തിരുവനന്തപുരം: ഞങ്ങള്‍ തീവ്രവാദഭീഷണി നേരിടുന്നവരാണ്…. ജനങ്ങളും ഭീതിയോടെ കഴിയുന്നു. എന്നാല്‍ ഞങ്ങള്‍ നേരിടുന്ന ഭീഷണികളെക്കാള്‍ ഭയാനകമാണ് കേരളത്തിലെ സ്ഥിതിയെന്നു മനസ്സിലാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ യുവമോര്‍ച്ചാ പ്രതിനിധികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ച ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍.
ദല്‍ഹി ഭരിച്ചിരുന്നവര്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബോധപൂര്‍വം മറക്കുകയായിരുന്നുവെന്ന് മേഘാലയാ യുവമോര്‍ച്ചാ പ്രസിഡന്റ് വാഹ്ംബോക് ഖോന്ജ്വിര് പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് ഇത്ര കാലമായിട്ടും അടിസ്ഥാനവികസനം എത്തിനോക്കിയിട്ടില്ലാത്ത സംസ്ഥാനമായിരുന്നു ഞങ്ങളുടേത്. അവഗണനയാണ് ജനങ്ങളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് നയിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായിട്ടാണ് വികസനപ്രവര്‍ത്തനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എന്തെന്ന് അറിഞ്ഞ് വരുന്നത്. അതുവരെ എത്ര കിട്ടിയെന്നോ എവിടെ ചെലവഴിച്ചുവെന്നോ ആര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളം. രാഷ്ട്രീയ എതിരാളികളെ കമ്മ്യൂണിസ്റ്റുകള്‍ നിഷ്ഠൂരം കൊല്ലുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും ഖോന്ജ്വിര് പറഞ്ഞു.
പശ്ചിമബംഗാളിലെ രാഷ്ട്രീയ അക്രമസംഭവങ്ങളാണോ കേരളത്തിലും നടക്കുന്നതെന്ന് ആസാം യുവമോര്‍ച്ചാ ജനറല്‍ സെക്രട്ടറി ജയന്താ സൈക്കിയ ചോദിച്ചു. കമ്മ്യൂണിസ്റ്റു പാര്‍ട്ടി പശ്ചിമബംഗാള്‍ ഭരിച്ചിരുന്നപ്പോള്‍ നിരവധിപേര്‍ രാഷ്ട്രീയ അഭയാര്‍ഥികളായി ആസാമില്‍ എത്തിയിരുന്നു. പാര്‍ട്ടിയെ എതിര്‍ക്കുന്നവരുടെ അവയങ്ങള്‍ വെട്ടിമാറ്റുക, കുടുംബാംഗങ്ങളെ ആക്രമിക്കുക തുടങ്ങിയ ക്രൂരപ്രവര്‍ത്തനങ്ങളാണ് ബംഗാളില്‍ അവര്‍ നടത്തിയിരുന്നത്. പശ്ചിമബംഗാളില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഇത്രയും ദയനീയസ്ഥിതിയിലേക്ക് എത്തിയതിന്റെ കാരണം ഇതാണെന്നും ജയന്താ സൈക്കിയ പറഞ്ഞു.
മണിപ്പൂര്‍ യുവമോര്‍ച്ചാ പ്രസിഡന്റ് സോമോജിക് സിംഗ്വ, ദേശീയ സമിതിഅംഗം മെരിബാ സിംഗ്, അരുണാചല്‍പ്രദേശ് വൈസ്പ്രസിഡന്റ് താക്കേ യാന, സെക്രട്ടറി യാമൂം ലുംബിക് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. നൂറിലധികം യുവമോര്‍ച്ചാ പ്രവര്‍ത്തകരാണ് ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ചേര്ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: