തിരുവനന്തപുരം: ജിഹാദി-ചുവപ്പു ഭീകരതയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നടത്തിയ ജനരക്ഷായാത്രയില്‍ അണിചേര്‍ന്ന് മുന്‍പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ ചെറുമകനും. മുംബൈയില്‍ നിന്നെത്തിയ മധുകേശ്വര്‍ ദേശായി പദയാത്രയിലും പൊതുസമ്മേളനത്തിലും ആദ്യാവസാനം പങ്കെടുത്തു. മൊറാര്‍ജിയുടെ മകള്‍ നവീന ദേശായിയുടെ മകനാണ് മധുകേശ്വര്‍. വക്കീലായ അദ്ദേഹം ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ദേശീയ വൈസ്പ്രസിഡന്റാണ്.
ബിജെപി നേതാവ് എല്‍.കെ. അദ്വാനി ജനചേതനാ യാത്ര നടത്തിയപ്പോള്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു. 40 ദിവസങ്ങളില്‍ 23 സംസ്ഥാനങ്ങളില്‍ അദ്വാനിക്കൊപ്പം മധുകേശ്വറുമെത്തി. ബീഹാറില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹത്തെ ബിജെപി നേതൃത്വം നിയോഗിച്ചിരുന്നു. ഏറ്റവും ചെറുപ്പത്തില്‍ ഇത്തരമൊരു പദവിയിലെത്തിയ മറ്റൊരാള്‍ ബിജെപിയിലില്ല. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇദ്ദേഹം യുവാക്കളെ സംഘടിപ്പിക്കുന്നതിനായി കേരളത്തിലുമെത്തിയിരുന്നു. 30 കാരനായ മധുകേശ്വര്‍ കേരളത്തിന്റെ മരുമകന് കൂടിയാണ്. തൃശ്ശൂര്കാരിയും പത്രപ്രവര്‍ത്തകയുമായ സ്നേഹാമേനോനാണ് ഭാര്യ.
ജനരക്ഷായാത്ര പുതിയ അനുഭവമാണെന്ന് മധുകേശ്വര്‍ പറഞ്ഞു. സിപിഎമ്മുകാര്‍ കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്നതില്‍ മറ്റു സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ കടുത്ത ആശങ്കയിലാണ്. അതിനാലാണ് എല്ലാവരും കേരളത്തിലേക്കുവന്ന് പ്രക്ഷോഭത്തില്‍ അണിചേരുന്നത്. മലയാളികള്‍ ഒറ്റയ്ക്കല്ല. സിപിഎം അക്രമത്തിനെതിരായ പോരാട്ടത്തില്‍ രാജ്യം മുഴുവന്‍ കൂടെയുണ്ട്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: