തലശ്ശേരി: ബംഗളൂരുവില്‍ നിന്നും 35 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് കടന്നുകളഞ്ഞ സംഭവത്തില്‍ മലയാളിയായി സീരിയല്‍ നടി തലശ്ശേരിയില്‍ പിടിയിലായി. ടെമ്പിള്‍ ഗേറ്റ് പുതിയ റോഡിലെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് കോഴിക്കോട് സ്വദേശിനിയായ തനൂജയെ(24) തലശ്ശേരി ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം ടൗണ്‍ സിഐയും എസ്ഐയും അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. കവര്‍ച്ചാ മുതലുകള്‍ തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളില്‍ നിന്നും പോലീസ് കണ്ടെടുത്തു.
ബംഗളൂരു കനക്പുര രഘുവനഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. കഴിഞ്ഞ സെപ്തംബര്‍ 28 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മലയാളത്തിലെ ചില സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള തനൂജ ആഗസ്തിലാണ് കര്‍ണാടകയില്‍ ആരോഗ്യവകുപ്പ് ജീവനക്കാരിയായ പയ്യന്നൂര്‍ സ്വദേശിനിയുടെ വിട്ടില്‍ ജോലിക്കായി എത്തുന്നത്. ഒരുമാസം കൊണ്ടുതന്നെ വീട്ടുകാരുടെ വിശ്വസ്തയായി മാറിയ തനൂജയെ സെപ്തംബര്‍ 28 മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കാണാതായ സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. വീട്ടമ്മയുടെ പരാതി പ്രകാരം തലക്കട്ടപുര പോലീസ് സെപ്തംബര്‍ 30 ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു.
ജോലിക്ക് നിന്ന വീട്ടില്‍ വ്യാജ വിലാസവും ഫോണ്‍ നമ്പറുമാണ് ഇവര്‍ നല്‍കിയിരുന്നത്. എന്നാല്‍ തൊട്ടടുത്ത താമസിച്ചിരുന്ന യുവാവുമായി തനൂജക്കുണ്ടായിരുന്ന പ്രണയം പോലീസ് കണ്ടെത്തുകയും ഇയാള്‍ വഴി അന്വേഷണം നടത്തുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പോലീസിന്റെ സഹായത്തോടെ യുവതി അറസ്റ്റിലായത്. പ്രതിയെ കര്‍ണാടക പോലീസ് ബംഗളൂരു കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: