തിരുവനന്തപുരം: സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരിലുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ സോളാറിലെ മുന്‍ അന്വേഷണ സംഘം. അതൃപ്തി അറിയിച്ച് സംഘത്തിലെ ഉദ്യോഗസ്ഥര്‍ സര്ക്കാരിന്കത്ത് നല്‍കും. ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുമാകും കത്ത് നല്‍കുക. പറയാനുള്ളത് കമ്മിഷന് കേട്ടില്ലെന്ന് കത്തില്‍ വ്യക്തമാക്കും. സ്ഥലംമാറ്റ നടപടിക്ക് നിയമസാധുത ഇല്ലെന്ന കാര്യവും ചൂണ്ടിക്കാട്ടും.
സര്‍ക്കാര്‍ നടപടിക്കെതിരെ ഡിജിപി എ.ഹേമചന്ദ്രന് കത്ത് നല്‍കിയിരുന്നു. കേസ് അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കാമെന്നും സഹപ്രവര്‍ത്തകരെ ബലിയാടാക്കരുതെന്നും ഹേമചന്ദ്രന് കത്തില്‍ വ്യക്തമാക്കുന്നു. അന്വേഷണസംഘത്തിലുണ്ടായിരുന്ന എസ്പിമാരായ വി.അജിത്, റെജി ജേക്കബ്, കെ.എസ്.സുദര്ശനന്, ഡിവൈഎസ്പി ജെയ്സണ്‍ കെ.ഏബ്രഹാം എന്നിവര്‍ക്കെതിരെ നടപടി പാടില്ലെന്നും ഹേമചന്ദ്രന് ആവശ്യപ്പെട്ടു.
ഹേമചന്ദ്രന് നല്കിയ കത്തിലെ ഭാഗങ്ങള്‍:-
‘അന്വേഷണ ഉദ്യോഗസ്ഥരെ പീഡിപ്പിക്കുന്നതു സംബന്ധിച്ച്’
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിന്റെ പേരില്‍ സര്‍ക്കാര്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരില്‍ എസ്പിമാരായ വി.അജിത്, റെജി ജേക്കബ്, കെ.എസ്.സുദര്ശനന്, ഡിവൈഎസ്പി ജെയ്സണ്‍ കെ.ഏബ്രഹാം എന്നിവരും ഉള്‍പ്പെടുന്നു. 2013 ജൂണ്‍ 14ലെ ഉത്തരവു പ്രകാരം അന്നത്തെ സംസ്ഥാന പോലീസ് മേധാവിയാണു പ്രത്യേക സംഘം രൂപീകരിച്ചത്. അതിന്റെ തലവനെന്ന നിലയില്‍ ഞാനാണ് ഈ നാലു പേരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. സേവന മികവ്, സത്യസന്ധത എന്നിവയെല്ലാം പരിഗണിച്ചായിരുന്നു ഇത്. സരിത നായരുടെ തട്ടിപ്പു കേസുകള്‍ എന്റെ മേല്‍നോട്ടത്തിലാണ് ഇവര്‍ അന്വേഷിച്ചത്.
പ്രത്യേക സംഘത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ മാത്രമാണ് ഇവര്‍ കേസുകള്‍ അന്വേഷിച്ചതും ആറു മാസത്തിനകം പൂര്‍ത്തിയാക്കിയതും. അതെല്ലാം വിചാരണഘട്ടത്തിലാണ്. കേസുകളുടെ നേട്ടവും കോട്ടവും വിലയിരുത്തേണ്ടതു കോടതികള്‍ മാത്രമാണ്. ഈ നിയമ തത്വം നിലനില്‍ക്കെ, സോളാര്‍ കമ്മീഷന് എങ്ങനെ ഉദ്യോഗസ്ഥരില്‍ കുറ്റം കണ്ടെത്തിയെന്നു വ്യക്തമല്ല. വീഴ്ച ഉണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.
ഭവിഷ്യത്തുകള്‍ നേരിടാന്‍ തയ്യാറാണ്. ഉദ്യോഗസ്ഥരെ നടപടിയില്‍ നിന്ന് ഒഴിവാക്കണം. കേസിലെ ഒരു വാദിക്കു പോലും അന്വേഷണത്തെക്കുറിച്ചു പരാതിയില്ല. അതിനാല്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: