നട്ടാശേരി: ജലവിഭവ വകുപ്പിന്റെ ഉദാസീനതമൂലം നട്ടാശേരിയില്‍ പലഭാഗത്തും റോഡുകള്‍ തോടായി മാറുന്നു. ചൂരക്കാട്ടുപടി-വെട്ടിക്കാക്കുഴി റോഡില്‍ ഇത് നിത്യകാഴ്ചയായി മാറുകയാണ്. ജലവിതരണ പൈപ്പുപൊട്ടി വലിയ അളവിലാണ് ഇവിടെ കുടിവെള്ളം പാഴാകുന്നത്. ഇതുമൂലം കാല്‍നട യാത്രപോലും അസാദ്ധ്യമാകുന്നു. ഇവിടെ തോടുകളുടെ പ്രതീതിയാണ് റോഡിന്.
ഈ റോഡില്‍ മുന്‍പ് പലപ്പോഴും പൈപ്പുപൊട്ടി ജലം പാഴായിട്ടുണ്ട്. ഓരോ 10 മീറ്ററിനുമിടയില്‍ പൊട്ടിയപൈപ്പ് നന്നാക്കിയത് മൂലമുള്ള വന്‍കുഴികള്‍ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് ജീവന് ഭീഷണിയായി മാറിയിരിക്കുന്നു. മഴക്കാലമായതിനാല്‍ പൊതുജനങ്ങളില്‍ നിന്നും വലിയ പരാതികള്‍ ഒന്നുമില്ലാത്തതുകൊണ്ട് പൊട്ടിയപൈപ്പ് നന്നാക്കുന്നതിനും അധികൃതര്‍ താല്‍പ്പര്യമെടുക്കുന്നില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച ആസ്ബറ്റോസ് പൈപ്പുകളാണ് ഇവിടെയുള്ളത്. ഇത് മാറ്റി പിവിസി പൈപ്പ് സ്ഥാപിക്കാന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി തയ്യാറാക്കിയിരുന്നു. മുന്‍സിപ്പാലിറ്റി ബഡ്ജറ്റില്‍ പണം വകയിരുത്തിയിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ അതൊന്നും പ്രാവര്‍ത്തികമായില്ല. പ്രദേശത്തെ ഉയര്‍ന്ന സ്ഥലങ്ങളില്‍ ഉള്ളവര്‍ ഇപ്പോഴും കുടിവെള്ളത്തിനായി പരക്കം പായുമ്പോഴാണ് ജലവിഭവ വകുപ്പ് റോഡിലൂടെ വെള്ളം ഒഴുക്കുന്ന ക്രൂരവിനോദം നടത്തുന്നത്. പൊട്ടാന്‍ സാദ്ധ്യതയുള്ള മുഴുവന്‍ പൈപ്പുകളും മാറ്റിസ്ഥാപിച്ച് ജലവിതരണം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
കുറിച്ചി: ഹോമിയോ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്കൂളുകള്‍, എണ്ണയ്ക്കാച്ചിറ പള്ളി തുടങ്ങി നിരവധി ജനകേന്ദ്രങ്ങള്ക്ക് ആശ്രയമായ മെയിന്‍ റോഡ് തകര്‍ന്നു. മന്ദിരം കവലയില്‍ നിന്ന് ഇത്തിത്താനത്തേക്കുള്ള യാത്രാമാര്‍ഗ്ഗമായ പ്രധാന റോഡിനാണ് ഈ ദുര്‍ഗതി. എല്ലാ സമയങ്ങളിലും റോഡില്ബ്ലോക്ക് തുടരുകയാണ്. കുഴികളില്‍ ബൈക്ക് മറിയുന്നത് സ്ഥിരം സംഭവവുമാണ്.
റോഡിന്റെ ദുരവസ്ഥയ്ക്ക് എത്രയും വേഗം പരിഹാര ഉണ്ടാക്കണമെന്ന് ബിജെപി കുറിച്ചി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞുമോന് ഉതിക്കല്‍ അദ്ധ്യക്ഷനായ യോഗം മണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്. മഞ്ജീഷ് ഉത്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: