തിരുവനന്തപുരം: അനന്തപുരിയെ അലകടലാക്കി കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷായാത്ര ശ്രീപദ്മനാഭസന്നിധിയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പുത്തരിക്കണ്ടത്ത് കണ്ടത് ജനസാഗരം. ബിജെപി ദേശീയഅധ്യക്ഷന്‍ അമിത്ഷാ യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ വച്ച് യാത്രയില്‍ അണിചേര്‍ന്നപ്പോള്‍ തന്നെ പുത്തരിക്കണ്ടത്തെ സമ്മേളനവേദിയായ രാജേഷ് നഗറില്‍ പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. യാത്രയുടെ ആദ്യനിര രാജേഷ് നഗറില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പിന്‍നിര പാളയത്തായിരുന്നു. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ പുത്തരിക്കണ്ടത്ത് എത്തിച്ചേരാനും ബാക്കിയുള്ള മണ്ഡലങ്ങളിലെ പ്രവര്‍ത്തകരോട് പട്ടത്ത് എത്താനുമായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ മൂന്ന് മണ്ഡലങ്ങളിലെ പ്രവര്‍ത്തകര്‍ പുത്തരിക്കണ്ടത്ത് എത്തുന്നതിന് മുമ്പ് തന്നെ മറ്റുള്ളവരെകൊണ്ട് സദസ്സ് നിറഞ്ഞുകവിഞ്ഞു.
ദേശീയ സംസ്ഥാന നേതാക്കളും സുരേഷ്ഗോപി എംപി ഉള്‍പ്പെടെയുള്ളവരും പദയാത്രയില്‍ അണിചേര്‍ന്നപ്പോള്‍ വീഥിയുടെ ഇരുവശങ്ങളിലും പദയാത്ര വീക്ഷിക്കാനും ജനങ്ങള്‍ തടിച്ചുകൂടി. ബിഡിജെഎസ് പ്രവര്‍ത്തകര്‍ പാളയത്ത് വച്ച് ചെണ്ടമേളത്തോടെ യാത്രയില്‍ അണിചേര്‍ന്നതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടിയൊഴുകി. പുഷ്പവൃഷ്ടി നടത്തിയാണ് ബിഡിജെഎസ് പ്രവര്‍ത്തകര്‍ അമിത് ഷായെ വരവേറ്റത്. ജാഥ ഓവര്‍ ബ്രിഡ്ജില്‍ എത്തിയപ്പോള്‍ ചാറ്റല്‍മഴ തുടങ്ങി. സുരക്ഷാഭടന്മാര് വാഹനം എത്തിച്ചെങ്കിലും കയറാന്‍ അമിത്ഷാ കൂട്ടാക്കിയില്ല. മഴ വകവയ്ക്കാതെ ഇരുവശങ്ങളിലേക്ക് കൈവീശി പ്രവര്ത്തകരൊടൊപ്പം അമിത് ഷായും നടന്നുനീങ്ങി.
മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് വനിതകള്‍ എത്തിയതും ശ്രദ്ധേയമായി. കേരളീയ വേഷമണിഞ്ഞായിരുന്നു വനിതകള്‍ യാത്രയില്‍ പങ്കെടുത്തത്. സിപിഎമ്മിന്റെ അരും കൊലയ്ക്കെതിരെയും ലൗ ജിഹാദിനെതിരെയും അക്ഷരാര്‍ഥത്തില്‍ കനത്ത താക്കീതായി യാത്ര മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: