കരുനാഗപ്പള്ളി: തികച്ചും അപ്രതീക്ഷിതമായാണ് തനിക്ക് ഭാഗ്യം കൈവന്നതെന്ന് മാളികപ്പുറം മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പാലക്കാട് കഞ്ചിക്കോട് വരിക്കം ഇല്ലത്ത് അനീഷ് നമ്പൂതിരി. മൂന്നു തവണ അപേക്ഷ നല്‍കിയിട്ടും ഭാഗ്യം കടാക്ഷിച്ചില്ല.
പനി ബാധിച്ച് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുമ്പോഴാണ് നാലാം തവണ അപേക്ഷ നല്‍കിയത്. രാവിലെ മണ്ണൂര്‍ക്കാവ് ഭഗവതിയ്ക്ക് പൂജകഴിച്ചു കൊണ്ടിരിക്കെ സഹശാന്തി ശ്രീകുമാര്‍ ആണ് മാളികപ്പുറത്തമ്മയെ ഇത്തവണ പൂജിക്കാനുള്ള‘ഭാഗ്യം ലഭിച്ച വിവരം അറിയിക്കുന്നത്. മുപ്പത്തെട്ടുകാരനായ അനീഷ് പറഞ്ഞു. ദേവീദേവന്മാരുടേയും ഭക്തജനങ്ങളുടേയും അനുഗ്രഹമാണ് ഈ ഭാഗ്യത്തിന് കാരണമെന്ന് അനീഷ് പറഞ്ഞു.
നാളെ ശബരിമലയ്ക്ക് പുറപ്പെടും. തന്ത്രിയുടെ നിര്‍ദേശപ്രകാരം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. ചുമതല ഏല്ക്കുന്നതിന് മുമ്പ് പാലക്കാട്ടെ വീട്ടിലും കുടുംബ ക്ഷേത്രങ്ങളിലും, ബന്ധുക്കളേയും കണ്ട് അനുഗ്രഹം വാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് വരിക്കം ഇല്ലത്ത് പരേതനായ നാരായണന് നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റേയും മകന് അനീഷ് നമ്പൂതിരി 20 വര്‍ഷമായി പൂജചെയ്തുവരുന്നു. പാലക്കാട് മംഗലത്ത് ഇല്ലത്ത് നന്ദന് നമ്പൂതിരി, മലപ്പുറം മൂത്തേടത്ത് ദാമോദരന്‍ നമ്പൂതിരി എന്നിവരില്‍ നിന്നും ആണ് താന്ത്രിക കര്‍മ്മങ്ങള്‍ പഠിച്ചത്.
മയ്യനാട് ജന്മംകുളം ഭഗവതീ ക്ഷേത്രം, വിഴിഞ്ഞം പുന്നക്കുളം ശ്രീകൃഷ്ണസ്വാമീക്ഷേത്രം, കോയമ്പത്തൂര്‍ സംഘന്നൂര് അയ്യപ്പസ്വാമീക്ഷേത്രം എന്നിവിടങ്ങളില്‍ ശാന്തിക്കാരനായിരുന്നു. ഒരു വര്‍ഷമായി മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് ഭഗവതീ ക്ഷേത്രത്തിലെ മേല്‍ശാന്തി ആയി സേവനം അനുഷ്ഠിക്കുന്നു.
അദ്ധ്യാപിക ആയ ശ്രീവിദ്യാ അന്തര്‍ജനമാണ് ഭാര്യ, അമൃത സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭിഷേകാണ് മകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: