പാരിപ്പള്ളി: സപ്ലൈകോഡ് പ്രകാരമുള്ള നോട്ടീസ് നല്‍കാതെ പാരിപ്പള്ളി ഇലക്ട്രിസിറ്റി ഡിവിഷന് കീഴിലുള്ള മേഖലകളില്‍ പലയിടത്തും വൈദ്യുതി വിച്ഛേദിക്കുന്നതായി പരാതി. ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് 2003ല്‍ പാസാക്കിയ നിയമപ്രകാരം സംസ്ഥാന റെഗുലേറ്ററി കമ്മീഷനിലെ സപ്ലൈ കോഡ് (റെഗുലേഷന് 139) പ്രകാരം ഉപഭോക്താവിന് വൈദ്യുതിബില്‍ നല്കിയതിനുശേഷം ഗ്രേസ് പീരിഡും ഫൈനോടുകൂടി ബില്‍ അടയ്ക്കുന്നതിനുള്ള ദിവസത്തിനുശേഷവും നോട്ടീസ് നല്കി 15 ദിവസം കൂടി നല്‍കണം എന്നിരിക്കെയാണ് നിയമം കാറ്റില്‍ പറത്തി കെഎസ്ഇബിയുടെ വെളിച്ചം കെടുത്തല്.
ഡിസ്കണക്ഷന് ഡേറ്റ് കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളില്‍ പൈസ പിരിച്ച് നല്‍കണമെന്നാണ് കെഎസ്ഇബിയുടെ അപ്രഖ്യാപിത നിര്‍ദേശം. അതിനാല്‍ ഡിവിഷന് ഉദ്യോഗസ്ഥരും നിയമലംഘനത്തിന് നിര്‍ബന്ധിതരാകുകയാണ്. സംസ്ഥാനത്ത് എണ്ണൂറോളം സെക്ഷന്‍ ഓഫീസുകള്‍ ആണ് നിലവിലുള്ളത്. അതില്‍ സഫിഷ്യന്സ് ഗ്രേഡില്‍ പിന്നാക്കം നില്ക്കുന്ന ജില്ലയായതിനാല്‍ കൊല്ലം ജില്ലയ്ക്ക് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്കി. സബ്ഡിവിഷനുകളില്‍ നിന്നും പിരിഞ്ഞുകിട്ടുന്ന തുകയെ അടിസ്ഥാനമാക്കിയാണ് സഫിഷ്യന്‍സി ഗ്രേഡ് ലഭിക്കുന്നത്.
ജില്ലാ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് സഫിഷ്യന്‍സി കൂട്ടുന്നതിനായി സബ്ഡിവിഷനുകള്‍ക്ക് നിയമം ലംഘിച്ച് കറണ്ട് കട്ട് ചെയ്യേണ്ടി വരുന്നത്. കൂടാതെ നോട്ടീസ് നല്‍കുന്നത് പ്രായോഗികമല്ലെന്നും ജീവനക്കാരുടെ കുറവും അതിനൊരു കാരണമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനെതിരെ ഉപഭോക്താവിന് കണ്‍സ്യൂമര്‍ കോടതിയെ സമീപിക്കാം എന്നിരിക്കെ നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങുന്നത് ഉദ്യോഗസ്ഥരായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: