യാത്രയിലെ ജനപങ്കാളിത്തം തെളിയിച്ചു. ജനരക്ഷായാത്രയുടെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു യാത്രാനായകനായ അദ്ദേഹം.
യാത്ര മുന്നോട്ടുവച്ച കാര്യങ്ങളെ എതിര്‍ക്കാന്‍ ആദര്ശമില്ലാത്തതിനാല് ആരോപണം ഉയര്‍ത്തുകയായിരുന്നു സിപിഎമ്മും കോണ്‍ഗ്രസും. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെക്കുറിച്ചോ ആദര്‍ശത്തെക്കുറിച്ചോ പറയാന്‍ ഇരു പാര്‍ട്ടികള്‍ക്കും അവകാശമില്ലാതായി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തലയില്‍ മുണ്ടിട്ടുപോലും നടക്കാന്‍ പറ്റാത്ത അവസ്ഥ. തട്ടിപ്പും വെട്ടിപ്പും കൈക്കൂലിയും അഴിമതിയുമൊക്കെയായിരുന്നു കോണ്‍ഗ്രസ് നേതാക്കളെ കുടുക്കിയിരുന്നെങ്കില് ഇപ്പോള്‍ ബലാത്സംഗ കേസില്‍ ജയിലില്‍ പോകാന്‍ തയ്യാറെടുക്കുകയാണ്.
അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടക്കുന്ന തോമസ് ചാണ്ടിയെ അതില്‍നിന്നു പൊക്കി എടുത്ത് ചുമന്നുനടക്കുകയാണ് പിണറായി വിജയന്. അക്രമരാഷ്ട്രീയത്തിന്റെ മുന്നില്‍ നില്ക്കുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് മൂല്യാധിഷ്ഠിത രാഷ്ട്രീയപ്രവര്‍ത്തനം നടത്താനാവില്ല. ബിജെപിക്കാര്‍ക്ക് സിപിഎമ്മുകാരുടെ രോമത്തെപോലും തൊടാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്. ഇതേ കോടിയേരി തന്നെ സിപിഎമ്മുകാരെ ബിജെപിക്കാര്‍ കൊന്നൊടുക്കുന്നുവെന്നും വിലപിക്കുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണിത്.
ചുവപ്പു-ജിഹാദി ഭീകരത വച്ചു പൊറുപ്പിക്കരുത്. പൂന്തുറ കലാപത്തിന് കാരണക്കാരന്‍ മദനിയായിരുന്നുവെന്ന് അനേ്വഷണ കമ്മീഷന് കണ്ടെത്തിയിരുന്നു. പി. പരമേശ്വരനെ ഇതേ മദനി വധിക്കാന്‍ ശ്രമിച്ചെന്ന മൊഴി മാറാട് കമ്മീഷനു മുന്നിലും വന്നതാണ്. എന്നാല്‍ മദനിക്കൊപ്പം ചങ്ങാത്തം കൂടാനാണ് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ശ്രമിച്ചത്. ഇതൊക്കെ തുറന്നുകാട്ടാന്‍ ജനരക്ഷായാത്രയ്ക്കായെന്നു കുമ്മനം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. രമേശ് സ്വാഗതം പറഞ്ഞു. ജാഥാ കണ്‍വീനര്‍ വി. മുരളീധരന് ആമുഖ പ്രസംഗം നടത്തി.
കേന്ദ്രമന്ത്രിമാരായ പൊന്‍ രാധാകൃഷ്ണന്, അശ്വനി കുമാര്‍ ചൗധ, എംപിമാരായ റിച്ചാര്‍ഡ് ഹേ, നളിന്‍കുമാര്‍ കട്ടീല്‍, സുരേഷ്ഗോപി, ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി ദേശീയ നേതാക്കളായ റാം ലാല്‍, അരവിന്ദ് മേനോന്, വിനോദ്കുമാര്‍ സോങ്കാര്‍, എച്ച്. രാജ, എന്‍ഡിഎ നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, സി.കെ. ജാനു, പി. സി. തോമസ്, എ.എന്‍. രാജന്‍ബാബു, കെ.കെ. പൊന്നപ്പന്, വി.വി. രാജേന്ദ്രന്, കുരുവിള മാത്യൂസ് തുടങ്ങിയ നേതാക്കള്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: