തലയോലപ്പറമ്പ്: സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ വ്യാജ പരാതി നല്കിയ സ്വകാര്യ വ്യക്തികള്‍ കാല്‍ലക്ഷം രൂപ പിഴയടക്കാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച തലയോലപ്പറമ്പ് കൊല്ലംപറമ്പില്‍ കെ.ജെ. എബ്രഹാം, തലയോലപ്പറമ്പ് കട്ടച്ചിറ വീട്ടില്‍ കെ.പി. കുട്ടന് എന്നിവര്‍ക്കാണ് ജസ്റ്റീസ് വിനോദ് ചന്ദ്രന് 25000 രൂപ പിഴ ചുമത്തിയത്. ഇരു കക്ഷികളും ഈ തുക തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ അടക്കാനും കോടതി നിര്‍ദ്ദേശിച്ചു. തലയോലപ്പറമ്പ് ബസ് ടെര്‍മിനല്‍ കം ഷോപ്പിംങ്ങ് ക്ലോംപ്ലക്സിന്റെ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തിന് ഒരേക്കര്‍ 56 സെന്റ് സ്ഥലം കൈമാറിയിരുന്നു. ഈ വസ്തു തന്റെ കുടുംബം വക വസ്തുവാണെന്ന് കാണിച്ച് എബ്രഹാമും ഇതില്‍ പത്ത് സെന്റ് സ്ഥലം താന്‍ വില കൊടുത്ത് വാങ്ങിയതാണെന്ന് പറഞ്ഞ് കുട്ടനും കേരള ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയിലെ അവകാശവാദം തെളിയിക്കാന്‍ കഴിയാതെ വന്നതോടെയാണ് കോടതി ഹര്‍ജിക്കാരെ ശിക്ഷിച്ചത്.
കേസിനെ തുടര്‍ന്ന് ബസ്സ്റ്റാന്റ് നിര്‍മ്മാണം നിരവധി തവണ തടസ്സപ്പെട്ടിരുന്നു. ഒന്നാംഘട്ടം മാത്രമാണ് നിലവില്‍ പൂര്‍ത്തിയാക്കാനായത്. ഹര്‍ജിക്കാരുടെ അവകാശവാദം തള്ളിയതോടെ ബാക്കി നിര്‍മ്മാണം വേഗത്തിലാക്കാനാണ് അധികൃതരുടെ നീക്കം. വ്യാജരേഖയുണ്ടാക്കി സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിച്ചതിന് എബ്രഹാമിനും കുട്ടനും ഇവരുടെ മറ്റ് കൂട്ടാളികള്‍ക്കുമെതിരെ നിലവില്‍ സര്‍ക്കാര്‍ ക്രിമിനല്‍ കേസെടുത്തിട്ടുണ്ട്. ഗ്രാമപഞ്ചായത്തിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ടി.എ. ഷാജി, അഡ്വ. അനൂജ, അഡ്വ. അതുല്‍ ഷാജി എന്നിവര്‍ കോടതിയില്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: